തിരുവനന്തപുരം: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടി കൂടുതല്‍ കര്‍ശനമാക്കാന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ നിര്‍ദ്ദേശിച്ചു.അനുവദനീയമല്ലാത്ത ഹോണുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.എന്നാല്‍ ഇത്തരം ഹോണുകള്‍ ഘടിപ്പിച്ച നിരവധി വാഹനങ്ങള്‍ ഇപ്പോഴും നിരത്തുകളില്‍ ഓടുന്നത് ശബ്ദമലിനീകരണത്തിനും അപകടങ്ങള്‍ വര്‍ധിക്കുന്നതിനും കാരണമാകുന്നു. ഈ സാഹചര്യത്തില്‍ അനുവദനീയമല്ലാത്ത ഹോണുകള്‍ വാഹനങ്ങളില്‍ ഘടിപ്പിച്ച് ഉപയോഗിക്കുന്ന വാഹന ഉടമകള്‍ക്കെതിരെയും നിയമനടപടി കര്‍ശനമാക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത 18 വയസ്സിനുതാഴെയുള്ളവര്‍ 50 സിസിയില്‍ കൂടുതല്‍ എന്ജിന് കപ്പാസിറ്റിയുള്ള ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചാല്‍ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 180, 181 വകുപ്പുകള്‍ പ്രകാരം കര്‍ശനനടപടി കൈക്കൊള്ളണമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങളില്‍പ്പെടുന്നത് ഇരുചക്ര വാഹനങ്ങളാണ്.
18 വയസ്സിനുതാഴെയുള്ള ചെറുപ്പക്കാര്‍ ഇരുചക്രവാഹനങ്ങള്‍ അതിവേഗത്തിലും അലക്ഷ്യമായും അപകടകരമായും ഓടിക്കുന്നതായി നിരവധി പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കേന്ദ്ര മോട്ടോര്‍ വാഹനനിയമം 1988 സെക്ഷന്‍ 4 പ്രകാരം വാഹനം ഓടിക്കാന്‍ അനുവദനീയമായ കുറഞ്ഞപ്രായം നിജപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് 50 സിസിയില്‍ കൂടുതല്‍ എന്ജിന് കപ്പാസിറ്റിയില്ലാത്ത മോട്ടോര്‍ സൈക്കിള്‍ 16 വയസ് തികഞ്ഞവര്‍ക്ക് ഓടിക്കാം. എന്നാല്‍ 50 സിസി എന്ജിന് കപ്പാസിറ്റിയില്‍ കൂടുതലുള്ള ഇരുചക്ര വാഹനങ്ങള്‍ 18 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് ഓടിക്കാന്‍ നിയമം അനുവദിക്കുന്നില്ല.
ഇത്തരം കേസുകള്‍ പിഴ ചുമത്തി തീര്‍പ്പാക്കുന്നതിനു പകരം വാഹന ഉടമയ്ക്കെതിരെ സെക്ഷന്‍ 180, 181 എന്നീ ഗതാഗത നിയമ വകുപ്പുകള്‍ പ്രകാരമുള്ള നടപടികള്‍ക്കായി കോടതികളിലേക്ക് നല്‍കണമെന്നും ഡിജിപി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: