തിരുവനന്തപുരം: എഡിജിപി ഋഷിരാജ് സിംഗ് ബഹുമാനിച്ചില്ലെന്ന ആരോപണത്തില്‍ വ്യക്തിപരമായി പരാതിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടത് ഡിജിപിയാണ്. കൊച്ചിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.താനൊരു പൊതുപ്രവര്‍ത്തകനാണെന്നും ഇക്കാര്യത്തില്‍ ആരോടും തനിക്ക് പരാതിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ രാമവര്‍മപുരത്തെ പോലീസ് അക്കാദമിയില്‍ പരേഡിനെത്തിയ ആഭ്യന്തരമന്ത്രിയെ ഗൗനിക്കാതെ കസേരയില്‍ ഇരുന്ന ഋഷിരാജ് സിംഗിന്റെ നടപടിയാണ് വിവാദമായത്.
190 വനിതാ പോലീസുകാരുടെ പാസിംഗ് ഔട്ട് പരേഡിനെത്തിയതായിരുന്നു ആഭ്യന്തര മന്ത്രി. വേദിയിലിരിക്കുന്ന എഡിജിപിയെ മന്ത്രി ചിരിച്ചുകാണിച്ചെങ്കിലും, അദ്ദേഹം ഗൗനിക്കാതെ പവലിയനിലേയ്ക്കു തന്നെ നോക്കിയിരിന്നു. എന്നാല്‍ മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ എഴുന്നേറ്റുനിന്ന് മന്ത്രിയെ സല്യൂട്ട് ചെയ്തു. ഋഷിരാജ് സിംഗിനെ നോക്കിയ ശേഷം മന്ത്രി പാസിംഗ് ഔട്ട് പരേഡിനു സല്യൂട്ട് സ്വീകരിക്കാന്‍ പോകുകയും ചെയ്തു.
സംഭവം വിവാദമായതോടെ ഋഷിരാജ് സിംഗ് വിശദീകരണവുമായി എത്തിയിരുന്നു. ദേശീയ ഗാനം പാടുമ്പോള്‍ മാത്രമാണ് എഴുന്നേല്‍ക്കേണ്ടത്. മറ്റുള്ളവര്‍ വരുമ്പോള്‍ എഴുന്നേല്ക്കേണ്ടതില്ലെന്നാണ് ഋഷിരാജ് സിംഗ് ഈ സംഭവത്തില്‍ പ്രതികരിച്ചത്.
വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ സ്ഥാനത്തുനിന്നും കഴിഞ്ഞ ദിവസമാണ് സിംഗിനെ മാറ്റിയത്. കെഎസ്ഇബിയുടെ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ ശക്തമായ നടപടികള്‍ എടുത്തുവരുന്ന ഉദ്യോഗസ്ഥനെ, സ്ഥാനത്തുനിന്നും മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാണ്. ഇതിനിടയ്ക്കാണ് ഇങ്ങനെയൊരു സംഭവമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: