ഗുവാഹത്തി: മ്യാന്മറും ഭൂട്ടാനുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ മേഖലകളില്‍ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. ഈ അതിര്‍ത്തി മേഖലകള്‍ വഴി നുഴഞ്ഞുകയറ്റത്തിനൊപ്പം ആയുധങ്ങളും മയക്കുമരുന്നും രാജ്യത്തേക്ക് കടത്താനുള്ള ശ്രമങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തെ തുടര്‍ന്നാണ് നടപടി.
ഇതിനായി മ്യാന്മര് അതിര്‍ത്തിയിലെ സുരക്ഷ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജോയിന്റ് ഇന്റലിജന്‍സ് കമ്മറ്റി ചെയര്മാന് ആര്.എന്‍ രവി അദ്ധ്യക്ഷനായി നേരത്തെ സമിതി രൂപീകരിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ ഈ സമിതി റിപ്പോര്‍ട്ട് നല്‍കും. ഇത് പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളും
അടുത്തിടെ മ്യാന്മര് അതിര്‍ത്തി മേഖലയായ മണിപ്പൂരിലെ ചന്ദേല്‍ ജില്ലയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന സുരക്ഷാ യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ മ്യാന്മര് അതിര്‍ത്തിയോട് ചേര്‍ന്ന് പത്ത് കിലോമീറ്ററിനുള്ളില്‍ രണ്ട് ലക്ഷത്തോളം പേരാണ് മതിയായ സുരക്ഷയില്ലാതെ താമസിക്കുന്നതെന്ന് രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി. 240 ഓളം ഗ്രാമങ്ങളാണ് ഈ അതിര്‍ത്തി പ്രദേശത്തുള്ളത്. ഇവിടുത്തെ സുരക്ഷാവീഴ്ചയാണ് തീവ്രവാദികളും ആയുധക്കടത്തുകാരും മുതലെടുക്കുന്നത്. ഭൂട്ടാനുമായുള്ള അതിര്‍ത്തി മേഖലയിലും സമാനമായ അവസ്ഥയാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഈ പ്രദേശങ്ങളുടെ വികസനത്തിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തി മേഖലകളില്‍ കൂടുതല്‍ പോലീസ് സ്റ്റേഷനുകള്‍ തുറക്കുന്നതും പോലീസിന്റെ നിരീക്ഷണം സജീവമാക്കുന്നതും സുരക്ഷയെക്കുറിച്ച് ഈ പ്രദേശങ്ങളിലെ ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനാകുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: