ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും നീളമേറിയ ടണല്‍ റോഡ് നിര്‍മ്മാണം ഇന്ന് ജമ്മു കശ്മീരിലെ ഉധംപൂരില്‍ പൂര്‍ത്തിയാകും. ദേശീയ പാത ഒന്നില്‍ 9.2 കിലോമീറ്റര്‍ നീളമുള്ള ടണല്‍ ജമ്മു-ശ്രീനഗര്‍ ദൂരം 30 കിലോമീറ്ററാണ് കുറയ്ക്കുന്നത്. ഹിമപാതം മൂലം മഞ്ഞുകാലത്ത് ദേശീയപാത അടച്ചിടേണ്ടിവരുന്നതും ശ്രീഗനര്‍ ഒറ്റപ്പെട്ടുപോകുന്നതും ഒഴിവാക്കാന്‍ നാലുവരിയില്‍ തയ്യാറാകുന്ന പുതിയ ടണല്‍ സഹായകരമാകും.
2011 മെയ് 23നാണ് ടണര്‍ നിര്‍മ്മാണം ദേശീയപാത അതോറിറ്റി ആരംഭിച്ചത്. ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്കുള്ള 286 കിലോമീറ്റര്‍ ദൂരം ഗതാഗത സ്തംഭനം തുടര്‍ക്കഥയായ മേഖലയാണ്. നിലവിലെ നെഹ്രു ടണലില്‍ വാഹനങ്ങള്‍ കുടുങ്ങിയാലും മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ടണല്‍ അടഞ്ഞുപോയാലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ശ്രീഗനര്‍ ഒറ്റപ്പെടുന്ന സ്ഥിതിവിശേഷമുണ്ടാകും. ടണല്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ യാത്രാദൈര്‍ഘ്യത്തില്‍ ഒരുമണിക്കൂറിലേറെ ലാഭിക്കാനുമാകും.
ഇരുഭാഗങ്ങളില്‍ നിന്നും ടണലിനായി മല തുരന്ന് ചെനാനിയ്ക്കും നാഷ്രിയ്ക്കും ഇടയിലുള്ള ഒരു ഭാഗത്തെ പാറയാണ് ഇന്ന് അവസാനഘട്ടമെന്ന നിലയില്‍ ദേശീയപാത അതോറിറ്റി എഞ്ചിനീയര്‍മാര്‍ തകര്‍ക്കുന്നത്. കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അവസാനഘട്ട ടണല്നിര്മ്മാണത്തിന് സാക്ഷിയാകാന്‍ ഇന്ന് ഉധംപൂരിലെത്തും. അടുത്തവര്‍ഷം ജൂലൈ മാസത്തില്‍ ടണല്‍ ഗതാഗതത്തിനായി തുറന്നു നല്‍കും.
ഉധംപൂര്‍ ജില്ലയിലെ ചെനാനിയും രംബാന്‍ ജില്ലയിലെ നാഷ്രിയും തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന ടണലിന്റെ നിര്‍മ്മാണച്ചെലവ് 2,500 കോടിരൂപയാണ്. ഇരു ഭാഗങ്ങളും തമ്മില്‍ നിലവിലുള്ള 41 കിലോമീറ്റര്‍ ദൂരമാണ് ടണല്‍ വരുന്നതോടെ 10.89 കിലോമീറ്ററായി കുറയുന്നത്. പ്രധാന ടണലിനൊപ്പം സമാന്തരമായി മറ്റൊരു ടണല്‍ കൂടി ദേശീയ പാത അതോറിറ്റി നിര്‍മ്മിക്കുന്നുണ്ട്. ടണലിനുള്ളില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ രക്ഷാദൗത്യം സാധ്യമാക്കുന്നതിനാണിത്.
ഇതുവഴി യാത്രക്കാര്‍ക്ക് കാല്‍നടയായി രക്ഷപ്പെടാനാകും. 9.2 കിലോമീറ്റര്‍ നീളുന്ന ടണലില്‍ 300 മീറ്റര്‍ ദൂരത്തിനിടയില്‍ സമാന്തര ടണലിലേക്കുള്ള 29 വഴികളുണ്ട്. ടണലില്‍ കേടാകുന്ന വാഹനങ്ങള്‍ക്കായി പ്രത്യേക സ്ഥലങ്ങളും മറ്റു ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: