കുട്ടിക്കാലത്തെ ഒരു അനുഭവത്തില്‍നിന്ന് തുടങ്ങുകയാണ്. നാഗര്‍കോവിലിനടുത്ത് ആശാരിപ്പള്ളം എന്നൊരു സ്ഥലമുണ്ട്. അവിടെ പ്രസിദ്ധമായ ഒരു ക്ഷയരോഗാശുപത്രി ഉണ്ടായിരുന്നു. മിഷണറിമാര്‍ നടത്തിയിരുന്നത്. പ്രമേഹം, പ്രഷര്‍, കൊളസ്റ്ററോള്‍, ക്യാന്‍സര്‍ തുടങ്ങി ഹാര്‍ട്ടറ്റാക്ക് വരെയുള്ള ആധുനികരോഗവേഷങ്ങള് അരങ്ങിലെത്തിയിട്ടില്ല. ടിബി എന്ന ആംഗലേയ നാമത്തില്‍ പ്രഖ്യാതി നേടിയ ക്ഷയത്തിന്റെ വസന്തകാലമായിരുന്നു അത്.
‘അന്പ്’ എന്നുപേരുള്ള ഒരു കമ്പൗണ്ടര്‍ ഞങ്ങളുടെ ഗ്രാമക്കാരനായിരുന്നു. അതിരാവിലെ അഞ്ചുമണിയോടെ അയാള്‍ സൈക്കിള്‍ ചവുട്ടി എത്രയോ ദൂരം താണ്ടി എട്ടുമണിയോടെ ആശുപത്രിയിലെത്തുകയാണ് പതിവ്. നിഷ്കളങ്കമായ ഞങ്ങളുടെ ഗ്രാമം ആ സൈക്കിളിന് അന്ന് ആകാശപ്രവേശം കിട്ടിയിട്ടില്ലായിരുന്ന ഹെലികോപ്റ്ററിന്റെ ബഹുമാനമാണ് നല്‍കിയിരുന്നത്.
‘അന്പ്’ എന്ന കമ്പൗണ്ടര്‍ ലോകത്തെ ഏറ്റവും വലിയ ഭിഷഗ്വരന്! നാട്ടുകാര്‍ക്ക് ആവശ്യമുള്ള പഞ്ഞി, സ്പിരിറ്റ്, അയോഡിന്‍ തുടങ്ങിയവ ആശുപത്രിയില്‍നിന്ന് കൊണ്ടുകൊടുക്കുക, പനിപിടിച്ചാല്‍ പെന്സിലിന് ഇഞ്ചക്ഷന് നല്കി ഗ്രാമത്തിന്റെ ആരോഗ്യം വീണ്ടെടുക്കുക തുടങ്ങി ഇന്നത്തെ ഒരു ആരോഗ്യവകുപ്പ് മന്ത്രി ചെയ്യുന്നതിനെക്കാള്‍ വലിയ സഹായം ‘അന്പ്’ ഞങ്ങളുടെ ആള്‍ക്കാര്‍ക്ക് അന്ന് ചെയ്തിരുന്നു. കുറേ മുതിര്‍ന്നതിനുശേഷം, ഞാന്‍ അയാളുമായി നന്നേ അടുത്തു.വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ഇഷ്ടപ്പെട്ടു. നിത്യസംഭാഷണം ഞങ്ങള്‍ക്കിടയില്‍ ഒരു ശീലമായി. രാവിലെ അഞ്ചിന് സൈക്കിളില്‍ പോകുന്ന അയാള്‍ രാത്രി എട്ടിന്മുമ്പ് മടങ്ങിയെത്തും. ഞായര്‍ അവധി. രാവിലെ പള്ളി. അതൊക്കെ കൃത്യം. കണിശം. വൈകിട്ട് ഞങ്ങളുടെ ചര്‍ച്ച.
ആയിടയ്ക്കാണ് അല്ലറ ചില്ലറ വിറകുകച്ചവടവുമായിക്കഴിഞ്ഞ വിറകുവേലപ്പന് എന്ന വേലു കുറേശ്ശെ ചുമച്ചുതുടങ്ങിയത്. കുറേനാള്‍ അയാളത് കാര്യമാക്കിയില്ല. ചുമ കനത്തു. കഫം തുപ്പാന്‍ തുടങ്ങി. കഫത്തിന് കടുത്ത മഞ്ഞനിറം. കമ്പൗണ്ടര്‍ വിധിച്ചു. ക്ഷയംതന്നെ!
സാമ്പത്തികമായി നിവൃത്തികേടുണ്ടായിരുന്ന വേലു, അന്പ് കൗണ്ടറുടെ സൈക്കിളിലെ ക്യാരിയറിലിരുന്നു. കമ്പൗണ്ടര്‍ ആയാസപ്പെട്ട് സൈക്കിള്‍ ചവിട്ടി വേലുവിനെ ആശാരിപ്പള്ളത്ത് എത്തിച്ചു.
കഷ്ടിച്ച് ഒരുമാസം കഴിഞ്ഞപ്പോള്‍ അതേ സൈക്കിളില്‍ വേലു തിരിച്ചെത്തി. കഴുത്തില്‍ കറുത്ത ഒരു ചരടും അറ്റത്ത് ഒരു അലൂമിനിയക്കുരിശും!രോഗം മാറി. പേരും മാറി. ഇപ്പോഴത്തെ പേര് മത്തായി. എങ്കിലും പഴമക്കാര്‍ അയാളെ വേലു എന്നുതന്നെ വിളിച്ചു. പക്ഷേ വേലുമത്തായി എന്ന പേരാണ് ഗ്രാമത്തിന് ഇഷ്ടമായത്, ഒരു മതംമാറ്റ ദുരന്തത്തിന്റെ തൂലികാനാമംപോലെ.
അന്പ് പറഞ്ഞു. ‘ചികിത്സക്കൊക്കെ വലിയ കാശുകൊടുക്കണം. അയാളുടെ കയ്യില്‍ എവിടുന്നാ കാശ്?’ മതം മാറിയാല്‍ ബില്ലുകൊടുക്കണ്ട. എല്ലാം സൗജന്യം. വേലു നിവൃത്തിയില്ലാതെ മതംമാറി. ക്രിസ്ത്യാനിയായി. ഇനി ഞായറാഴ്ച എന്റൊപ്പം പള്ളീലും വന്നാല്‍ മതി…!
അങ്ങനെ വേലു മത്തായി പള്ളിയില്‍ പോയിത്തുടങ്ങി. വീടിന്റെ ഉമ്മറത്ത് യേശുവിന്റെ പടംവെച്ചു. അധികം ആരോടും സംസാരിക്കാതെയായി. മറ്റുള്ളവരും അയാളെ ഒറ്റപ്പെടുത്തിയതുപോലെ! രോഗഭയംകൊണ്ടാവാം, നാള്‍ക്കുനാള്‍ അയാള്‍ മെലിഞ്ഞുതുടങ്ങി. കഴുത്തില്‍ കുരിശുമാല ഇട്ടിട്ടും അയാള്‍ക്കു രോഗശമനമുണ്ടായില്ല. ചുമ വീണ്ടും തുടങ്ങി. ചുമച്ച് ചുമച്ച് കഫം തുപ്പിയും പിന്നെ ചോര തുപ്പിയും സ്തോത്രം പറഞ്ഞും ഒരുനാള്‍ അയാള്‍ അന്ത്യയാത്രപറഞ്ഞു. ഗ്രാമം വെറങ്ങലിച്ചുനിന്നു.
ക്രിസ്ത്യാനിയായിത്തന്നെ അയാള്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. പള്ളി സെമിത്തേരിയിലെ പുറംപോക്കില്‍ അയാളെ കുഴിച്ചിട്ടു. മതംമാറിയിട്ടും ക്ഷയം മാറിയില്ല. വേലു മത്തായി എന്ന പേരുമാത്രം ലാഭം! അന്പിന്റെ നിസ്സഹായത ഞാന്‍ കണ്ടറിഞ്ഞു. ‘കര്‍ത്താവു വിചാരിച്ചിട്ടും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കടുത്ത ക്ഷയമല്ലേ രോഗം?’
എങ്കിലും അന്പിന്റെ സേവനം ഗ്രാമത്തിന് തുടര്‍ന്നും ലഭിച്ചുകൊണ്ടിരുന്നു. അയോഡിനായും സ്പിരിറ്റായും പഞ്ഞിയായും മതംമാറ്റമായും ഒക്കെ!
ശുദ്ധനായിരുന്നു അന്പ്. മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയും കര്‍ത്താവില്‍ വിശ്വസിക്കുകയുംചെയ്തു. ആശാരിപ്പള്ളത്തെ ക്ഷയരോഗാശുപത്രിയില്ച്ചെന്ന് മതംമാറിയാല്‍ ഓരോരുത്തരും രക്ഷിക്കപ്പെടും എന്ന വിശ്വാസത്തില്‍ അയാള്‍ ഉറച്ചുനിന്നു. അതിനുവേണ്ടി മാത്രം അയാള്‍ ജന്മം മുഴുവന്‍ സൈക്കിള്‍ ചവിട്ടി. ലോകസേവനം ചെയ്തു.
വേലുമത്തായി അവസാനത്തെ അത്താഴത്തിനു തൊട്ടുമുമ്പ് (അത് കഷ്ടിച്ച് ഒരിറക്കു കഞ്ഞിവെള്ളം മാത്രമായിരുന്നു) കെട്ട്യോളോടു പറഞ്ഞുവത്രേ.
‘ഒന്നും വേണ്ടിയിരുന്നില്ല! ക്ഷയമായിരുന്നു ഭേദം. അതങ്ങു സഹിച്ചാല്‍ മതിയായിരുന്നു. ഇപ്പോള്‍ ഈ കുരിശുംകൂടി ചുമക്കേണ്ടിവന്നു! ങാ…?
ഇതിപ്പോള്‍ ഓര്‍മ്മിക്കാന്‍ കാരണം, എന്റെ കുടുംബസുഹൃത്തായ പ്രൊഫ. വി.ടി. രമടീച്ചര്‍ അവരുടെ ഒരു അനുഭവം പറഞ്ഞുകേള്പ്പിച്ചതാണ്. പട്ടാമ്പി ഗവ. സംസ്കൃത കോളേജില്‍നിന്ന് ഇംഗ്ലീഷ് വകുപ്പിന്റെ മേധാവിയായി വിരമിച്ച ടീച്ചര്‍ ഇപ്പോള്‍ ക്ഷേത്രസംരക്ഷണസമിതി മാതൃവിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷയാണ്. ഭര്‍ത്താവ് പ്രൊഫ. വിജയന്ചേട്ടനുമായി അവര്‍ വീട്ടില്‍ വന്ന അവസരത്തിലായിരുന്നു ആനുഷംഗികമായി ഈ അനുഭവസ്മരണ.
ഗുരുവായൂര്‍ ലിറ്റില്‍ ഫഌവര്‍ കോളേജ് ഹോസ്റ്റലില്‍ താമസിച്ചുകൊണ്ടായിരുന്നു പഠനം. അഞ്ചുവര്‍ഷം! അന്തരീക്ഷം മുഴുവന്‍ തനി ക്രിസ്തീയം. മാതാവിന് മെഴുകുതിരി കത്തിക്കണം. പള്ളിയില്‍ പോണം. ഒരുതരത്തില്‍ പരോക്ഷമായ മതപരിവര്ത്തനശ്രമംതന്നെ. അതിരാവിലെ കൂട്ടപ്രാര്‍ത്ഥന….അതുതുടങ്ങുന്നത്- ‘പുതിയ ദിനത്തിന് പാതകളില്‍ പാപികള്‍ നമ്മൡറങ്ങുന്നൂ…’ എന്ന വരികളോടെയാണത്രേ.
അതിരാവിലെ ഉണര്‍ന്നെണീറ്റ് അവനവനെത്തന്നെ പാപി എന്നു വിശേഷിപ്പിക്കാനും വേണം ഒരു ഭാഗ്യം. ശരി, രാത്രിയത്തെ പാപം പുലര്‍ച്ചെയുള്ള ആ പ്രാര്‍ത്ഥനയോടെ പൊറുക്കപ്പെട്ടു എന്നു വിചാരിക്കുക. അതിനടുത്ത ദിവസത്തെ പ്രാര്‍ത്ഥനക്ക് പാപത്തിന് എവിടെപ്പോകും? പഠിത്തത്തിന്റെയും പ്രാരാബ്ധത്തിന്റെയും ഇടയ്ക്ക് കുറെ പാപംകൂടി സമ്പാദിക്കാതെ പിറ്റേന്ന് എങ്ങനെ പ്രാര്‍ത്ഥിക്കും. പുതിയ ദിനത്തിന്റെ പാതകളില്‍ പാപികളായിത്തന്നെ ഇറങ്ങണ്ടേ?
വാര്‍ഡനായ മദറും മറ്റ് സിസ്റ്റര്‍മാരുമൊക്കെ ഒരൊറ്റ രാത്രികൊണ്ട് എങ്ങനെയാണ് പിറ്റേന്നു രാവിലത്തെ പ്രാര്‍ത്ഥനക്കുള്ള പാപം കൃത്യമായി സമ്പാദിക്കുന്നത്? ആവോ! പ്രാര്‍ത്ഥന ഇതുതന്നെയാണെങ്കില്‍, പാപം ചെയ്യല്‍ എല്ലാ രാത്രിയും വേണ്ടിവരില്ലേ? ഈ ചോദ്യത്തിന് ടീച്ചറുടെ ഒരു കള്ളച്ചിരി മാത്രമായിരുന്നു ഉത്തരം.
അതെന്തോ ആവട്ടെ. ഇനിയുള്ളത് ഒരു നേരിയ ശ്വാസംമുട്ടിന്റെ കാര്യം. ഈസ്നോഫീലിയ എന്നു പര്യായം. പഠനകാലത്ത് കുറേ പ്രയാസമുണ്ടായിരുന്നു ടീച്ചര്‍ക്ക്. വല്ല മരുന്നും കഴിക്കും. അതുമാറും. വീണ്ടും, കാലാവസ്ഥയനുസരിച്ച് ചിലപ്പോള്‍ വരും, പോകും.
മദറിന് ഒരു ചികിത്സ വിധിക്കാനുണ്ടായിരുന്നു. സ്ഥിരമായി രാവിലെ പള്ളിയില്‍ ചെന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക. മതംമാറ്റമൊന്നുമല്ല കേട്ടോ. വെറും ഒരു മനംമാറ്റ ചികിത്സ! മാത്രമല്ല, പാപമൊന്നും ചെയ്യാതിരുന്നതുകൊണ്ട് രാവിലെയുള്ള പതിവുപ്രാര്‍ത്ഥനകളില്‍ ഒരു സ്ഥിരം പാപിയായി പങ്കെടുത്ത് പാപം കളയാന്‍ ടീച്ചര്‍ എത്തുന്നുമില്ല! എല്ലാറ്റിനും ഒരു പരിഹാരമാകുമല്ലോ പള്ളീല്ച്ചെന്നുള്ള മുട്ടിപ്പായ പ്രാര്‍ത്ഥന!
അങ്ങനെ അഞ്ചുവര്‍ഷം പോയി. ടീച്ചര്‍ പിന്നെ കോളേജധ്യാപികയായി. മുപ്പതിലധികം വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ചു.
പിന്നെ, യാദൃച്ഛികമായി ഒരു ദിവസം, അതേ മദറിനെ ഒരു ബസ്സുയാത്രക്കിടയില് ടീച്ചര്‍ കാണുന്നു. രണ്ടുകൂട്ടര്‍ക്കും നല്ല ഓര്‍മ്മ. കണ്ടപാടേ മദര്‍ ചോദിച്ചുവത്രേ- ‘മോളേ, നിന്റെ അന്നത്തെ ശ്വാസംമുട്ടു കുറഞ്ഞോ? ഇപ്പോള്‍ ആശ്വാസമായോ?’
‘അങ്ങനെ പഴയതുപോലെ ഇല്ല. എങ്കിലും വല്ലപ്പോഴും….’
മദര്‍ തുടര്‍ന്നു: ‘ഞാന്‍ അന്നും പറഞ്ഞു. ഇന്നും പറയുന്നു. പ്രാര്‍ത്ഥിച്ചാല്‍ മതി. ഇന്നു മനസ്സിനു നല്ല വിശ്രമം കിട്ടാനുള്ള എല്ലാ സൗകര്യവുമുണ്ട്. ഏതു രോഗവും മാറും. മോള് ഒരാഴ്ച ആ പോട്ടയില്‍ ചെന്ന് ധ്യാനംകൂട്. അതോടെ തീരും, ശ്വാസംമുട്ട്…’
സംഗതി ശരിയാണ്. അനുഭവം ഒന്നോ രണ്ടോ അല്ല. ആയിരത്തോളം ആളുകളുടെ ശ്വാസംമുട്ട് എന്നെന്നേക്കുമായി മാറ്റിയ ധ്യാനകേന്ദ്രമാണ്. നല്ല സുഖമായി അവര്‍ ഓരോരുത്തരായി ചാലക്കുടി റെയില്‍പ്പാളത്തിനരികില്‍ കിടന്നതു ലോകം കണ്ടതാണ്. ആ ശ്വാസംമുട്ട് എങ്ങനെ മാറി എന്നനേ്വഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതുമാണ്. ടീച്ചറുടെ ആയുസ്സിന്റെ ബലം!
ടീച്ചറുടെ മകള്‍ക്ക് തിരുവനന്തപുരം സംസ്കൃത കോളേജില്‍ ജോലിയായി. അടുത്ത് ഒരു ബഹുനില ഫഌറ്റിലാണ് താമസം. വല്ലപ്പോഴും അവിടെ പോകും.
മുകളിലത്തെ നിലയില്‍, ജനാലയിലൂടെ പുറത്തേക്കു നോക്കുമ്പോള്‍, ദൂരെ ഒരു ആശ്രമംപോലെ! മുറ്റത്ത് കുറേ കാവിവേഷധാരികള്‍. അവ്യക്തമായും എന്നാല്‍ ഉറക്കെയും ചില കൂട്ടപ്രാര്‍ത്ഥനകളും കേള്‍ക്കാം. എന്ത് ആശ്രമമാണ്? ആരാണ് മഠാധിപതി? ആളെ വിട്ട് സത്യം അന്വേഷിച്ചപ്പോഴല്ലേ ഗുട്ടന്‍സ് മനസ്സിലായത്. നമ്മുടെ രുദ്രാക്ഷവും കാവിയുമൊക്കെ കട്ടെടുത്ത കുറെ കള്ളന്മാര്, നമ്മുടെ സന്യാസിമാരുടെ വേഷത്തില്‍, പാവപ്പെട്ട ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിച്ച് മാമോദീസ മുക്കാന്‍ നടത്തുന്ന ഒരു മതപരിവര്‍ത്തനകേന്ദ്രം! ആട്ടിന്‍തോലിട്ട ചെന്നായ്ക്കല്‍ രായ്ക്കുരാമാനം കടന്നുവന്ന് പശുക്കുട്ടികളെ കവര്‍ന്നുകൊണ്ടുപോയി അകത്താക്കുന്നതുപോലെ.
ഒളിവില്‍ പ്രവര്‍ത്തിക്കുന്ന, സാധുക്കളെ മതം കൊടുത്തു മയക്കി ഉള്ളതെല്ലാം കവര്‍ന്നെടുക്കുന്ന ഒരു വ്യാജ വാറ്റുകേന്ദ്രം! അധികാരികളുടെ ഒത്താശയോടെ ആഘോഷപൂര്‍വം നടക്കുന്ന അനേകായിരം ഹിന്ദു നശീകരണകേന്ദ്രങ്ങളില് ഒന്ന്.
ഇതൊക്കെയാണ് ആസൂത്രിതവും ഉദാരവുമായ അവരുടെ സേവനം. സേവനം എന്നാല്‍ മതപരിവര്‍ത്തനംതന്നെ എന്ന് അര്‍ത്ഥം പറയുമ്പോള്‍, അവര്‍ എന്തിനാണ് മുഖം ചുളിക്കുന്നത്? മദര്‍ തെരേസ തന്റെ പിന്‍ഗാമിയായി തെരഞ്ഞെടുത്ത സിസ്റ്റര്‍ നിര്‍മ്മല ഒരു ബ്രാഹ്മണ കുടുംബത്തില്‍നിന്നു മതംമാറ്റപ്പെട്ട ഒരു സ്ത്രീയല്ലേ? എന്തുകൊണ്ട് ഒരു ദളിത് സമുദായത്തില്‍നിന്ന് മതംമാറ്റപ്പെട്ട ഒരു സിസ്റ്ററെ അവര്‍ ആ സ്ഥാനത്തേക്കു തെരഞ്ഞെടുത്തില്ല?
ഒക്കെ ആസൂത്രിതമാണ്. എല്ലാറ്റിനും മാറ്റം സംഭവിക്കും. ഇവിടെ, ഈ ഭാരതം മുഴുവന്‍ ഒരുകാലത്തും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒരൊറ്റ പ്രതിഭാസമേയുള്ളൂ- മതംമാറ്റം! ഭാരതം വത്തിക്കാനാവുന്നതുവരെ അതു തുടരുകയും ചെയ്യും.
എവിടെ ദാരിദ്ര്യമുണ്ടോ, എവിടെ രോഗമുണ്ടോ, എവിടെ അജ്ഞതയുണ്ടോ, എവിടെ അന്തമില്ലായ്മയുണ്ടോ, അവിടെ മതപരിവര്ത്തനസേവനം ഉറപ്പ്! നിങ്ങള്‍ക്കു സേവനം വേണ്ടേ? സഹായം വേണ്ടേ? മതംമാറണ്ടേ? ശ്വാസംമുട്ടുമാറി റെയില്‍പ്പാളത്തില്‍ കിടക്കേണ്ട? വേലു മത്തായിയെപ്പോലെ കഴുത്തില്‍ കുരിശും കെട്ടി ചുമയുംതുപ്പി ചാവണ്ടേ? വരൂ. മടിച്ചുനില്ക്കാതെ കടന്നുവരൂ. മതംമാറ്റകേന്ദ്രങ്ങള് റെഡി! പണ്ട്, അടിയന്തരാവസ്ഥക്കാലത്ത് നിര്‍ബന്ധിത വന്ധ്യംകരണകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നില്ലേ?
എത്തിപ്പെടുന്നവര്‍ക്ക് ഒരു ബക്കറ്റ് ഫ്രീ. ഇന്ന് ഇതാ, നിര്‍ബന്ധിത കൊലച്ചതികേന്ദ്രങ്ങള്! ബലിയാടുകള്‍ക്ക് ഒരു അലൂമിനിയക്കുരിശും പുസ്തകവും ഫ്രീ! ആളുകള്‍ ബഹളംകൂട്ടുമ്പോള്‍ ചില അനധികൃത അറവുശാലകള്‍ അധികാരികള്‍ ഇടപെട്ട് അടച്ചുപൂട്ടിക്കാറില്ലേ? എന്തുകൊണ്ട് ഇത്തരം നിയമവിരുദ്ധ അറവുശാലകള്‍ മാത്രം രാപകല്‍ തുറന്നുപ്രവര്‍ത്തിക്കുന്നു? ആരുടെ പിന്‍ബലത്തില്‍?
പ്രതികരിക്കാൻ ഇവിടെ എഴുതുക: