2015 ജൂലായ് 3 ന് ഭാരതത്തിലെ ധനകാര്യമന്ത്രാലയം 2011 ല്‍ നടത്തിയ സാമൂഹ്യ-സാമ്പത്തിക-ജാതി സെന്‍സസിന്റെ പുറത്തുവിട്ട വിവരങ്ങള്‍ രാജ്യത്തിന്റെ പ്രയാണത്തില്‍ കണക്കിലെടുക്കേണ്ട വസ്തുതകളാണ്.
ഭാരതത്തില്‍ 24.39 കോടി സാധാരണ കുടുംബങ്ങള്‍ നഗര-ഗ്രാമങ്ങളിലായി ജീവിക്കുന്നു. അതില്‍ 17.91 കോടി കുടുംബങ്ങളും ഗ്രാമങ്ങളിലാണ്. ഈ സര്‍വേയില്‍ ഭാരതത്തിലെ 640 ജില്ലകളും ഉള്‍ക്കൊള്ളിച്ചിരുന്നു. ഗ്രാമങ്ങളുടെ വികസനവും ദാരിദ്ര്യനിര്മാര്ജനവുമായിരുന്നു സര്‍വേയുടെ മുഖ്യ ലക്ഷ്യം. അതുകൊണ്ട് സാമൂഹ്യ-സാമ്പത്തിക-ജാതി സര്‍വേയില്‍ ആളുകളുടെ ജോലി, വീട്, സ്ഥലം, പട്ടികജാതി/വര്‍ഗ്ഗ വീടുകള്‍, വാഹനം, വരുമാനം, അംഗവൈകല്യം, സ്വത്ത് വിവരം എന്നിവ ഉള്‍ക്കൊള്ളിച്ചിരുന്നു. സമ്പന്നരെ സര്‍വേയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനായി താഴെ പറയുന്ന 14 മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്ന സൗകര്യങ്ങള്‍ ഉള്ളവരെ സര്‍വേ കമ്പ്യൂട്ടര്‍ പ്രോഗ്രാം തീര്‍ത്തും ഒഴിവാക്കിയിരുന്നു.
മോട്ടോര്‍ ഘടിപ്പിച്ച ബോട്ടുള്ളവര്‍, 2, 3, 4 ചക്രവാഹനമുള്ളവര്, 3, 4 ചക്രമുള്ള കാര്‍ഷിക വാഹനങ്ങള്‍/ഉപകരണങ്ങള്‍ ഉള്ളവര്‍, കാര്‍ഷിക ആവശ്യങ്ങള്‍ക്ക് 50,000 രൂപയ്ക്കുമേല്‍ വായ്പ ലഭിക്കുവാന്‍ അര്‍ഹരായവര്‍, കുടുംബത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെങ്കിലും ഉണ്ടെങ്കില്‍ കാര്ഷികമല്ലാത്ത കച്ചവട സ്ഥാപനങ്ങള്‍ ഉള്ളവര്‍, പ്രതിവര്‍ഷ വരുമാനം 10000 രൂപയില്‍ കൂടുതലുള്ളവര്‍, വരുമാന നികുതി നല്കുന്നവര്, മൂന്ന് മുറികളുള്ള സ്ഥിരമായ വീടുള്ളവര്‍, വീടുകളില്‍ ഫോണുള്ളവര്, 2.5 ഏക്കറില്‍ കൂടുതല്‍ കാര്‍ഷിക ഉപകരണം സ്വന്തമായുള്ള ജലസേചനം നടത്തി കൃഷിയിറക്കുന്നവര്‍, അഞ്ച് ഏക്കറില്‍ കൂടുതല്‍ കൃഷി ഭൂമിയുള്ളവര്‍ എന്നിവരെ ഈ സര്‍വേയില്‍ നിന്നും ഒഴിവാക്കിയിരുന്നു. അതുകൊണ്ട് തന്നെ സര്‍വേ വെളിച്ചത്തുകൊണ്ടുവന്നത് രാജ്യത്തെ സാധാരണക്കാരുടെ വിവരങ്ങളാണ്.
സാമ്പത്തിക-സാമൂഹ്യ-ജാതി സര്‍വേയില്‍ വരുമാന സ്രോതസ്സുകള്‍ വേണ്ടവിധം ഉള്ളവരായി കണ്ടെത്തി ഒഴിവാക്കപ്പെട്ട ഏഴുകോടിയിലധികം കുടുംബങ്ങള്‍ ഉണ്ടായിരുന്നു. നമ്മുടെ ഗ്രാമങ്ങളില്‍ താമസിക്കുന്ന 17.91 കോടി കുടുംബങ്ങളില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന 5.39 കോടി കുടുംബങ്ങളും കൂലിപ്പണി ചെയ്ത് ജീവിക്കുന്ന 9.16 കോടി കുടുംബങ്ങളും വീട്ടുപണികളും മറ്റു ഭാഗികമായി പണി ചെയ്തും 44.84 ലക്ഷം കുടുംബങ്ങളും ആക്രിക്കച്ചവടവുമായി 4.08 ലക്ഷം കുടുംബങ്ങളും കാര്ഷികവൃത്തിയില്നിന്നല്ലാത്ത വരുമാനമുള്ള കുടുംബങ്ങളുടെ എണ്ണം 28.37 ലക്ഷവും ഭിക്ഷാടനം നടത്തി 6.68 ലക്ഷം കുടുംബങ്ങളും സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്ത് ഉപജീവനം നടത്തുന്ന 2.5 കോടി കുടുംബങ്ങളും ഉണ്ടെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍.
ഭാരതത്തിലെ ഗ്രാമപ്രദേശത്തെ 10 വീടുകള്‍ എടുത്താല്‍ ഏഴു വീടുകളിലും പ്രതിദിന വരുമാനം 200 രൂപയില്‍ കുറവാണ്. 74 ശതമാനം ഗ്രാമങ്ങളിലെ കുടുംബങ്ങളിലും പ്രതിമാസ വരുമാനം 5000 രൂപയില്‍ കുറവാണ്. ഗ്രാമങ്ങളില്‍ 50 ശതമാനം ആളുകളും കൂലിപ്പണി ചെയ്താണ് ജീവിക്കുന്നതെന്നത് പുതിയ അറിവാണ്. ഗ്രാമങ്ങളിലെ വെറും 30 ശതമാനം കുടുംബങ്ങള്‍ മാത്രമാണ് കാര്‍ഷികവൃത്തിയില്‍നിന്നുള്ള വരുമാനം വഴി ഉപജീവനം നടത്തുന്നത്. എന്നാല്‍ മൂന്നില്‍ രണ്ടു കുടുംബങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ സ്വന്തമായുണ്ട്.
ഗ്രാമങ്ങളിലെ പത്ത് കുടുംബങ്ങളില്‍ ഒന്ന് എന്ന അനുപാതത്തിലാണ് പ്രതിമാസ ശമ്പള വരുമാനത്തില്‍ ജീവിക്കുന്ന കുടുംബങ്ങള്‍.
നമ്മുടെ ഗ്രാമങ്ങളില്‍ മൂന്നില്‍ ഒന്ന് കുടുംബങ്ങളും മുഴുപട്ടിണിയിലാണെന്നാണ് സര്‍വേഫലം തെളിയിക്കുന്നത്. ബീഹാറിലെ 90 ശതമാനം പേരും ദരിദ്രരാണ്. 21.53 ശതമാനം ഗ്രാമവാസികളും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്പ്പെടുന്നവരാണത്രെ! ഭാരതത്തില്‍ ഗ്രാമങ്ങളിലെ 31.26 ശതമാനം കുടുംബങ്ങളും ‘ദരിദ്രര്‍’ എന്ന് പരിഗണിക്കപ്പെടേണ്ടവരാണന്നാണ് സര്‍വേ ഫലം വിലയിരുത്തുന്നത്. 1932നുശേഷം രാജ്യത്ത് ജാതി പരിഗണിച്ച് നടത്തിയ സാമ്പത്തിക-സാമൂഹ്യ സര്‍വേഫലം നമ്മുടെ കണ്ണുതുറപ്പിക്കേണ്ട വസ്തുതയായി മാറിയിരിക്കയാണ്.
2012 ല്‍ ദാരിദ്ര്യരേഖാ മാനദണ്ഡം യുപിഎ സര്‍ക്കാര്‍ യാതൊരു ശാസ്ത്രീയ സമീപനവുമില്ലാതെ താഴ്ത്തി കൂടുതല്‍ പേരെ ദാരിദ്ര്യരേഖയ്ക്ക് മുകളിലാക്കി ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നത് ഈ സാമൂഹ്യ-സാമ്പത്തിക-ജാതി സര്‍വേയിലൂടെ തെളിഞ്ഞിരിക്കയാണ്. പാവപ്പെട്ടവരെ ഒഴിവാക്കി സമ്പന്നരെ പ്രോത്സാഹിപ്പിക്കുന്ന നയമായിരുന്നു മന്മോഹന് സിംഗ് സര്‍ക്കാര്‍ അവലംബിച്ചിരുന്നതെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടമില്ലാതെ പുറത്തുവന്നിരിക്കയാണ്.
കൃഷിക്കാരനെ കടക്കാരനാക്കി ഭൂമി വില്‍പ്പന നടത്തുവാന്‍ പ്രേരിപ്പിക്കുന്ന കാര്‍ഷിക നയവും കര്‍ഷകരില്‍ നിന്നും ഭൂമി പിടിച്ചെടുത്ത് സമ്പന്നന് ദാനം ചെയ്യുന്ന പകല്ക്കൊള്ളകളുമാണ് യുപിഎ സര്‍ക്കാര്‍ നടത്തിയത്. പശ്ചിമബംഗാളില്‍ ടാറ്റയുടെ നാനോ കാര്‍ നിര്‍മാണത്തിനായി കര്‍ഷകഭൂമി പിടിച്ചെടുക്കുവാനുള്ള നടപടികള്‍ ഇതിന്റെ ഒരു ഉദാഹരണം മാത്രം. റേഷന്‍ സബ്സിഡി ഗണ്യമായി കുറച്ചും റേഷന്‍ അര്‍ഹതപ്പെട്ടവരെ ഒഴിവാക്കിയും ഗ്രാമവാസികളുടെ ജീവിതം ദുരിത പൂര്ണമാക്കുവാന് യുപിഎ സര്‍ക്കാര്‍ ശ്രമം നടത്തി.
സാധാരണക്കാരന് കുടിവെള്ളം ലഭിച്ചിരുന്ന പൊതുടാപ്പുകളുടെ എണ്ണം ഗണ്യമായി കുറച്ചു. ആസിയന്‍ കരാര്‍ ദീര്‍ഘവീക്ഷണമില്ലാതെയും മുന്നൊരുക്കങ്ങള്‍ ഇല്ലാതെയും ഒപ്പുവെച്ച് ഗ്രാമവാസികളുടെ ഉല്‍പ്പന്നങ്ങളുടെ വിപണി സാധ്യത ഗണ്യമായി നഷ്ടപ്പെടുത്തി. റോഡുകള്‍ക്കായും പാലങ്ങള്‍ക്കായും റെയിലിനായും വ്യവസായത്തിനായും ഏറ്റെടുത്ത ഭൂമികള്‍ക്ക് വേണ്ടത്ര നഷ്ടപരിഹാര തുക നല്‍കാതെയും കുടിയൊഴുപ്പിക്കപ്പെട്ടവന് പുനരധിവാസം ഉറപ്പാക്കാതെയും കോണ്‍ട്രാക്ടര്‍മാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും മറ്റും ഇളവുകളും പാരിതോഷികങ്ങളും നല്കി ഖജനാവ് കൊള്ളയടിക്കുവാന് കൂട്ടുനിന്നു. സമ്പന്നന് വേണ്ട ഒത്താശകളും പാവപ്പെട്ടവന് ഉള്ളതുകൂടി നഷ്ടപ്പെടുന്ന അവസ്ഥയും സൃഷ്ടിച്ചു.
യുപിഎ സര്‍ക്കാര്‍ നടത്തിയ അഴിമതികള്‍ പുറത്തുവന്നെങ്കിലും ഗ്രാമവാസികളെ പടിപടിയായി ദരിദ്രരാക്കിയ നയവൈകല്യങ്ങളാണ് സാമ്പത്തിക-സാമൂഹ്യ-ജാതി സെന്‍സസില്‍ പുറത്തുവന്നിരിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസനത്തെ ഏതാനും നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ കൈകളില്‍ എത്തിച്ചതില്‍ യുപിഎ സര്‍ക്കാര്‍ നടത്തിയ ഹീനമായ വൈകല്യങ്ങളാണ് സര്‍വേഫലം കാണിക്കുന്നത്. ഗ്രാമീണ ജനത ദാരിദ്ര്യരേഖയ്ക്ക് താഴെ പോകുകയും അവരുടെ വരുമാന സ്രോതസ്സുകള്‍ അടയുകയും ചെയ്ത ഭരണമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സര്‍വേഫലം. വികസനത്തിന്റെയും വ്യവസായത്തിന്റെയും പേരുപറഞ്ഞ് ഏറ്റവും കൂടുതല്‍ പാവപ്പെട്ടവന്റെ ഭൂമിയും കൃഷിഭൂമിയും സര്‍ക്കാര്‍ ഭൂമിയും പുറമ്പോക്കു ഭൂമികളും സമ്പന്നന്റെ കൈകളിലെത്തിച്ച ഭരണമായിരുന്നു യുപിഎ ഭരണം.
വികസന അജണ്ട 2015നു ശേഷം എന്ന ഐക്യരാഷ്ട്ര സംഘടനയുടെ മിലേനിയം വികസനലക്ഷ്യം എന്ന പദ്ധതിയാണ് യുപിഎ ഭരണകാലത്ത് ശ്രദ്ധിക്കപ്പെടാതെ പോയത്. അതില്‍ ഉള്‍പ്പെട്ടിരുന്ന പ്രധാനലക്ഷ്യങ്ങള്‍ ദാരിദ്ര്യനിര്‍മാര്‍ജനം, എല്ലാ വിഭാഗക്കാരെയും വികസനത്തില്‍ ഗുണഭോക്താക്കളും പങ്കാളികളും ആക്കുക, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്കല്, ആരോഗ്യപരിപാലനം, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കല്‍, പാരിസ്ഥിതിക വെല്ലുവിളികളെ നേരിടല്‍, സുസ്ഥിര വികസനവും എല്ലാവര്ക്കും അവരവര്‍ക്ക് ചേര്‍ന്നതും അഭിരുചിക്ക് അനുസരിച്ചുമുള്ള തൊഴില്‍ ലഭിക്കല്‍, വിശപ്പും സമീകൃതാഹാര കുറവും ഇല്ലാതാക്കല്‍, ജനസംഖ്യാ പെരുപ്പം നിയന്ത്രിക്കല്‍, അഭയാര്ത്ഥിപ്രശ്നപരിഹാരം, നഗരവല്‍ക്കരണത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം, സല്‍ഭരണം, അയല്‍രാജ്യങ്ങളും മറ്റു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കല്‍ എന്നിവയായിരുന്നു പൊതുനന്മ ലാക്കാക്കി ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലി പാസ്സാക്കി അംഗരാജ്യങ്ങള്‍ക്ക് നല്കിയ മിലേനം വികസന ലക്ഷ്യം. എന്നാല്‍ മന്മോഹന് സിംഗ് സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ തമസ്കരിക്കുകയും ഗുണഭോക്താക്കളായ കോടീശ്വരന്മാരായ കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കുകയും ചെയ്തപ്പോള്‍ ഗ്രാമങ്ങളിലെ പിന്നോക്കാവസ്ഥ വര്‍ധിച്ചതായാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഭാരതത്തിലെ ശതകോടീശ്വരന്മാരുടെ എണ്ണം ക്രമാതീതമായി പെരുകി.
2018 ല്‍ 4.37 ലക്ഷവും 2033 ല്‍ 10 ലക്ഷവും കോടീശ്വരന്മാര് ഭാരതത്തിലുണ്ടാകുമത്രെ! സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദല്ലാളുമാരുടെ നിലയിലേക്ക് താഴുകയായിരുന്നു. വികസനം സുസ്ഥിരമല്ലെന്ന് പറഞ്ഞവരെ മാവോയിസ്റ്റുകളായിവരെ ചിത്രീകരിച്ചു. പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുവാന് കൂട്ടുനിന്ന സര്‍ക്കാരായി യുപിഎ സര്‍ക്കാര്‍ മാറി എന്ന വസ്തുതയാണ് സാമൂഹ്യ-സാമ്പത്തിക-ജാതി സര്‍വേ ഫലം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ച്ചയായി കേരളത്തില്‍ തുടരുന്ന സര്‍ക്കാരും അന്താരാഷ്ട്രാ തലത്തിലെ സുസ്ഥിരവികസന നയം ആവിഷ്കരിച്ച് നടപ്പാക്കുവാന്‍ മടികാണിച്ചിരിക്കയാണ്. കോവളം കൊട്ടാരം, കാസര്‍ഗോഡ് കോട്ട തുടങ്ങിയ സര്‍ക്കാര്‍ വസ്തുവകകള്‍ അന്യാധീനപ്പെട്ടവയില് ചിലതുമാത്രം.
സീപ്ലൈയിന്‍ പദ്ധതി, കടല്‍മണല്‍ ഖനന പദ്ധതി തുടങ്ങി കടലും കായലും മത്സ്യത്തൊഴിലാളികള്‍ക്ക് അന്യംനിന്നുപോകുന്ന പദ്ധതികള്‍ക്കായുള്ള അനുമതികള്‍, നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം നോക്കുകുത്തിയാക്കി പാടശേഖരങ്ങള്‍ റിയല്‍ എസ്റ്റേറ്റുകാര്‍ക്കും വ്യവസായ ലോബികള്‍ക്കും നല്‍കുന്നതോടെ സാധാരണക്കാരായ ഗ്രാമവാസികളുടെ കുടിവെള്ള സ്രോതസ്സുകളാണ് അടഞ്ഞുവരുന്നത്. സമ്പാദ്യത്തില്‍നിന്നും കുടിവെള്ളത്തിന് പണം ചെലവാക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. പാറമടകള്‍, പുഴ മണല്‍ ഖനനം, കരമണല്‍ ഖനനം, കുന്നിടിയ്ക്കല്‍, വനം കൈയേറ്റം, ചന്ദനക്കൊള്ള എന്നിവയ്ക്കെല്ലാം ദുര്‍ഭരണം മൂലം അവസരമൊരുക്കുമ്പോള്‍ വഴിയാധാരമായി പോകുന്നത് സാമ്പത്തിക-സാമൂഹ്യ-ജാതി സര്‍വേയില്‍ ദുരിതത്തിലാണെന്നുള്ള ഗ്രാമീണ ജനതയാണ്.
പണം പലവായില്‍ പോകുന്നല്ലാതെ ദാരിദ്ര്യം തുടച്ചുനീക്കുന്നതില്‍ സംസ്ഥാനം മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ വന്‍ പരാജയമായിരുന്നു. ആത്മാര്‍ത്ഥതയില്ലാത്ത അഴിമതി നിറഞ്ഞ, സ്വജനപക്ഷപാതപരമായ ഭരണം നാടിനെ കൂടുതല്‍ കൂടുതല്‍ ദാരിദ്ര്യത്തിലേയ്ക്ക് മാത്രമേ നയിക്കൂ.
2011 ല്‍ നടന്ന സാമൂഹ്യ-സാമ്പത്തിക-ജാതി സര്‍വേയുടെ ഫലം പഠിച്ച് ക്രിയാത്മകവും ജനനന്മ ലാക്കാക്കിയും പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയില്ലെങ്കില്‍ രാജ്യത്തിന്റെ വളര്‍ച്ച പുറകോട്ടടിക്കുകയും ജനങ്ങള്‍ കൂടുതല്‍ ദാരിദ്ര്യത്തിലെത്തുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: