കോഴിക്കോട്: വയനാട്ടില്‍ ഇന്നലെ ശിലാസ്ഥാപനം നടത്തിയ സര്‍ക്കാറിന്റെ കീഴിലുള്ള ആദ്യത്തെ മെഡിക്കല്‍ കോളേജിന് എം.കെ.ജിനചന്ദ്രന്റെ പേര് നല്കിയ സര്‍ക്കാര്‍ നടപടി തിരുത്തണമെന്ന ആവശ്യം ഉയരുന്നു.
ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് അമ്പതേക്കര്‍ ഭൂമി സര്‍ക്കാറിന് മെഡിക്കല്‍ കോളജ് നിര്‍മ്മാണത്തിനാണ് സൗജന്യമായി കൈമാറിയെന്നതിന്റെ പേരിലാണ് എം.കെ.ജിനചന്ദ്രന്റെ പേരിടാന്‍ കാരണം. എന്നാല്‍ കോട്ടത്തറ മടക്കിമലയിലുള്ള ഈ അമ്പത് ഏക്കര്‍ ഭൂമി ട്രസ്റ്റിന് അവകാശപ്പെട്ടതല്ലെന്ന വിവരം പുറത്തായതിനെ തുടര്‍ന്നാണ് ഈ ആവശ്യമുയരുന്നത്.
കല്പറ്റ ലാന്റ് ട്രൈബ്യൂണല്‍ ക്രയസര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് നിയമസാധുതയില്ലെന്നും പ്രസ്തുത ഭൂമി മിച്ചഭൂമിയെന്ന നിലയില്‍ സര്‍ക്കാറില്‍ സ്വാഭാവികമായി നിക്ഷിപ്തമാകേണ്ടതാണെന്നുമുള്ള ലാന്റ് ബോര്‍ഡിന്റെ നിര്‍ദ്ദേശം ഇന്നലെ ജന്മഭൂമി റിപ്പോര്‍ട്ട്ചെയ്തിരുന്നു. തോട്ടമായി ഇളവ് ലഭിച്ച ഭൂമി തരം മാറ്റുന്നത് ഭൂപരിഷ്കരണ നിയമത്തിന് വിരുദ്ധമാണെന്നും ചന്ദ്രപ്രഭ ട്രസ്റ്റിന് ഇതിന് അധികാരമില്ലെന്നും ലാന്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായി എം.കെ. ജിനചന്ദ്രന്റെ പേര് നല്കിയ സര്‍ക്കാര്‍ നടപടി തിരുത്തണമെന്ന ആവശ്യമുയരുന്നത്.
വയനാടിന്റെ ചരിത്രത്തില്‍ ഏറെ സ്ഥാനം പിടിച്ച പഴശ്ശിരാജയെപ്പോലെയുള്ള മഹത് വ്യക്തിത്വങ്ങളെ തമസ്കരിച്ചാണ് എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജിന്റെ പേര് എം.കെ. ജിനചന്ദ്രന്റെ സ്മാരകമായി നിലനിര്‍ത്താനുള്ള നീക്കം നടന്നത്.
നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ഈ സമ്മര്‍ദ്ദത്തിന് യുഡിഎഫ് നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. സര്‍ക്കാരിന്റെ ഭൂമി സര്‍ക്കാരിന് തന്നെ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനത്തിന് പിന്നിലെ തട്ടിപ്പാണ് പുറത്തായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: