ആലപ്പുഴ: യെമനിലെ കലാപ മേഖലയായ സനായില്‍ നിന്ന് ഭാരത സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടലിനെ തുടര്‍ന്ന് നാട്ടില്‍ സുരക്ഷിതരായി മടങ്ങിയെത്തിയ അറുപതോളം കുടുംബങ്ങള്‍ ഇന്നലെ ആലപ്പുഴയില്‍ ഒത്തുചേര്‍ന്നു.
സൗഹൃദത്തിന്റെയും ദേശസ്നേഹത്തിന്റെയും മറക്കാനാവാത്ത നിമിഷങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നെത്തിയ ഈ കുടുംബങ്ങള്‍ക്ക് കൂട്ടായ്മ സമ്മാനിച്ചത്. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും യെമന്‍ സനായിലെ അയ്യപ്പ ഭക്തസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ സജീവമായി പങ്കെടുത്തു. സനായില്‍ ആഴ്ചയിലൊരിക്കല്‍ ഈ കുടുംബങ്ങള്‍ ഭജനയും സത്സംഗവുമൊക്കെയായി ഒത്തുകൂടിയിരുന്നു.
കലാപം പൊട്ടിപ്പുറപ്പെട്ട് നാട്ടിലേക്ക് മടങ്ങിയതോടെ പതിവുചര്യകള്‍ മുടങ്ങി. ഈ സാഹചര്യത്തിലാണ് ഹരിപ്പാട് കാര്‍ത്തികപ്പള്ളി സ്വദേശി ആര്. ഗിരീഷിന്റെ നേതൃത്വത്തില്‍ ആലപ്പുഴയിലും കൂട്ടായ്മ സംഘടിപ്പിച്ചത്. ഭജന, സത്സംഗം, ചര്‍ച്ചകള്‍, കലാപരിപാടികള്‍ എന്നിവ കൂട്ടായ്മയില്‍ അരങ്ങേറി. ഉച്ചഭക്ഷണവും കഴിഞ്ഞ് അടുത്തു തന്നെ വീണ്ടും സമാഗമമുണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയോടെയാണ് ഓരോരുത്തരും മടങ്ങിയത്. മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് ഇവര്‍ പ്രമേയവും പാസാക്കി.
യെമനിലെ യുദ്ധഭൂമിയില്‍ നിന്ന് ഏതാണ്ട് 5,500 ഭാരതീയരെ ജന്മനാട്ടില് സുരക്ഷിതമായി എത്തിക്കാന്‍ കഴിഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ ഊര്‍ജസ്വലമായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ്. ഭാരതീയര്‍ മാത്രമല്ല ഏതാണ്ട് 26 രാജ്യങ്ങളില്‍ നിന്നുള്ള 232 വിദേശിയരെയും സൗദിയുടെയും അവരുടെ സഖ്യസേനയുടെയും ആക്രമണത്തില്‍ നിന്ന് രക്ഷിച്ച് അവരുടെ ജന്മനാട്ടില് എത്തിക്കുവാന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ല. ഇതിനെല്ലാം ചുക്കാന്‍ പിടിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, സുഷമസ്വരാജ്, ജനറല്‍ വി.കെ. സിങ് അതോടൊപ്പം സംസ്ഥാന സര്‍ക്കാരിനും നന്ദി രേഖപ്പെടുത്തുന്നതായി പ്രമേയത്തില്‍ പറയുന്നു.
യെമനില്‍ ശാന്തിയും സമാധാനവും എത്രയും വേഗം പുലരട്ടെയെന്നും അവിടുത്തെ ജനങ്ങള്‍ക്ക് സമാധാനപരമായ ജീവിതസാഹചര്യം ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥനയോടെയാണ് കൂട്ടായ്മ സമാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: