കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല നിയമനങ്ങളില്‍ സംവരണം അട്ടിമറിച്ചെന്ന പരാതിയില്‍ വൈസ്ചാന്‍സലര്‍ ഡോ.എം.സി. ദിലീപ്കുമാര് ഗവര്‍ണര്‍ പി. സദാശിവത്തിന് നല്കിയ റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ആക്ഷേപം. പട്ടികജാതിമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ഗവര്‍ണര്‍ക്ക് നല്കിയ പരാതിയില്‍ വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനങ്ങള്‍ നടത്തിയതെന്നുമാണ് വി.സി. ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്. എന്നാല്‍ മറുപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി തെളിവുകള്‍ ഉള്‍പ്പെടെ ഷാജുമോന്‍ വട്ടേക്കാട് വീണ്ടും ഗവര്‍ണര്‍ക്ക് പരാതി നല്കി. സര്‍വ്വകലാശാല ഇറക്കിയ നിയമന ഉത്തരവുകളും വിവരാവകാശ രേഖകളും ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.
നാല് സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരില്‍ മുഴുവന്‍ പേരും മുന്നോക്കവിഭാഗത്തില്പ്പെടുന്നവരാണ്. 16 സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ 6 മുന്നോക്കക്കാര്‍, 4 ക്രിസ്ത്യന്‍, 2 മുസ്ലിം, 2 ഒബിസി, 1 പട്ടികജാതി എന്നിവരാണുള്ളത്. ഡീന്മാരുടെ നിയമനത്തില്‍ 6 മുന്നോക്കവിഭാഗക്കാരും 2 ക്രിസ്ത്യന്‍ 1 മുസ്ലിംമാത്രമാണുള്ളത്. 23 ഡിപ്പാര്‍ട്ടുമെന്റ് തലവന്മാരില് 11 ഒബിസി, 7 മുന്നോക്കക്കാരും 4 ക്രിസ്ത്യന്‍, 1 മുസ്ലിം വിഭാഗവുമാണുള്ളത്. ഇതില്‍ ഹിസ്റ്ററി വിഭാഗം പട്ടികജാതിക്കായി സംവരണം ചെയ്തിട്ടുള്ളതാണെങ്കിലും ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെടുന്ന വ്യക്തിയാണ് ഡിപ്പാര്‍ട്ടുമെന്റ് തലവന്‍. 9 ക്യാമ്പസ് ഡയറക്ടര്‍മാരില്‍ 5 പേര് മുന്നോക്കക്കാരും, 2 ക്രിസ്ത്യന്‍, 1 മുസ്ലിം, 1 ഒബിസി എന്നിങ്ങനെയാണ് നിയമനം നടത്തിയിട്ടുള്ളത്.
1998 ല്‍ 185 അധ്യാപകരെ സ്ഥിരനിയമനം നടത്തിയപ്പോള്‍ പട്ടികജാതി വിഭാഗത്തില്‍നിന്ന് 10 പേര്‍ക്കാണ് നിയമനം നല്‍കിയത്. തുടര്‍ന്ന് 12 വര്‍ഷത്തിനുശേഷം 4 പേര്‍ക്ക്കൂടി നിയമനം നല്കി. അതേസമയം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍നിന്ന് ആരുംതന്നെ ഇല്ല. ഇവിടെ ജോലിചെയ്തിരുന്ന പട്ടികവര്‍ഗ വിഭാഗക്കാരെ ഡിപ്പാര്‍ട്ടുമെന്റ് അടച്ചുപൂട്ടി പറഞ്ഞുവിടുകയാണ് ചെയ്തത്. സര്വ്വകലകശാലയിലെ 4 സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരെയും 9 ഡീന്മാരെയും 23 ഡിപ്പാര്‍ട്ടുമെന്റ് തലവന്മാരെയും 9 ക്യാമ്പസ് ഡയറക്ടര്‍മാരെയും നിയമിച്ചതില്‍ ഒരു പട്ടികജാതിക്കാരനുമില്ല. ഹിസ്റ്ററി വിഭാഗം ഡിപ്പാര്‍ട്ടുമെന്റ് തലവന്‍ പദവി പട്ടികജാതി വിഭാഗത്തിനായി മാറ്റിവെച്ചിട്ടുള്ളതാണെങ്കിലും ഇവിടെ നിയമനം നടത്തിയിട്ടില്ല. അതേസമയം യുജിസി നിശ്ചയിച്ച എംഎ, എംഫില്‍, നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്പ്പെടുന്നയാള് 17 വര്‍ഷമായി ഇതേ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി തുടരുന്നു.
ഒരുവര്‍ഷത്തെ പിജി സര്‍വീസ് പോലും ഇല്ലാത്തവരാണ് പല ഡിപ്പാര്‍ട്ടുമെന്റിലും തലവന്മാരായി തുടരുന്നത്. സംസ്കൃതതിന് 85 സ്ഥിരം അധ്യാപകരാണുള്ളത്. ഇതില്‍ പട്ടികജാതിവിഭാഗത്തില്‍ 4 പേര് മാത്രമാണുള്ളത്. ഇവര്‍ക്ക് സ്ഥാനക്കയറ്റം നല്കാത്തതിനാല് 18 വര്‍ഷമായി അസിസ്റ്റന്റ് പ്രൊഫസര്‍മാരായി തുടരുകയാണ്. അനര്‍ഹരും യോഗ്യതയില്ലാത്തവരും വിവിധ വകുപ്പുകളില്‍ തലവന്മാരായി തുടരുമ്പോള്‍ അര്‍ഹരും യോഗ്യതയുള്ളവരുമായ പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല.
സാഹിത്യവിഭാഗ തലവനായ പ്രൊഫസര്‍ക്ക് രണ്ട് വര്‍ഷത്തെ പിജി സര്‍വീസും വേദാന്ത വിഭാഗം തലവനായ പ്രൊഫസര്‍ക്ക് ഒന്നരവര്‍ഷത്തെ പിജി സര്‍വീസും വ്യാകരണവിഭാഗം തലവനായ പ്രൊഫസര്‍ക്ക് ഒരുവര്‍ഷത്തെ പിജി സര്‍വീസുമാണുള്ളത്. എന്നാല്‍ ന്യായവിഭാഗത്തില്‍ 18 വര്‍ഷം യോഗ്യതയുള്ളവര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വ്യക്തിയായതിനാല്‍ ആ പദവിയില്‍ നിയമനം നടത്താതെ ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലെ പ്രൊഫസര്‍മാരില്‍ ഒരാള്‍പോലും പട്ടികജാതിക്കാരില്ല. 106 അസോസിയേറ്റ് പ്രൊഫസര്‍മാരില്‍ പട്ടികജാതിക്കാര്‍ക്ക് നാലുപേര്‍ മാത്രം. 68 അസി. പ്രൊഫസര്‍മാരില്‍ 10 പേര് മാത്രമാണുള്ളത്.
സംസ്കൃത സര്‍വ്വകലാശാലയില്‍ യുജിസി നിശ്ചയിച്ച യോഗ്യതയില്ലാത്തവരാണ് ഭൂരിഭാഗവും. സംസ്കൃത സര്‍വ്വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസ യോഗ്യത നേടിയ പട്ടികജാതി വര്‍ഗ്ഗ വിഭാഗക്കാര്‍ ഉള്ളപ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ പട്ടികജാതിക്കാര്‍ക്ക് ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം നടത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: