കൊച്ചി: തെരുവുനായ ശല്യം രൂക്ഷമാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും അലംഭാവം. തെരുവുനായകളുടെ നിയന്ത്രണത്തിന് വന്ധ്യംകരണ പദ്ധതി നടപ്പിലാക്കാന്‍ പകുതി ഫണ്ട് നല്‍കാമെന്ന കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു. വന്ധ്യംകരണം നടപ്പിലാക്കാന്‍ വര്‍ഷങ്ങളായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ അലംഭാവം കാട്ടിയതാണ് തെരുവുനായകള്‍ പെരുകാനിടയാക്കിയത്. ഇപ്പോള്‍ തെരുവുനായ ശല്യം പുകയുമ്പോള്‍ തുക അനുവദിക്കാമെന്ന് കേന്ദ്രം വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ തെരുവുനായ്ക്കളെ കൊല്ലാന്‍ പാടില്ലെന്ന് കേന്ദ്ര മന്ത്രി മനേകാ ഗാന്ധിയും മൃഗക്ഷേമ ബോര്‍ഡും സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കിയത് നിയമപ്രകാരമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇത്തരം നിര്‍ദ്ദേശം കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ട്.
തെരുവുനായ നിയന്ത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രധാന ചുമതലകളിലൊന്നാണ്. പഞ്ചായത്തീരാജ്, നഗരപാലികാ നിയമമനുസരിച്ച് തെരുവുനായ്ക്കളെ കൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്. 2006 ഫെബ്രുവരി മൂന്നിലെ കേരള ഹൈക്കോടതിയുടെ വിധിയും ഇത് ശരിവെക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചു. 2009 ജനുവരി 23ന് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. എന്നാല്‍ ഇത് വകവെക്കാതെ കേരളത്തില്‍ തെരുവുനായ്ക്കളെ കൊന്നൊടുക്കിയപ്പോള്‍ 2009 ഒക്ടോബര്‍ എട്ടിന് നായ്ക്കളെ കൊല്ലുന്നത് നിര്‍ത്തണമെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. നായകള്‍ക്ക് വന്ധ്യംകരണം നടപ്പിലാക്കണമെന്നും പദ്ധതിയുടെ പകുതിച്ചെലവ് കേന്ദ്രം വഹിക്കുമെന്നും കത്തിലുണ്ടായിരുന്നു.
എന്നാല്‍ നായ്ക്കളെ വന്ധ്യംകരിക്കുന്നത് കൊല്ലുന്നത് പോലെ എളുപ്പമല്ലാത്തിനാല് കേന്ദ്ര നിര്‍ദ്ദേശം മറയാക്കി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഒരു നടപടിയും എടുക്കാതെ പിന്‍വലിഞ്ഞു. തെരുവുകളില്‍ മാലിന്യവും കുന്നുകൂടിയതോടെ തെരുവുനായ്ക്കള്‍ പെരുകി. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പുറമെ സന്നദ്ധ സംഘടനകള്‍ക്കും ഫണ്ട് നല്കാന് കേന്ദ്രം തയ്യാറാണ്. എന്നാല്‍ ഇതിന് വേണ്ടത്ര ബോധവത്കരണം നടത്താനോ മുന്കയ്യെടുക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. തെരുവുനായ ആക്രമണം സംസ്ഥാനമൊട്ടാകെ ഭീതിപരത്തിയപ്പോള്‍ ജനങ്ങളുടെ പ്രതിഷേധത്തില്‍ നിന്നും രക്ഷപ്പെടാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നായകളെ കൂട്ടത്തോടെ കൊല്ലുകയായിരുന്നു. ഇത് സുപ്രീംകോടതി വിധിക്ക് വിരുദ്ധമായതിനാലാണ് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് ഇടപെട്ടത്. എന്നാല്‍ ഇത് ചൂണ്ടിക്കാട്ടി വസ്തുതകള്‍ മറച്ച് വെച്ച് കേന്ദ്രത്തിനെതിരെ ജനരോഷം തിരിച്ചുവിടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സുപ്രീംകോടതിയുടെ സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ നായകളെ കൊല്ലുന്നതിന് പകരം സര്‍ക്കാര്‍ സഹായത്തോടെ വന്ധ്യംകരണം നടത്തി എണ്ണം കുറയ്ക്കാനാണ് ശ്രമിക്കേണ്ടതെന്ന് സ്ട്രേ ഡോഗ് ഫ്രീ കേരള മൂവ്മെന്റ് രക്ഷാധികാരി ജസ്റ്റിസ് എം.ആര്. ഹരിഹരന് നായര്‍ ജന്മഭൂമിയോട് പറഞ്ഞു. കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്നതിന് സംഘടന തയ്യാറെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: