തിരുവനന്തപുരം: ആനക്കൊമ്പ് കടത്തുകേസില്‍ ഡിവൈഎഫ്ഐ ലോക്കല്‍ കമ്മറ്റി സെക്രട്ടറി അജിത് ശങ്കറിനെ പിടികൂടാനെത്തിയ ഫോറസ്റ്റുകാര് ആക്രമിക്കപ്പെട്ടു. എന്നാല്‍ സംഭവം രഹസ്യമായി ഒതുക്കി തീര്‍ക്കുകയാണുണ്ടായത്. ആനക്കൊമ്പ് വേട്ടയില്‍ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി 11 മണിയോടെ അജിത് ശങ്കറിന്റെ വീട്ടിലെത്തിയ ഫോറസ്റ്റുകാരാണ് ആക്രമിക്കപ്പെട്ടത്.
സംഭവസമയത്ത് ഡിവൈഎഫ്ഐ സിപിഎം ഉന്നത നേതാക്കളും കൗണ്‍സിലറുടെ അടുത്ത ബന്ധുവും അജിത് ശങ്കറിനോടും ബ്രൈറ്റ് അജിയോടുമൊപ്പം ഉണ്ടായിരുന്നു. പോലീസിനെ കണ്ടതും ബ്രൈറ്റ് അജി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് അജിത് ശങ്കറിനെ പിടിക്കുന്നതിനിടയിലാണ് കൗണ്‍സിലറുടെ ബന്ധു സിഐ റാങ്കിലുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ആനക്കൊമ്പുമായി ബന്ധമില്ലാത്തതിനാല്‍ വൈകുന്നേരത്തോടെ വിട്ടയയ്ക്കുകയായിരുന്നു. ബ്രൈറ്റ് അജി പിന്നീട് പിടിയിലാവുകയായിരുന്നു.
ആനക്കൊമ്പ് വേട്ടയുമായി ബന്ധപ്പെട്ട് അജിത് ശങ്കറിനെ പിടികൂടിയതോടെയാണ് പേട്ട വഞ്ചിയൂര്‍ ഭാഗങ്ങളിലെ സിപിഎം ഡിവൈഎഫ്ഐ ഉന്നത നേതാക്കന്മാരുടെ ബന്ധം പുറത്തു വന്നിരിക്കുന്നത്. പെയിന്റര്‍ തൊഴിലാളിയുടെ മകന്റെ വളര്‍ച്ചയില്‍ പ്രദേശവാസികളില്‍ സംശയം ഉണ്ടായിരുന്നു. പേട്ട, കല്ലുംമൂട് മധുമുക്കില് കോടികള്‍ ചെലവഴിച്ച് പടുകൂറ്റന്‍ ബംഗ്ലാവാണ് ഇയാള്‍ പണിതുകൊണ്ടിരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് ടൂര്‍ പോകുന്നുവെന്ന വ്യാജേനയാണ് ഇയാളും സിപിഎം ഉന്നത നേതാവുമായി ആനക്കൊമ്പ് വില്ക്കാന് പോകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുമായും അജിത് ശങ്കറിന് ബന്ധമുണ്ടെന്നാണ് സൂചന.
അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതിനും കടത്തിയതിനും ഇപ്പോള്‍ അറസ്റ്റിലായവര്‍ക്ക് പിന്നില്‍ വന്‍ ലോബിയുണ്ടെന്ന് വനംവകുപ്പിനും അന്വേഷണ ഏജന്‍സികള്‍ക്കും സൂചന ലഭിച്ചിട്ടുണ്ട്. മാത്രമല്ല ആനവേട്ട നടത്തി ആനകളെ കൊന്ന് കൊമ്പ് മുറിച്ചെടുത്ത സംഘത്തെക്കുറിച്ചും ഉള്ള അന്വേഷണവും ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഇപ്പോള്‍ പിടിയിലായവര്‍ ഏറെയും കൊമ്പുകള്‍ വിദേശത്തേക്ക് കടത്തുകയോ ഇവിടെത്തന്നെ വില്ക്കുകയോ ചെയ്യുന്ന സംഘത്തിലെ കണ്ണികളാണ്. ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: