പത്തനംതിട്ട: കര്‍ക്കടകമാസ പൂജകള്‍ക്ക് ശബരിമലനട 16-ന് തുറക്കും. ഇതിനു മുമ്പ് നിലയ്ക്കല്‍ മഹാദേവക്ഷേത്രത്തിലെയും പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലെയും ശുദ്ധികലശവും കുംഭാഭിഷേകവും ബുധനാഴ്ച രാവിലെ നടക്കും. ശബരിമലതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍.
കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമലനട തുറക്കുന്നതിനുമുമ്പാണ് കുംഭാഭിഷേകം നടക്കുന്നത്. ഉത്തരായനകാലത്തുതന്നെ ചടങ്ങ് നടത്താനാണ് തീരുമാനം. ഇതിന് തന്ത്രി നിശ്ചയിച്ച മുഹൂര്‍ത്തം ദേവസ്വം ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. കര്‍ക്കടകം ഒന്നിനാണ് ദക്ഷിണായനം ആരംഭിക്കുന്നത്. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ഈ ക്ഷേത്രങ്ങളില്‍ പുനഃപ്രതിഷ്ഠ നടത്തിയത്.
കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രം 16 ന് വൈകിട്ട് അഞ്ചിന് തുറക്കും. ഏറെപ്രശസ്തമായ നിറപുത്തരിയും കഴിഞ്ഞാവും ഇക്കുറി നട അടയ്ക്കുക. 22നാണ് നിറപുത്തരി. രാവിലെ 5.30 നും 6.15 നും ഇടയില്‍ അത്തം നക്ഷത്രം കര്‍ക്കിടക രാശിയിലാണ് നിറപുത്തരി ആഘോഷം.
ജൂലൈ 17 മുതല്‍ 22 വരെ പതിവ് പൂജകള്‍ക്കു പുറമെ പടിപൂജയും ഉദയാസ്തമനപൂജയും ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ ഭക്തര്‍ക്ക് നെയ്യഭിഷേകം, അഷ്ടാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ നടത്താം. 22 ന് നട അടച്ചശേഷം ചിങ്ങമാസ പൂജകള്‍ക്കായി ആഗസ്റ്റ് 16 ന് നട തുറക്കും. മണ്ഡലപൂജ, മകരവിളക്ക്, മേടവിഷു, മീനം-ഉത്രം ഉത്സവം, മാസപൂജ തുടങ്ങിയവയുടെ ആദ്യദിവസം ഇനി മുതല്‍ നടതുറക്കുന്നത് വൈകിട്ട് അഞ്ച് മണിക്കായിരിക്കും. വിശേഷ ദിനങ്ങളില്‍ നേരത്തെ വൈകിട്ട് 5.30 നായിരുന്നു നടതുറന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: