ചെന്നൈ: ദേശീയ സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിനത്തില്‍ കേരളത്തിന് തിരിച്ചടി. ട്രിപ്പിള്‍ ജമ്പില്‍ എം.എ. പ്രജുഷയുടെ സ്വര്‍ണ്ണവും പുരുഷ-വനിതാ സ്പ്രിന്റ് റിലേയില്‍ വെള്ളിയും പോള്‍വോള്‍ട്ടില്‍ കൃഷ്ണരചന്റെ വെങ്കലവും മാത്രമാണ് കേരളത്തിന് സ്വന്തമായത്.
മൂന്നു ദിവസങ്ങളിലായി 27 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ കേരളം ഓവറോള്‍ കിരീടത്തിലേക്ക നീങ്ങുകയാണ്. മൂന്നാം ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേരളത്തിന് 116.5 പോയിന്റുകളാണുള്ളത്. 94 പോയിന്റുമായി ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്. 81.5 പോയിന്റുള്ള ആതിഥേയരായ തമിഴ്നാട് മൂന്നാമത്.
വനിതകളുടെ ട്രിപ്പിള്‍ജമ്പില്‍ എം.എ. പ്രജുഷ 13.33 മീറ്റര്‍ ചാടിയാണ് കേരളത്തിനായി പൊന്നണിഞ്ഞത്. ആദ്യശ്രമത്തില്‍ 13 മീറ്റര്‍ താണ്ടിയ പ്രജുഷ രണ്ടാം ശ്രമത്തിലാണ് 13.33 മീറ്റര്‍ ചാടിയത്. പിന്നീട് മൂന്നും നാലും അവസരങ്ങളില്‍ ചാടന്‍ ശ്രമിച്ചെങ്കിലും ഉപ്പൂറ്റിക്ക് വേദന അനുഭവപ്പെട്ടതിനാല്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഛത്തീസ്ഗഡിന് വേണ്ടി ഇറങ്ങിയ മലയാളി താരം അമിത ബേബി 12.92 മീറ്റര്‍ ചാടി വെള്ളി നേടി. തന്റെ മൂന്നാം ചാട്ടത്തിലാണ് അമിത ഈ ദൂരം പിന്നിട്ടത്. 12.79 മീറ്റര്‍ ചാടിയ പശ്ചിമ ബംഗാൡന്റെ ഭൈരഭി റോയി വെങ്കലം നേടി. കേരളത്തിന്റെ മറ്റൊരു ഉറച്ച പ്രതീക്ഷയായിരുന്ന എന്‍.വി. ഷീനക്ക് മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. 12.73 മീറ്റര്‍ ചാടിയ ഷീന നാലാമതാണ് ഫിനിഷ് ചെയ്തത്. പരിക്കിന്റെ പിടിയിലായതാണ് ഷീനക്ക് തിരിച്ചടിയായത്. മറ്റൊരു മലയാളി താരമായ ശില്‍പ്പ ചാക്കോ 12.53 മീറ്റര്‍ ചാടി ആറാം സ്ഥാനത്തെത്തി.
വനിതകളുടെ 4-100 മീറ്റര്‍ റിലേയില്‍ കെ. മഞ്ജു, എ. ആര്യ, എം. സുഗിന, സിനി അലക്സ് എന്നിവരടങ്ങിയ ടീം 47.47 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് വെള്ളി നേടിയത്. ശ്രബാനി നന്ദ, ദ്യൂതിചന്ദ്, പൂര്‍ണിമ ഹേമാംബരം, ജൗന മുര്‍മു എന്നിവരടങ്ങിയ ഒഡീഷ 46.20 സെക്കന്റില്‍ പൊന്നണിഞ്ഞപ്പോള്‍ 47.57 സെക്കന്റില്‍ ഫിനിഷ് ചെയ്ത മഹാരാഷ്ട്രക്കാണ് വെങ്കലം.
പുരുഷ സ്പ്രിന്റ് റിലേയില്‍ ഡിബിന്‍ എല്‍ദോസ്, ജിനേഷ്. വി.ഒ., സുജിത്ത്കുട്ടന്, വി.വി. ജിതേഷ്കുമാര്‍ എന്നിവരടങ്ങിയ കേരള ടീമാണ് 40.89 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിയണിഞ്ഞത്. പ്രേംകുമാര്‍, വിജയകുമാര്‍, സത്യസേലന്, മുത്തുകുമാരന് എന്നിവരടങ്ങിയ ആതിഥേയരായ തമിഴ്നാട് 40.83 സെക്കന്റില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ ഹരിയാന ടീം 41.08 സെക്കന്റില്‍ വെങ്കലം കരസ്ഥമാക്കി.
വനിതകളുടെ പോള്‍വോള്‍ട്ടില്‍ ദേശീയ ചാമ്പ്യന്‍ സുരേഖ മത്സരത്തിനിറങ്ങാതിരുന്നതോടെ കേരളം സ്വര്‍ണ്ണം ഉറപ്പിച്ചെങ്കിലും അതും നഷ്ടമായി. 3.50 മീറ്റര്‍ ചാടിയ പഞ്ചാബിന്റെ കിരണ്ബീര് കൗര്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ മഹാരാഷ്ട്രക്കായി ഇറങ്ങിയ മലയാളി താരം കെ.സി. ദിജ 3.40 മീറ്റര്‍ ഉയരം താണ്ടി വെള്ളിനേടി. കേരളത്തിനായി കൃഷ്ണ രചനും 3.40 മീറ്റര്‍ ചാടിയെങ്കിലും വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മറ്റ് മലയാളി താരങ്ങളായ മരിയ ജയ്സണും സിഞ്ജു പ്രകാശും ഇതേ ഉയരം ക്ലിയര്‍ ചെയ്തെങ്കിലും നാലും അഞ്ചും സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
പുരുഷന്മാരുടെ ഹൈജമ്പിലും കേരളത്തിന് മെഡല്‍ നഷ്ടമായി. ഈയിനത്തില്‍ 2.05 മീറ്റര്‍ ചാടിയ ശ്രീനിത്ത് മോഹന്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നിഖില്‍ ചിത്തരശിന്റെയും ജിതിന് തോമസിന്റെയും അഭാവത്തില്‍ ശ്രീനിത്തില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അവസരത്തിനൊത്തുയരാന്‍ കഴിഞ്ഞില്ല.
2.16 മീറ്റര്‍ ചാടിയ കര്‍ണാടകയുടെ എസ്. അര്‍ഷിതിനാണ് സ്വര്‍ണ്ണം. പഞ്ചാബിന്റെ ജഗ്ദീപ് സിങും ഇതേ ഉയരം താണ്ടിയെങ്കിലും വെള്ളിമെഡല്‍ കൊണ്ട് തൃപ്തനായി. 2.09 മീറ്റര്‍ ചാടിയ ഹരിയാനയുടെ അജയ്കുമാറിനാണ് വെങ്കലം.
വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഉത്തര്‍പ്രദേശിന്റെ അന്നു റാണി 54.67 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണ്ണവും ഹരിയാനയുടെ പുഷ്പ ഝക്കര്‍ 49.69 മീറ്റര്‍ എറിഞ്ഞ് വെള്ളിയും കര്‍ണാടകയുടെ ഷഹേജ്ജലി 48.72 മീറ്റര്‍ എറിഞ്ഞ് വെങ്കലവും നേടി. കേരളത്തിനായി ഇറങ്ങിയ രജന. ജെ, ഗോപിക നാരായണന് എന്നിവര്‍ ഏഴും എട്ടും സ്ഥാനത്താണ് എത്തിയത്.
വനിതകളുടെ സ്റ്റീപ്പിള്‍ചേസിലും കേരളം മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചില്ല. മഹാരാഷ്ട്രയുടെ മനിഷ സാലുന്ക് 10 മിനിറ്റ് 55.34 സെക്കന്റില്‍ സ്വര്‍ണ്ണവും യുപിയുടെ നന്ദിനി ഗുപ്ത (11 മിനിറ്റ് 07.09 സെക്കന്റ്) വെള്ളിയും മഹാരാഷ്ട്രയുടെ മോണിക്ക ഫുല്ചന് (11 മിനിറ്റ് 09.24 സെക്കന്റ്) വെങ്കലവും നേടി. കേരളത്തിനായി ഇറങ്ങിയഎയ്ഞ്ചല് പി. ജെയിംസ്, നമിത. എന്‍, സഫീദ എം.പി എന്നിവര്‍ 5, 6, 7 സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
പുരുഷ ഡിസ്ക്കസില്‍ ഹരിയാനയുടെ അര്ജുന് (57.14 മീ.), യുപിയുടെ ധര്‍മ്മരാജ് യാദവ് (56.15മീ.) പഞ്ചാബിന്റെ കൃപാല്‍ സിങ് (53.83 മീ.) വെങ്കലവും നേടി.
പുരുഷന്മാരുടെ സ്റ്റീപ്പിള്‍ചേസിലും കേരളത്തിന് മെഡലില്ല.
ഹരിയാനയുടെ നവീന്‍, ജയ്വീര് എന്നിവര്‍ സ്വര്‍ണ്ണവും വെള്ളിയും നേടിയപ്പോള്‍ മഹാരാഷ്ട്രയുടെ സച്ചിന് പാട്ടീല്‍ വെങ്കലം നേടി. കേരള താരങ്ങളായ ഷിജോ രാജന് (എട്ടാം സ്ഥാനം), സ്റ്റാന്‍ലി ലിയോ 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
ഇന്നലെ രാവിലെ നടന്ന പുരുഷന്മാരുടെ 20 കി.മീ. നടത്തത്തില്‍ ഹരിയാനയുടെ ദേവേന്ദര്‍ സിങ് സ്വര്‍ണ്ണവും ആതിഥേയരുടെ ഗണപതി വെള്ളിയും ഗുജറാത്തിന്റെ ബാബുഭായ് പനോച്ചി വെങ്കലവും നേടി.
മീറ്റ് ഇന്ന് സമാപിക്കും. അവസാന ദിനം 17 ഫൈനലുകള്‍ അരങ്ങേറും. കേരളത്തിന് മികച്ച പ്രതീക്ഷയാണ് ഇന്നുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: