ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണം സംബന്ധിച്ച് പുതിയ തെളിവുകള്‍ സ്വീകരിക്കാന്‍ പാക്കിസ്ഥാന് സജ്ജമായതോടെ ലഷ്കര്‍ ഇ തൊയ്ബ തലവന്‍ സക്കീര്‍ റഹ്മാന് ലഖ്വിയും പാക് സര്‍ക്കാരും തമ്മില്‍ ഇടയുന്നു. ശബ്ദസാമ്പിളുകള്‍ അടക്കമുള്ള തെളിവുകള്‍ പരിശോധിക്കാന്‍ നവാസ് ഷെരീഫ്-നരേന്ദ്രമോദി കൂടിക്കാഴ്ചയില്‍ തീരുമാനമായതിന്റെ പിന്നാലെയാണ് ലഖ്വിയും പാക് സര്‍ക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നത്.
ശബ്ദസാമ്പിളുകള്‍ കൈമാറാന്‍ തയ്യാറല്ലെന്ന് ലഖ്വിയുടെ അഭിഭാഷകന് റിസ്വാന് അബ്ബാസി വ്യക്തമാക്കിയിട്ടുണ്ട്. മുമ്പും ഇതേ ആവശ്യം ലഖ്വി തള്ളിയതാണെന്നും തന്റെ കക്ഷിയുടെ നിലപാടില്‍ മാറ്റമില്ലെന്നും അബ്ബാസി പറഞ്ഞു. മുംബൈ ഭീകരാക്രമണകേസിലെ പ്രോസിക്യൂഷന് മേധാവി ചൗധരി അസറും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ പാക്കിസ്ഥാനിലെ നിയമത്തില്‍ ശബ്ദസാമ്പിളുകള്‍ തെളിവായി ശേഖരിക്കാറില്ല.പാര്‍ലമെന്റ് പുതിയനിയമം പാസാക്കിയാലേ ലഖ്വിയില്നിന്നും ശബ്ദസാമ്പിള്‍ ആവശ്യപ്പെടാനാകൂവെന്നും ചൗധരി അസര്‍ പറഞ്ഞു. സംയുക്തപ്രസ്താവനയില്‍ ഇരുരാജ്യങ്ങളും വ്യക്തമാക്കിയതു പ്രകാരം മുംബൈ ഭീകരാക്രമണത്തിന്റെ പുതിയ തെളിവുകള്‍ കൈമാറേണ്ടത് ഭാരതമാണെന്നും കേസില്‍ ശക്തമായ തെളിവുകള്‍ ആവശ്യമായിട്ടുണ്ടെന്നും ചൗധരി അസര്‍ പറഞ്ഞു. ലഖ്വിയുടെ ശബ്ദസാമ്പിളുകളുടെ പരിശോധന നടത്തണമെന്ന അപേക്ഷ 2011ല്‍ കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ലെന്നും ചൗധരി അസര്‍ കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനെതിരെ യുഎന്നില്‍ ഭാരതം നടത്തിയ നീക്കം ചൈന വീറ്റോ ചെയ്തെങ്കിലും കഴിഞ്ഞ ദിവസം റഷ്യയിലെ ഉഫയില്‍ നടന്ന മോദി-സി ജിങ് പിങ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഭാരതവുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ ചൈനയും അമേരിക്കയും പാക്കിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ഭീകരവാദം സംബന്ധിച്ച മുന്നിലപാടില്നിന്നും പാക്കിസ്ഥാന് പിന്നോട്ടുപോയതും മുംബൈ ഭീകരാക്രമണക്കേസില്‍ പുതിയ തെളിവുകള്‍ സ്വീകരിക്കാന്‍ തയ്യാറായതും ശ്രദ്ധേയമായി. ഇതിനുപുറമേ ആഭ്യന്തര പ്രശ്നങ്ങളും ഭാരതവുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചിട്ടുണ്ട്.
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റവും ഭീകരാക്രമണങ്ങളും ഭാരത സൈന്യത്തിന്റെ ശക്തമായ നടപടികളോടെ കുറഞ്ഞുവന്നിട്ടുണ്ട്. ഈവര്‍ഷം ഒരു ഭീകരനുപോലും ഭാരതത്തിലേക്ക് നുഴഞ്ഞുകയറാന്‍ സാധിച്ചിട്ടുമില്ല. എന്നാല്‍ ഇതേസമയംതന്നെ പാക്കിസ്ഥാനില്‍ ഭീകരസംഘടനകളുടെ സ്വാധീനം ശക്തമാകുകയും ഭീകരാക്രമണങ്ങള്‍ തുടര്ക്കഥയാകുകയുമാണ്. പാക് ഭരണ പ്രവിശ്യയാ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലും പാക് അധീന കാശ്മീരിലും വിഘടനവാദ ശക്തികളും തദ്ദേശീയ ഭരണകൂടങ്ങളും പാക് സര്‍ക്കാരിനെ തള്ളിപ്പറയുന്ന വിചിത്രമായ സാഹചര്യമാണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: