ന്യൂദല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടിയുടെ അംഗസംഖ്യ 11 കോടി കവിഞ്ഞതായി പാര്‍ട്ടി ദേശീയ നേതൃത്വം. പാര്‍ട്ടി അംഗങ്ങളായ 11 കോടി പേരെ രാഷ്ട്രീയ അധികാരത്തിനായല്ല, മറിച്ച് രാഷ്ട്ര നിര്‍മ്മാണത്തിനായി ഉപയോഗിക്കാനാണ് ബിജെപിയുടെ തീരുമാനമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. മഹാസമ്പര്‍ക്ക അഭിയാന്റെ ഭാഗമായി ദല്‍ഹിയില്‍ ഉത്തരക്ഷേത്ര ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തുകോടി പേരെ പാര്‍ട്ടി അംഗങ്ങളായി ചേര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് അംഗത്വവിതരണം ആരംഭിച്ചതെന്നും എന്നാല്‍ ഏപ്രില്‍ മാസത്തില്‍ പാര്‍ട്ടി അംഗസംഖ്യ 11 കോടി മറികടന്നെന്നും ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി രാംലാല്‍ പറഞ്ഞു. ആഗസ്തില്‍ അംഗങ്ങള്‍ക്കായി പരിശീലന പരിപാടികള്‍ നടക്കും. സംസ്ഥാന, ജില്ലാതലങ്ങളില്‍ പാര്‍ട്ടിയെ എത്തിക്കുകയെന്നതല്ല ലക്ഷ്യമെന്നും പാര്‍ട്ടിയുടെ പ്രവര്‍ത്തനം ബൂത്തുതലങ്ങളില്‍ വരെ ശക്തമാക്കുമെന്നും രാംലാല്‍ പറഞ്ഞു. പാര്‍ട്ടിയുടെ ചരിത്രവും ഒരുവര്‍ഷത്തെ എന്‍ഡിഎ ഭരണത്തിന്റെ നേട്ടവും പുതിയ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വിശദീകരിച്ചു നല്‍കുന്നതിനായാണ് മഹാസമ്പര്‍ക്ക അഭിയാന്, രാംലാല്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ കൂടുതല്‍ ജനങ്ങളുമായി സമ്പര്ക്കത്തിലെത്തണമെന്ന നിര്‍ദ്ദേശമാണ് അമിത് ഷാ നല്‍കിയതെന്നും അംഗങ്ങളായി ചേര്‍ന്നവരുടെ വിവരങ്ങള്‍ പരിശോധിക്കുന്ന പ്രവര്‍ത്തനം മഹാസമ്പര്‍ക്ക അഭിയാന്റെ ഭാഗമായി നടക്കുമെന്നും ദേശീയ സെക്രട്ടറി ഭൂപേന്ദ്രയാദവ് പറഞ്ഞു. എല്ലാ ആറുവര്‍ഷം കൂടുമ്പോഴും പാര്‍ട്ടി അംഗത്വം പുതുക്കാനാണ് ബിജെപി തീരുമാനം.
ദല്‍ഹി, ഹരിയാന, പഞ്ചാബ്, ഛണ്ഢീഗട്ട്, ഹിമാചല്‍ പ്രദേശ്, ജമ്മുകാശ്മീര്‍, ഉത്തരാഖണ്ഡ്, രാജസ്ഥാന് എന്നിവിടങ്ങില്‍ നിന്നുള്ള പാര്‍ട്ടി എംപിമാര്‍, എംഎല്‍എമാര്‍, മേയര്‍മാര്‍, സംസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ ഹര്ഷവര്ദ്ധന്, ബീരേന്ദര്‍സിങ്, ജെ.പി നദ്ദ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ബീഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ ബിജെപിക്കൊപ്പമാണെന്ന് തെളിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ആദ്യ പൊതുസമ്മേളനം ജൂലൈ 25ന് ബീഹാറില്‍ നടക്കും. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയുള്ള വിജയമാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: