ഇന്ന് കോട്ടയത്ത് ഹര്‍ത്താല്‍
കോട്ടയം: പോലീസ് കസ്റ്റഡിയില്‍ ദളിത യുവാവ് മരിക്കാന്‍ ഇടയായ സംഭവത്തില്‍ വന്‍പ്രതിഷേധം. ഇന്നലെ മെഡിക്കല്‍ കോളേജില്‍നിന്നും പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹവുമായി നാട്ടുകാര്‍ മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.പോലീസ്സ്റ്റേഷന് സമീപത്ത് മാര്‍ച്ച് തടഞ്ഞതിനെതുടര്‍ന്ന് മൃതദേഹവുമായി വൈക്കം-പാലാ റോഡ് ഉപരോധിച്ചു.
രാത്രി ഏഴരയോടെ ജില്ലാ കളക്ടര്‍ യു.വി. ജോസും ഐജി അജിത്കുമാറും നല്കിയ ഉറപ്പിനെ തുടര്‍ന്നാണ് ഉപരോധം പിന്‍വലിച്ചത്. പോലീസിന്റെ വീഴ്ചപരിശോധിക്കുമെന്ന് ഐജിയും മരിച്ച സിബിയുടെ കുടുംബത്തിന് ധനസഹായം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടറും ഉറപ്പു നല്കി. ഇന്ന് കോട്ടയം ജില്ലയില്‍ ഹര്‍ത്താലാണ്.
ജൂണ്‍ 29നാണ് പാറയ്ക്കല്‍ സിബിയെ പൊതുസ്ഥലത്ത് മദ്യപിച്ചുവെന്ന കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. അടുത്തദിവസം അവശനിലയിലായ ഇയാളെ പാലാ ജനറല്‍ ആശുപത്രിയിലും അവിടെനിന്ന് വിദഗ്ധചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ഇന്നലെ ഉന്നത ജുഡീഷ്യറി റവന്യൂ അധികാരികളുടെ സാന്നിദ്ധ്യത്തിലാണ് ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടന്നത്. ഇന്‍ക്വസ്റ്റ് തയ്യാറാക്കല്‍ രണ്ടു മണിക്കൂര്‍ നീണ്ടു. വൈകിട്ട് മൂന്നരയോടെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിനുംമറ്റും എറണാകുളം റേഞ്ച് ഐജി എം.ആര്. അജിത്കുമാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നെങ്കിലും നടപടികളില്‍ പോലീസ് സാന്നിദ്ധ്യം ഉണ്ടാകരുതെന്ന ആവശ്യത്തെ തുടര്‍ന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു. പ്രഥമിക നിഗമനത്തില്‍ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ഐജി അജിത്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും നാട്ടുകാരുടെയും അകമ്പടിയോടെയാണ് വിലാപയാത്രയായി സിബിയുടെ മൃതദേഹം മരങ്ങാട്ടുപിള്ളിയിലേക്ക് കൊണ്ടുപോയത്. ഉച്ചമുതല്‍തന്നെ മരങ്ങാട്ടുപിള്ളിയില്‍ ജനങ്ങള്‍ തടിച്ചുകൂടി റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. ഇതിനിടയില്‍ ഇവിടേക്കുവന്ന പോലീസ് വാഹനം തടയുകയും കാറ്റുകുത്തിവിടുകയും ചെയ്തത് അല്‍പ്പനേരം സംഘര്‍ഷത്തിനിടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: