കോട്ടയം: മരങ്ങാട്ടുപിള്ളി പൊലീസ് കസ്റ്റഡിയില്‍ ദളിത് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. കടകള്‍ പൂര്‍ണമായി അടഞ്ഞു കിടക്കുകയാണ്.
സ്വകാര്യബസ്, ടാക്സി, ഓട്ടോ , തുടങ്ങിയവയൊന്നും നിരത്തിലിറങ്ങിയിട്ടില്ല. ഇരുചക്ര വാഹനങ്ങളും നാമമാത്ര സ്വകാര്യ കാറുകളും മാത്രമാണ് ഓടുന്നത്. കോട്ടയം വഴി കടന്നു പോകുന്ന കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദുര സര്‍വീസുകള്‍ക്ക് പൊലീസ് അകമ്പടി സേവിക്കുന്നുണ്ട്. കോട്ടയം സ്റ്റാന്‍ഡില്‍ എത്തുന്ന വാഹനങ്ങള്‍ കോണ്‍വോയ് അടിസ്ഥാനത്തിലാണ് ജില്ലാ അതിര്‍ത്തി വരെ പോകുന്നത്. രാവിലെ തൃശൂര്‍ ഭാഗത്തേക്കുള്ള ഏതാനും ബസുകള്‍ ഇങ്ങനെ കോണ്‍വോയ് അടിസ്ഥാനത്തില്‍ വിട്ടു.
അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മരങ്ങാട്ടുപിള്ളിയും ശാന്തമാണ്. ഹര്‍ത്താലിനെ തുടര്‍ന്ന് അക്രമങ്ങള്‍ ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലയിലെമ്പാടും പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
കോട്ടയം നഗരത്തില്‍ മാത്രം പത്ത് സ്ഥലത്ത് പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തി. ഗാന്ധിസ്ക്വയര്‍ , ബേക്കര്‍ ജംഗ്ഷന്, ജില്ലാ ജറനല്‍ ആശുപത്രി, തിരുവാതുക്കല്‍, റെയില്‍വേ സ്റ്റേഷന്, കുടയംപടി, തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും യാത്രക്കാരെ സഹായിക്കാന്‍ പൊലീസ് വാഹനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മറ്റും പോകുന്നവര്‍ക്ക് പൊലീസ് വാഹനം ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: