തിരുവനന്തപുരം: മരങ്ങാട്ടുപിള്ളിയില്‍ സിബി എന്ന ദളിത് യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭാനടപടികള്‍ തടസപ്പെടുത്തിയതിനാല്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
ശൂന്യവേളയില്‍ ഈ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. എന്നാല്‍, സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
ദളിത് യുവാവിനെ സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ച് കൊന്നത് ക്രൂരമായ സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പൊലീസുകാരെ രക്ഷിക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്ന് വി.എസ് ആരോപിച്ചു. പൊലീസില്‍ അടിയന്തരാവസ്ഥ കാലത്തിന്റെ പ്രേതത്തെ കുടിയിരുത്താനാണ് ആഭ്യന്തര മന്ത്രി ശ്രമിക്കുന്നതെന്നും വി.എസ് പറഞ്ഞു. തുടര്‍ന്ന്, പ്രതിപക്ഷം ബഹളവുമായി നടുത്തളത്തിലറങ്ങുകയും സഭാനടപടികള്‍ തടസപ്പെടുത്തുകയുമായിരുന്നു. സഭ ചേരാന്‍ കഴിയാത്ത സാഹചര്യമായതോടെ സ്പീക്കര്‍ ശക്തന് നടപടികള്‍ അവസാനിപ്പിച്ച് സഭ ഇന്നത്തേക്ക് പിരിച്ചുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: