ഭഗവാന് ശ്രീരാമന് സീതയോടുകൂടി പെട്ടെന്ന് എഴുന്നേറ്റ് പ്രേമത്തോടും ഭക്തിയോടുംകൂടി നമസ്കരിച്ചു. ”ഹേ, മുനിശ്രേഷ്ഠാ, ഞങ്ങളെപ്പോലുള്ള സംസാരമഗ്നരായ മനുഷ്യര്‍ക്ക് അങ്ങയുടെ ദര്‍ശനം അത്യന്തം ദുര്‍ലഭമാണ്. പുണ്യം കൊണ്ടാണ് സംസാരികള്‍ക്ക് സത്സംഗം ലഭിക്കുന്നത്. ഞാനിപ്പോള്‍ കൃതാര്‍ത്ഥനായിരിക്കുന്നു. അവിടത്തേയ്ക്ക് എന്താണ് ഞാന്‍ ചെയ്തു തരേണ്ടതെന്ന് പറയൂ.”
നാരദന് പറഞ്ഞു- ”ഹേ രാമാ, അങ്ങ് സാധാരണ മനുഷ്യരുടെ വാക്കുകള്‍കൊണ്ട് എന്നെയെന്തിനു മോഹിപ്പിക്കുന്നു? അങ്ങ് സംസാരിയാണെന്നു പറഞ്ഞത് സത്യംതന്നെ. കാരണം സംസാരത്തിന്റെ ആദികാരണമായ മായ അങ്ങയുടെ ഗൃഹിണിയാണ്. അങ്ങയുടെ സാന്നിദ്ധ്യംകൊണ്ട് ആമായയെ ആശ്രയിച്ച് ബ്രഹ്മാവ് തുടങ്ങിയ സകലപ്രജകളുമുണ്ടാകുന്നു. അതുകൊണ്ട് ഈ മായാഗൃഹത്തിലെ ഗൃഹനാഥന് അങ്ങാണ്. അങ്ങ് മഹാവിഷ്ണുവും ജാനകി ലക്ഷ്മിയുമാണ്. അങ്ങ് ശിവനാണ് സീത പാര്‍വതിയാണ്. അങ്ങ് ബ്രഹ്മാവാണ് ജാനകി സരസ്വതിയാണ്. അങ്ങ് സൂര്യനാണെങ്കില്‍ സീത പ്രഭയാണ്. അങ്ങ് ചന്ദ്രനാകുമ്പോള്‍ സീത രോഹിണിയാകുന്നു. ഇന്ദ്രനാകുന്ന അങ്ങയുടെ ശചീദേവിയാണ് സീത. അങ്ങ് അഗ്നിയാണെങ്കില്‍ ജാനകി സ്വാഹാ ദേവിയാണ്.
കാലസ്വരൂപനാകുന്ന യമനാണങ്ങ്. സീത സംയമിനിയാണ്. അങ്ങ് വരുണനാകുമ്പോള്‍ സീത വാരുണിയാകുന്നു. വായുവാകുന്ന അങ്ങയുടെ സദാഗതിയാണ് സീത. ചുരുക്കത്തില്‍ ഈ ലോകത്തിലുള്ള സകല പുലിംഗവും അങ്ങാണ്. സ്ത്രീലിംഗമായിട്ടുള്ളതെല്ലാം ജാനകിയുമാണ്. ഈ മൂന്നുലോകത്തിലും നിങ്ങള്‍ രണ്ടുപേരുമല്ലാതെ മറ്റൊന്നും തന്നെയില്ല.
ഹേ ദേവ, അങ്ങയുടെ ആഭാസത്താല്‍ പ്രകടമായ അജ്ഞാനത്തെ അവ്യാക്യതമെന്നു പറയുന്നു. അതില്‍നിന്നും മഹത്ത്വവും മഹത്ത്വത്തില്‍നിന്ന് സൂത്രാത്മാവും (ഹിരണ്യഗര്ഭന്), അതില്‍നിന്നും സര്‍വ്വാത്മകലിംഗദേഹവും ഉണ്ടാകുന്നു. അഹങ്കാരം, ബുദ്ധി, പഞ്ചപ്രാണങ്ങള്‍, പത്ത് ഇന്ദ്രിയങ്ങള്‍ ഇവയുടെ സമൂഹത്തെയാണ് ജനനം, മരണം, സുഖദുഃഖാദികള്‍ ഇവ ചേര്‍ന്ന ലിംഗദേഹമെന്നു പറയുന്നത്. ലിംഗദേഹാഭിമാനിയായ ചേതനാഭാസം ജഗത്തില്‍ തന്മയമായി ജീവാത്മാവ് എന്നറിയപ്പെടുന്നു. ആ വിദ്യയാണ് ഈ ജീവന്റെ കാരണോപാധി. ശുദ്ധചേതനയ്ക്കു സ്ഥൂലം, സൂക്ഷ്മം, കാരണം എന്നിങ്ങനെ മൂന്നുപാധികളുണ്ട്. ഉപാധികളോടുകൂടിയതിനാല്‍ അതിനെ ജീവനെന്നു പറയുന്നു. ഉപാധിരഹിതനാകുമ്പോള്‍ പരമേശ്വരന്.
ഹേ രാഘവാ, ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ മൂന്നവസ്ഥയിലും അങ്ങ് സാക്ഷിമാത്രമാണ്. ഈ ജഗത്തെല്ലാം അങ്ങയില്‍ നിന്നുണ്ടായി അങ്ങയില്‍തന്നെ വിലയം പ്രാപിക്കുന്നു. കയറു കണ്ട് സര്‍പ്പമാണെന്നു ഭയപ്പെടുന്നതുപോലെ ഈ ജീവന് സംസാരത്തെ ഭയപ്പെടുന്നു. ഞാന്‍ പരമാത്മാവാണ് എന്നറിഞ്ഞാല്‍ ഭവഭയവും മൃത്യുദുഃഖാദികളും പോകുന്നു. ചിന്മയനും ജ്യോതി സ്വരൂപനുമായ അങ്ങ് സകലത്തിന്റെയും ശരീരത്തില്‍ നിലകൊള്ളുന്നു. ബുദ്ധിയെ പ്രകാശിപ്പിക്കുന്നു. അതിനാല്‍ സകലത്തിലും ആത്മാവ് അങ്ങാണ്. അജ്ഞാനംകൊണ്ട് അങ്ങയില്‍ സമ്പൂര്‍ണ ജഗത്തിന്റെ കല്പന ചെയ്യുന്നു. അങ്ങയെക്കുറിച്ച് ശരിയായ ജ്ഞാനമുണ്ടാകുമ്പോള്‍ ഭക്തന്മാര്ക്ക് മുക്തിയും സിദ്ധിക്കുന്നു. അങ്ങയുടെ കഥകള്‍ കേള്‍ക്കുകയും നാമം ജപിക്കുകയും ചെയ്യുമ്പോള്‍ അങ്ങയില്‍ ഭക്തി വര്‍ദ്ധിക്കുന്നു. ഭക്തി മുഴുത്ത് തത്ത്വജ്ഞാനമുണ്ടാകുന്നു.
ഹേ പ്രഭോ, ഞാന്‍ അങ്ങയുടെ ഭക്തന്മാരുടെ ഭക്തനും ദാസന്മാരുടെ ദാസനുമാണ്. എന്നെ മോഹിപ്പിക്കാതെ അനുഗ്രഹം ചൊരിയണം. അങ്ങയുടെ നാഭിയില്‍നിന്നുണ്ടായ ബ്രഹ്മാവാണ് എന്റെ പിതാവ്. അതിനാല്‍ ഞാന്‍ അവിടുത്തെ പൗത്രനാണ്. മായ കൊണ്ട് എന്നെ ഭ്രമിപ്പിക്കാതെ അനുഗ്രഹിക്കണം. അങ്ങെന്റെ ഭക്തികുറയാതെ കാത്തു രക്ഷിച്ചാലും.
നാരദദൗത്യം
”ബ്രഹ്മാവു നിയോഗിച്ചതനുസരിച്ചാണ് ഇപ്പോള്‍ ഇവിടെവന്നത്. രാവണനെക്കൊന്ന് ഭൂമിഭാരം കുറയ്ക്കാനാണ് ഭൂമിയില്‍ അവതരിച്ചത്. ഇപ്പോള്‍ ദശരഥമഹാരാജാവ് അങ്ങയെ രാജാവായി അഭിഷേകം ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങ് അതിനെ അനുകൂലിക്കുകയും ചെയ്യും. പിന്നെയെങ്ങനെയാണ് രാവണനെ വധിക്കുക? അങ്ങ് ദേവന്മാരോടുചെയ്ത സത്യത്തെ പാലിക്കണമെന്ന് അപേക്ഷിക്കാനാണ് എന്നെ വിട്ടത്. ഈശ്വരാവതാരമായാലും സത്യസന്ധനാണെങ്കിലും മനുഷ്യജന്മമെടുത്തിരിക്കുന്നതിനാല്‍ ചിലപ്പോള്‍ മറവി സംഭവിക്കാമല്ലോ.”
ഇതുകേട്ട് ശ്രീരാമന് നാരദനു വാക്കുകൊടുത്തു. ”ഞാനൊരിക്കലും സത്യലംഘനം ചെയ്യുകയില്ല. അതു വിചാരിച്ച് ഖേദിക്കേണ്ട. പിന്നെയെന്തുകൊണ്ടാണ് കാലതാമസമെന്നല്ലേ? സമയം നോക്കിവേണം ഏതുകാര്യവും ചെയ്യേണ്ടത്. എങ്കിലേ അതു ഫലിക്കുകയുള്ളൂ. ശ്രീപരമേശ്വരന് കാലസ്വരൂപനാണല്ലോ. പ്രാരബ്ധകര്‍മ്മഫലം ക്ഷയിക്കാതെ രാവണനെ കൊല്ലാന്‍ കഴിയില്ലെന്ന് വ്യക്തം. എങ്കിലും നാളെത്തന്നെ ഞാന്‍ വനവാസത്തിനു പോകുന്നുണ്ട്. പതിന്നാലു വര്‍ഷം വനവാസം ചെയ്യും. സീതയെ കാരണക്കാരിയാക്കിക്കൊണ്ട് നിശാചരവംശത്തെയും രാവണനെയും നശിപ്പിക്കും. ഇതു സത്യം.” ശ്രീരാമന് നല്കിയ ഉറപ്പു കേട്ട് നാരദന് സന്തോഷത്തോടെ ഭഗവാനെ നമസ്കരിച്ച് യാത്രപറഞ്ഞു.
രാമായണത്തില്‍ ഇനി സംഭവിക്കാന്‍പോകുന്ന സര്‍വ്വത്തിനും കാരണം ഇവിടെ വ്യക്തമാക്കി. ശ്രീരാമന് അവതാരോദ്ദേശ്യം മറന്നിട്ടില്ല. മറക്കുകയില്ല. പിന്നെന്താ ലങ്കയില്‍ചെന്ന് രാവണനെ വധിക്കാത്തത്? സമയമായില്ല. സമയം നോക്കിവേണം ബുദ്ധിമാന്മാര് ഓരോകാര്യങ്ങള്‍ അനുഷ്ഠിക്കാന്‍. കൂടാതെ രാവണന്റെ പ്രാരബ്ദക്ഷയവും ഉണ്ടാകണം. കാരണംകൂടാതെ ഒരാളെ ചെന്ന് കൊല്ലാന്‍ പറ്റുമോ? രാവണന് ഇതുവരെ അയോദ്ധ്യക്കോ ശ്രീരാമനോ ഉപദ്രവമൊന്നും ചെയ്തിട്ടില്ല. അതിനവസരം വരട്ടെ. നോക്കാം എന്നായിരുന്നു നാരദര്‍ക്കു കൊടുത്ത വാഗ്ദാനത്തിന്റെ അര്‍ത്ഥം. അടുത്തുതന്നെ കാരണം ഉണ്ടാവുകയും ചെയ്യുന്നു.
.. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: