ന്യൂദല്‍ഹി:രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. അന്താരാഷ്ട്ര മധ്യസ്ഥതയെന്ന പേരുപറഞ്ഞ് നാവികര്‍ക്ക് ഇറ്റലിയില്‍ തങ്ങാന്‍ അനുമതി നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയില്‍ നിലപാടറിയിച്ചു.
കേസിന്റെ വിചാരണ നടത്താനുള്ള അവകാശം ഭാരതത്തിനാണെന്ന് അന്താരാഷ്ട്ര മധ്യസ്ഥതാ നിര്‍ണ്ണയ വേളയില്‍ ഉന്നയിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
അന്താരാഷ്ട്ര കടല്‍നിയമങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങളില്‍ ഒപ്പുവെച്ച രാജ്യങ്ങളാണ് ഭാരതവും ഇറ്റലിയും. അതിനാല്‍ തന്നെ ഏതെങ്കിലും ഒരു കേസില്‍ ഒരു രാജ്യം മധ്യസ്ഥതയ്ക്ക് തയ്യാറായാല്‍ എതിര്‍രാജ്യം കരാറില്‍ ഒപ്പുവെച്ചതാണെങ്കില് സ്വാഭാവികമായും ചര്‍ച്ചയ്ക്ക് സന്നദ്ധരാകണമെന്നാണ് നിയമം.
കഴിഞ്ഞ യുപിഎ സര്‍ക്കാരാണ് യുഎന്‍ നിയമത്തില്‍ ഒപ്പിട്ടത്. അതിനാല്‍ തന്നെ അന്താരാഷ്ട്ര ആര്ബിട്രേഷന് ഇറ്റലി തയ്യാറായ സാഹചര്യത്തില്‍ ഭാരതത്തിനും അവിടെ സ്വന്തം വാദങ്ങള്‍ ഉന്നയിച്ചേ മതിയാകൂ. എന്നാല്‍ ഭാരതത്തിന്റെ അതിര്‍ത്തിയിലാണ് സംഭവം നടന്നതെന്നും അതിനാല്‍തന്നെ കേസിന്റെ വിചാരണ നടത്താനുള്ള അധികാരം ഭാരതത്തിനാണെന്നുമുള്ള നിലപാട് ആര്ബിട്രേഷനില് ഉന്നയിക്കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നരസിംഹം സുപ്രീംകോടതിയെ അറിയിച്ചു.
പക്ഷാഘാതത്തെ തുടര്‍ന്ന് ഇറ്റലിയില്‍ ചികിത്സയില്‍ കഴിയുന്ന നാവികന് മാസിമിലാനെ ലാത്തോറെ തിരികെ എത്തേണ്ട കാലാവധി ജൂലൈ 15ന് അവസാനിക്കാനിരിക്കെയാണ് കേസ് ഇന്നലെ കോടതി പരിഗണിച്ചത്. ചികിത്സയ്ക്കായി ലാത്തോറെ മടങ്ങിയെത്താനുള്ള കാലാവധി നീട്ടിനല്‍കുന്നതിന് എതിര്‍പ്പില്ലെന്നും രാജ്യാന്തര മധ്യസ്ഥതയുടെ പേരില്‍ ലാത്തോറെയ്ക്ക് കാലാവധി കൂട്ടിനല്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. ആരോഗ്യകാരണങ്ങളാല്‍ ആറുമാസം കൂടി ഇറ്റലിയില്‍ തങ്ങാന്‍ ലാത്തോറയ്ക്ക് സുപ്രീംകോടതി അനുമതി നല്കി.
അന്താരാഷ്ട്ര മധ്യസ്ഥതയില്‍ തീരുമാനം ആകുന്നതുവരെ ഇറ്റലിയില്‍ കഴിയാന്‍ അനുമതിക്കണമെന്ന കേസിലെ പ്രതിയായ മറ്റൊരു ഇറ്റാലിയന്‍ നാവികന് സാല്‍വട്ടോറെ ഗീറോണിന്റെ അപേക്ഷയിന്മേല് കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസ് ആഗസ്ത് 26ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: