ന്യൂദല്‍ഹി: അടുത്ത ഏഴുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 40കോടി ജനങ്ങള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നല്കുന്ന ബൃഹത് പദ്ധതിക്ക് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിക്കും. സംരംഭകത്വ പ്രോത്സാഹനവും നൈപുണ്യവികസനവും ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളും ജൂലൈ 15ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കും.
മാതൃകാ നൈപുണ്യവായ്പാ പദ്ധതി, പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയവര്‍ക്ക് നൈപുണ്യ കാര്‍ഡ്, നൈപുണ്യവികസനത്തിന് പുതിയ ദേശീയനയം എന്നിവയാണ് ലോകയുവശേഷീ ദിനമായ നാളെ നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപിക്കുന്നത്.
മാതൃകാനൈപുണ്യ വായ്പാ പദ്ധതി പ്രകാരം യുവസംരംഭകര്ക്ക് ബാങ്ക് വായ്പാ സഹായം ഉറപ്പാക്കുന്നുണ്ട്. ചെറുകിട ലോണുകള്‍ അനുവദിക്കുന്നതിനായി ഈടുനല്കാതെ തന്നെ ഇതുവഴി ബാങ്കുകള്‍ പണം ലഭ്യമാക്കും. നൈപുണ്യ കാര്‍ഡ് ലഭ്യമാകുന്നതോടെ തൊഴില്‍ വൈദഗ്ധ്യത്തിന് ഭാരത സര്‍ക്കാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റായി കണക്കാക്കപ്പെടും. കാര്‍ഡ് രൂപത്തിലായതിനാല്‍ കൊണ്ടുനടക്കാനും സാധിക്കും. കാര്‍ഡില്‍ ക്യുആര്‍ കോഡുള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. കാര്‍ഡുടമ തൊഴില്‍ നൈപുണ്യം നേടിയ ആളാണോയെന്ന് തൊഴിലുടമയ്ക്ക് ഓണ്‍ലൈനിലൂടെ പരിശോധിക്കാനും സാധിക്കും.
നൈപുണ്യ വികസനത്തിനായുള്ള പുതിയ ദേശീയ നയത്തിന് കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കിക്കഴിഞ്ഞു. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ ചുവടുവെയ്പ്പാണിത്. സംരംഭകരെ വലിയതോതില്‍ ആകര്‍ഷിക്കുകയെന്ന ലക്ഷ്യവുമായാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നയം തയ്യാറാക്കുന്നത്. സംരംഭകര്‍ക്ക് നല്‍കേണ്ട പ്രോത്സാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ് നയം തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: