ഭോപ്പാല്‍/ന്യൂദല്‍ഹി: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് വ്യാപം കേസ് അന്വേഷണം ഏറ്റെടുത്ത 40അംഗ അന്വേഷണ സംഘം ഭോപ്പാലിലെത്തി. സിബിഐ ജോയിന്റ് കമ്മീഷണര്‍ ആര്.പി അഗര്‍വാളിന്റെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിക്കുന്നത്. 1986 ആസാം-മേഘാലയ ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അഗര്‍വാള്‍ സിബിഐ ജോയിന്റ് കമ്മീഷണര്‍മാരില്‍ ഏറ്റവും സീനിയറും ഭന്‍വാരിദേവി കൊലക്കേസ് അന്വേഷണം നടത്തി കേസ് തെളിയിച്ചയാളുമാണ്.
സിബിഐ അന്വേഷണ സംഘം ഭോപ്പാല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുമെന്ന് സിബിഐ വക്താവ് ആര്.കെ ഗൗര്‍ അറിയിച്ചു. നിലവില്‍ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നും കേസുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐ ഉടന്‍ ഏറ്റെടുക്കും. 13 സംഘങ്ങളായാണ് പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ചിരുന്നത്.
എന്നാല്‍ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടുള്ള അവ്യക്തത സിബിഐ-എസ്ഐടി അന്വേഷണ സംഘങ്ങള്‍ക്കുണ്ട്. വ്യാപം കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറിയെന്നാണ് സുപ്രീംകോടതി വിധിയെന്നും എസ്ഐടി അന്വേഷിക്കുന്ന കേസുകള്‍ കൈമാറണമെന്നാണോ അതോ മുഴുവന്‍ കേസുകളും കൈമാറണമെന്നാണോ വിധിയെന്ന് വ്യക്തമല്ലെന്നും എസ്ഐടി ഉദ്യോഗസ്ഥര്‍ പറയുന്നു. സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം(എസ്ഐടി), സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്(എസ്ടിഎഫ്) എന്നിവരാണ് നിലവില്‍ വ്യാപം കേസ് അന്വേഷിക്കുന്നത്.
ഇതില്‍ കോടതി വിധിയില്‍ എസ്ഐടി അന്വേഷിക്കേണ്ടെന്നും സിബിഐ അന്വേഷിച്ചാല്‍ മതിയെന്നുമാണ് പറയുന്നത്. അതിനാല്‍ എസ്ടിഎഫ് പ്രവര്‍ത്തനം തുടരണമോയെന്നതു സംബന്ധിച്ച് വ്യക്തതയില്ല. സിബിഐ സംഘം ഇന്നലെ എസ്ടിഎഫ് ആസ്ഥാനത്തെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് നിലവില്‍ 2800ലധികം പ്രതികളെ അന്വേഷണ സംഘങ്ങള്‍ അറസ്റ്റ് ചെയ്തിരുന്നു. ഗവര്‍ണ്ണര്‍ രാംനരേശ് യാദവ് ഉള്‍പ്പെടെയുള്ള പ്രമുഖരെയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ എസ്ഐടി തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ഇതിനിടെയാണ് കഴിഞ്ഞ ദിവസം വ്യാപം കേസന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്. ആദ്യറിപ്പോര്‍ട്ട് ജൂലൈ 24നകം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: