ശീതകാല രാജ്യങ്ങളില്‍ വെയിലിന് പൊന്തൂക്കമാണ്. ബീച്ചുകളില്‍ വെയില്‍കായാനെത്തുന്നവരുടെ ബാഹുല്യം, വീണുകിട്ടുന്ന സൂര്യപ്രകാശം ഒട്ടുംതന്നെ നഷ്ടപ്പെടുത്താന്‍ ഇടയാകാതെ, വാരി പുതയ്ക്കാനുള്ള അവരുടെ താല്‍പ്പര്യത്തെ സൂചിപ്പിക്കുന്നു. ബ്രിട്ടീഷുകാരാകട്ടെ, ഇതിനായി ഒരു കായികവിനോദം തന്നെ കണ്ടുപിടിച്ചു-ക്രിക്കറ്റ്! സൂര്യനസ്തമിക്കാത്ത നാടായിരുന്ന കാലത്ത് അവര്‍ പോയിടത്തെല്ലാം ക്രിക്കറ്റുംകൊണ്ടുപോയി നട്ടു. വേരോടുകയും ചെയ്തു. ഭാരതത്തിലാകട്ടെ, അത് പടര്‍ന്ന് പന്തലിച്ച് ഒരു വിഷവൃക്ഷമായി മാറി!
സാധാരണ കായിക വിനോദങ്ങളും ക്രിക്കറ്റും തമ്മിലുള്ള അന്തരം വളരെ വലുതാണ്. അതില്‍ പ്രധാനപ്പെട്ടത് ഇതിന്റെ സമയദൈര്‍ഘ്യമാണ്. ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ആവശ്യമുള്ള മറ്റു കായിക വിനോദങ്ങള്‍ മനുഷ്യരുടെ വിലയേറിയ സമയം വിഴുങ്ങുന്നില്ല എന്നുവരുമ്പോള്‍ അഞ്ച് പകലുകള്‍ വരെ നീണ്ടുപോകാവുന്ന ഈ കളി കായികലോകത്തിന് ഒരപവാദമാണ്. അഞ്ചുദിനങ്ങള്‍ നീളുന്ന ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് ഏകദിന മത്സരങ്ങളിലേക്കും ട്വന്റി-20 മത്സരങ്ങളിലേക്കുമെല്ലാം ഇന്ന ഈ കളി പലരൂപത്തില്‍ എത്തിനില്‍ക്കുന്നു. സമയദൈര്‍ഘ്യം കുറെയൊക്കെ വെട്ടിക്കുറച്ചു എന്ന കാര്യം ശരിയാണെങ്കിലും അത്രയ്ക്കങ്ങ് താഴേക്കുകൊണ്ടുവരാന്‍ ഈ കളിയുടെ പ്രത്യേകത സ്വഭാവം അനുവദിക്കുന്നില്ലല്ലോ. പിന്നൊന്ന് കളിക്കാര്‍ക്കുണ്ടാകുന്ന ശാരീരിക ഉന്മേഷമാണ്. ദിവസങ്ങളോളം പൊരിവെയിലത്ത് കളിക്കുന്നത് ഉഷ്ണമേഖലാ രാജ്യങ്ങളില്‍ എന്തു ശാരീരിക ക്ഷമതയാണ് താരങ്ങള്‍ക്ക് നല്‍കുന്നത്? അടുത്തത് കളിക്കോപ്പുകളുടെ ഇക്കണോമിക്സ് ആണ്. ബാറ്റിനും ബാളിനും പാഡിനും ക്യാപ്പിനും ഗ്ലൗസിനുമൊക്കെ പൊന്നുവിലയാണ്. ‘സമ്പന്നരുടെ കളി’ എന്നുവിലയിരുത്തുന്നവരെ കുറ്റംപറയാന്‍ പറ്റുമോ?
ഇങ്ങനെയൊക്കെയാണെങ്കിലും ബ്രാഡ്മാനും ടെണ്ടുല്‍ക്കറും മറ്റും അടിച്ചുപറത്തുന്ന ഷോട്ടുകളുടെ മനോഹാരിത കണ്ട് മയങ്ങുന്ന സഹൃദയരെയും സൗന്ദര്യാരാധകരെയും നിന്ദിക്കാനാകില്ല. ‘മാന്യന്മാരുടെ കളി’ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈ കായിക വിനോദം പിന്നീട് അക്ഷരാര്‍ത്ഥത്തില്‍ കായിക യുദ്ധമായി മാറുകയായിരുന്നു. ഇംഗ്ലണ്ടും ആസ്ട്രേലിയയും തമ്മിലുള്ള ‘ആഷസ്’ പരമ്പരകള്‍ ബോഡിലൈന്‍ ബൗളിംഗിലേക്ക് ഉരുത്തിരിഞ്ഞപ്പോള്‍, വിനോദം, കളിക്കാരുടെ എല്ലൊടിക്കുന്ന യുദ്ധമായി മാറി. ലില്ലിയും തോംസണും മറ്റും പകര്‍ന്നാടിയത് അത്ര പഴയ കഥയല്ലല്ലോ. കെറിപാക്കറുടെ രംഗപ്രവേശം ക്രിക്കറ്റിന് പുതിയ മാനവും ബഹുജന പ്രീതിയും വാരിക്കോരി കൊടുക്കുവാന്‍ ഇടയാക്കി എന്നത് വാസ്തവമാണ്. ക്രിക്കറ്റിനെ ഏകദിനത്തില്‍ ഒതുക്കിയത് ഈ കളിയുടെ വിപ്ലവകരമായ ഒരു വ്യതിയാനമായിരുന്നു.
പാക്കറുടെ ശൈലി കടംകൊണ്ടിട്ടായിരുന്നെങ്കിലും ക്രിക്കറ്റ്, ഐസിസി കൈയിലൊതുക്കിയത് ഭാഗ്യമെന്ന് കരുതാമെങ്കിലും അതിനു വലിയ ആയുസ്സില്ലായിരുന്നുവെന്ന്, ട്വന്റി-20 മത്സരങ്ങളുടെ അരങ്ങേറ്റവും പില്ക്കാലത്ത് നീരാളികള്‍ നുരയുന്ന ഐപിഎല്‍ മാമാങ്കവും തെളിയിച്ചു.
ഐപിഎല്ലില്‍ എത്തിനില്‍ക്കുന്ന ക്രിക്കറ്റ് ലഹരി കഴിഞ്ഞ മൂന്നു പതിറ്റാണ്ടു മുമ്പെങ്കിലും പതഞ്ഞു തുടങ്ങിയതാണ്. ഭാരത-പാക്കിസ്ഥാന് മത്സരങ്ങള്‍, എണ്‍പതുകള്‍ മുതല്‍ ഒരു യുദ്ധപ്രതീതി സൃഷ്ടിച്ചിരുന്നു; ഭാരതത്തിലെയും പാക്കിസ്ഥാനിലെയും ചില ഭാഗങ്ങളിലെങ്കിലും വിജയം പാക്കിസ്ഥാന് പക്ഷത്താകുമ്പോള്‍ ചില ഭാരത നഗരങ്ങളില്‍പ്പോലും ഒരു വിഭാഗക്കാര്‍ പടക്കം പൊട്ടിച്ചു ആഘോഷിക്കുമ്പോള്‍ ഭാരതത്തിന്റെ വിജയലഹരി വേളകളില്‍ മറ്റു ഭാഗക്കാര്‍ ഹോളി ആവര്‍ത്തിക്കുകയായിരുന്നു. ഇതും മറന്നേക്കാം. ഈ ഭാരത-പാക് ‘കോഴിപ്പോരു’ കളി വാതുവെപ്പുകാരുടെ കൈയില്‍ അകപ്പെട്ടതോടെയാണ് ക്രിക്കറ്റ് അഴുക്കുചാലിലേക്ക് വീണുപോയത്. പിന്നീട് മാച്ചുഫിക്സിംഗും കോഴയുമൊക്കെയായി ശരിക്കും അധോലോകത്തിന്റെ പിടിയലമര്‍ന്ന് വീര്‍പ്പുമുട്ടുകയാണ് ഇപ്പോള്‍ ക്രിക്കറ്റ് രംഗം.
മറ്റു കായിക താരങ്ങള്‍ പട്ടിണി അകറ്റാന്‍ ഒളിമ്പിക് മെഡല്‍ വരെ വിറ്റുതുലക്കേണ്ടിവരുന്ന ഈ രാജ്യത്ത് ഏതാനും ക്രിക്കറ്റ് കളിക്കാരുടെ താരപ്രഭ കണ്ട് വരുംതലമുറയുടെ കണ്ണഞ്ചിപ്പോകുന്നെങ്കില് അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഐസിസി, ബിസിസിഐ, ഐപിഎല്‍ എന്നിവയുടെ ഡ്രൈവിംഗ് സീറ്റിലിരിക്കാന്വേണ്ടി നടത്തുന്ന നാണംകെട്ട കളികള്‍ ഈ കളി (ക്രിക്കറ്റ്) കൊണ്ടു കിട്ടുന്ന പണത്തിന്റെ മാന്യതയില്‍ അലിഞ്ഞുതീരുകയാണ്. അധോലോക ചക്രവര്‍ത്തിമാരുടെ ഇടപെടല്‍ കോടതിയെപ്പോലും അസ്വസ്ഥചിത്തരും നിസ്സഹായരുമാക്കുന്നുണ്ടെന്നത് സമീപകാല സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നു. ശ്രീശാന്തിന്റെ നാവില്‍നിന്നും ഒന്നും വീണുപോകാതെ കാര്യങ്ങള്‍ ഒതുക്കാന്‍ മഹാരാഷ്ട്രയിലെ എന്‍സിപി നേതാവും ദല്‍ഹിയിലെയും പഞ്ചാബിലെയും കോണ്‍ഗ്രസ് നേതാക്കളും ആര്‍ജെഡി അടക്കമുള്ള മറ്റ് പാര്‍ട്ടി നേതാക്കളും കളിച്ച കളിയുടെ വിശേഷങ്ങള്‍ കോടതി വിസ്താരങ്ങളായും ഒളിക്യാമറ ഓപ്പറേഷനുകളായും പത്രക്കോളങ്ങളില്‍ നിരന്നുകൊണ്ടിരുന്നു.
മക്കോക്കയും തിഹാര്‍ ജയില്‍വാസവും മറ്റു സഹജയില്‍ കുറ്റവാളികളാല്‍ നടത്തി പരാജയപ്പെട്ട കൊലപാതക ശ്രമവും വരയിട്ടത് എന്തിനടിയിലാണെന്ന് സാമാന്യജനം പോലും മനസ്സിലാക്കിക്കഴിഞ്ഞു. പലവട്ടം മാറ്റിവെച്ച കോടതി വിധി വരുമ്പോള്‍ കാര്യങ്ങള്‍ കലങ്ങിത്തെളിയുമെന്ന് പ്രത്യാശിക്കാം. ക്രിക്കറ്റിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് ചില കള്ള കോര്‍പ്പറേറ്റുകളും അരുനില്ക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ജനങ്ങളുടെ അമിതാവേശം മുതലെടുത്ത് തങ്ങളുടെ നിലവാരംകുറഞ്ഞ സാധനങ്ങളുടെ ഒരു പരസ്യകമ്പോളമാക്കി മാറ്റുവാന്‍ പല വ്യവസായികളും ക്രിക്കറ്റിനെ ഒഴിവുകാണുന്നുണ്ട്.
ക്രിക്കറ്റ് മാച്ച് തുടങ്ങിയാല്‍ ആകാശവാണിയിലും പിന്നെ അതുമാത്രം മതി എന്നാണ് അധികാരികളുടെ തീരുമാനം. പല രുചിക്കാരായ ബഹുസഹസ്രം ശ്രോതാക്കളുടെ മേല്‍ ക്രിക്കറ്റ് അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാവിരുദ്ധമല്ലേ? വേണമെങ്കില്‍ ആകാശവാണിക്ക് ഒരു സ്പോര്‍ട്സ് ബാന്‍ഡ് തുടങ്ങാവുന്നതേയുള്ളല്ലോ. ഭാരതീയ മനുഷ്യവിഭവശേഷിയെ നിര്‍ജ്ജീവമാക്കാന്‍ സര്‍ക്കാരുതന്നെ മുന്‍കൈ എടുക്കുന്നതുകണ്ട് മൂക്കത്തുവിരല്‍ വെക്കാനല്ലാതെന്തു ചെയ്യാനാണ്?
ശ്രദ്ധേയമായ ഒരു കാര്യം-ഈ കൊള്ളക്കാശിന്റെ ഒരു ഭാഗം ഗവണ്മെന്റിനും കിട്ടുന്നുവെന്ന യാഥാര്‍ത്ഥ്യമാണ്. മറ്റു മൂല്യവത്തായ കായികവിനോദങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഈ പണം ധാരാളം മതിയാകും. അടിച്ച വഴിയേ പോയില്ലെങ്കില്‍ പോയവഴിയേ അടിക്കുക തന്നേ! കളി നിരോധിക്കാന്‍ മാര്‍ഗ്ഗമില്ലെങ്കില്‍ ഉര്‍വശീശാപം ഉപകാരമാക്കുക അത്രതന്നെ!
കറാച്ചി രാവണനെയും അയാളുടെ ദേശ-വിദേശ കൂട്ടാളികളെയും അകറ്റി നിര്‍ത്താന്‍ ഈ കായിക മാമാങ്കത്തിന് ഒരു ലക്ഷ്മണരേഖ കോറിയിടേണ്ടത് അവശ്യം ആവശ്യമായിത്തീര്‍ന്നിരിക്കുകയാണ്. ബിസിസിഐ മാത്രമല്ല ഐസിസിയും ഇക്കാര്യത്തിനായി മുന്നോട്ടിറങ്ങുന്നത് കാലോചിതമായിരിക്കും. കളിക്കും കളിക്കാര്‍ക്കും കാണികള്‍ക്കും വേണം ഈ ലക്ഷ്മണരേഖ. രാവണന് അഴിച്ചുവിടുന്ന മാരീചന്മാര് ചുറ്റിക്കറങ്ങി മോഹിപ്പിച്ചാലും നമുക്ക് ശ്രമിക്കാം -ഈ ലക്ഷ്മണരേഖയ്ക്ക് പിന്നില്‍ മാതൃഭൂമിയെ രക്ഷിച്ചു കാക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: