കൊച്ചി: സംസ്ഥാനം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ഒരുങ്ങവെ സമ്മര്‍ദ്ദ തന്ത്രവും വിലപേശലുമായി ക്രൈസ്തവ സഭകള്‍. തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതൃത്വത്തെ വരുതിയിലാക്കി ആവശ്യങ്ങള്‍ നേടിയെടുക്കാനും സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നോമിനികളെ കുത്തിനിറയ്ക്കാനുമാണ് സഭയുടെ നീക്കം. കഴിഞ്ഞദിവസം ലത്തീന്‍ കത്തോലിക്കാ സഭാ ബിഷപ്പ് സൂസെപാക്യം പരസ്യമായി രാഷ്ട്രീയം പറഞ്ഞത് ഇതിന്റെ ഭാഗമായാണ്. സമാനലക്ഷ്യമുള്ള മറ്റ് സഭകളും പരസ്യപ്രസ്താവനകളുമായി വരും ദിവസങ്ങളില്‍ രംഗത്തെത്തും.
സമുദായത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നവര്‍ക്ക് വോട്ട് നല്‍കുമെന്നായിരുന്നു സൂസെപാക്യത്തിന്റെ പ്രസ്താവന. യുഡിഎഫിന് പിന്തുണ നല്‍കിയിട്ടും അര്‍ഹതപ്പെട്ടത് ലഭിച്ചില്ലെന്നും ഇടത്പക്ഷവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതീക്ഷ നഷ്ടപ്പെട്ട ഇടതുപക്ഷത്തിന് സഭയുടെ പ്രഖ്യാപനം ആശ്വാസമാണെങ്കിലും നേതാക്കളാരും പ്രതികരിച്ചിട്ടില്ല. യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി കാര്യംനേടാനുള്ള നീക്കമാണ് സഭയുടേതെന്ന അഭിപ്രായവും ശക്തമാണ്. അതിനാല്‍ പ്രതികരണം കരുതലോടെ മതിയെന്ന നിലപാടിലാണ് നേതൃത്വം.
സിപിഎമ്മിന്റെ ശക്തിയായിരുന്ന ഹിന്ദുവിഭാഗം പാര്‍ട്ടിയെ കൈവിടുന്നതിനാല് ന്യൂനപക്ഷ പിന്തുണ സിപിഎമ്മിന് അനിവാര്യമാണെന്നും തങ്ങളുടെ അജണ്ടയ്ക്ക് ഇടത് നേതൃത്വം വഴങ്ങുമെന്നുമാണ് സഭയുടെ പ്രതീക്ഷ. മുന്നണികള്‍ മാറിമാറി ഭരിക്കുന്ന രാഷ്ട്രീയ സാഹചര്യം പരിഗണിക്കുമ്പോള്‍ ഇടതുപക്ഷത്തെ പൂര്‍ണമായും എഴുതിത്തള്ളാന്‍ സാധിക്കില്ലെന്നതും സൂസെപാക്യത്തിന്റെ പ്രസ്താവനക്ക് പിന്നിലുണ്ട്.
ഇതിനുപുറമെ ബിജെപിയുടെ മുന്നേറ്റവും ഇടതിനോടുള്ള അയിത്തം മാറ്റിവെക്കാന്‍ സഭയെ പ്രേരിപ്പിക്കുന്നു. കുടിയേറ്റ ഭൂമിയുടെ പട്ടയംമുതല് തീരദേശ പരിപാലന നിയമത്തിലെ വെള്ളംചേര്ക്കല്വരെ സഭകളുടെ ആവശ്യങ്ങളാണ്. ഇതിന് ഭരണത്തോട് ചേര്‍ന്ന് നില്‍ക്കേണ്ടതുണ്ട്.
ലത്തീന്‍ സഭയ്ക്കുപുറമെ സീറോമലബാര്‍ സഭയും അണിയറയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നുണ്ട്. നിര്‍ജ്ജീവമായിരുന്ന അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് (എകെസിസി) എന്ന സംഘടന പുനരുജ്ജീവിപ്പിക്കാനുള്ള നീക്കം അന്തിമഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ എല്ലാ ഇടവകകളിലും യൂണിറ്റ് രൂപീകരണം പൂര്‍ത്തിയാകും.
പള്ളി കേന്ദ്രീകരിച്ചുള്ള മതസംഘടനയായി ഒതുങ്ങാതെ രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളില്‍ സജീവമായി ഇടപെടാനാണ ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം. ആഗസ്ത് ആദ്യവാരം സംസ്ഥാന വ്യാപകമായി രണ്ട് വാഹനപ്രചരണ ജാഥകളും സംഘടിപ്പിച്ചിട്ടുണ്ട്. ആഗസ്ത് എട്ടിന് അങ്കമാലിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ അരലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് രാഷ്ട്രീയ നിലപാട് വ്യക്തമാക്കും. സംഘടനാ ഭാരവാഹികളെ സ്ഥാനാര്‍ത്ഥികളാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തും. ശക്തമായ സ്വാധീനമുള്ളിടത്ത് സ്വന്തം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും.
അടുത്തിടെ എസ്എന്‍ഡിപിക്കെതിരെ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ നടത്തിയ വിവാദ പ്രസ്താവനയ്ക്ക് പിന്നിലും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് വിലയിരുത്തല്‍. ഇടുക്കിയിലെ മലയോര മേഖലയില്‍ എസ്എന്‍ഡിപി ഇപ്പോള്‍ ശക്തമായ സാന്നിധ്യമാണ്. പൂര്‍ണമായും സഭാതാത്പര്യങ്ങള്ക്ക് കീഴടങ്ങിയിരുന്ന മുന്നണികള്‍ക്ക് ഇനി എസ്എന്‍ഡിപിയെയും പരിഗണിക്കേണ്ടി വരും.
ഇത് മുന്‍കൂട്ടികണ്ട് രാഷ്ട്രീയ കക്ഷികള്‍ക്കുള്ള മുന്നറിയിപ്പായാണ് ബിഷപ്പ് എസ്എന്‍ഡിപിയെ കടന്നാക്രമിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ ഹൈറേഞ്ച് സംരക്ഷണ സമിതി കൊണ്ടുമാത്രം പിടിച്ചുനില്‍ക്കാനാവില്ലെന്ന് ബിഷപ്പ് തിരിച്ചറിഞ്ഞു. വിശ്വാസികളെ സംഘടിപ്പിക്കാന്‍ പട്ടയപ്രശ്നമുള്പ്പെടെ ഊതിപ്പെരുപ്പിച്ച് തെരുവിലിറക്കാനും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: