ആലപ്പുഴ: ഒരിടവേളയ്ക്ക് ശേഷം ജില്ലയിലെ സിപിഎമ്മിനുള്ളില്‍ വിഭാഗീയത ആളിക്കത്തുന്നു. ഔദ്യോഗിക പക്ഷത്തെ ചേരിതിരിവാണ് ഇത്തവണ മറനീക്കിയത്. ജില്ലാ സെക്രട്ടറിക്കും ഔദ്യോഗിക പക്ഷത്തിനുമെതിരെ പരസ്യമായി പ്രതികരിച്ച മുതിര്‍ന്ന നേതാവും കഞ്ഞിക്കുഴി ഏരിയ കമ്മറ്റി അംഗവുമായ ടി.കെ. പളനിയോട് ജില്ലാനേതൃത്വം വിശദീകരണം തേടി.
കഴിഞ്ഞ നിരവധി നാളുകളായി ഔദ്യോഗികപക്ഷത്ത് നിലനിന്നിരുന്ന രൂക്ഷമായ വിഭാഗീയതയാണ് വീണ്ടും പരസ്യ പ്രതികരണത്തിലും ഏറ്റുമുട്ടലിലും കലാശിച്ചത്. സുധാകരന് പക്ഷക്കാരനായ ജില്ലാ സെക്രട്ടറി സജി ചെറിയാന് വിഭാഗീയമാണ് പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിവില്ലെന്നും മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയായ ടി.കെ. പളനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വിഭാഗീയതയെ എതിര്‍ക്കുന്നവരെ ജില്ലാ നേതൃത്വം വേട്ടയാടുകയാണെന്ന ഗുരുതരമായ ആരോപണവും പളനി ഉന്നയിച്ചു. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് ജില്ലാ നേതൃത്വം വീഴ്ച വരുത്തിയതായും അദ്ദേഹം കുറ്റപ്പെടുത്തി. ഇതോടെയാണ് പളനിക്ക് ജില്ലാ നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം സംസ്ഥാനതല നേതാക്കളെ ഉള്‍പ്പെടുത്തി പാര്‍ട്ടി കമ്മീഷന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പളനി അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കത്ത് നല്‍കിയെങ്കിലും യാതൊരു നടപടിയുണ്ടായില്ല. പളനിയുടെ ശക്തമായ മൊഴികളാണ് കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പിന്നീട് ക്രൈംബ്രാഞ്ചിന് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. എന്നാല്‍ സ്മാരകം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയവരെ കണ്ടെത്താന്‍ ശ്രമിക്കാത്തതില്‍ പളനി ദുഃഖിതനാണ്.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമായി പോലും പരസ്യമായി ഏറ്റുമുട്ടാന്‍ പളനി തയാറായിരുന്നു. തോമസ് ഐസക് പക്ഷക്കാരായവരെ ഒതുക്കുന്ന സമീപനമാണ് ഏതാനും വര്‍ഷങ്ങളായി കഞ്ഞിക്കുഴിയില്‍ നടക്കുന്നത്. മുതിര്‍ന്ന നേതാവായ സി.കെ. ഭാസ്കരനെ പോലും അപമാനിച്ച് ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് പടിയിറക്കിയതില് പ്രതിഷേധിച്ച് നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത് വന്‍ പ്രകടനവും യോഗവും വരെ കഞ്ഞിക്കുഴിയില്‍ നടന്നരുന്നു. ഇതിനു നേതൃത്വം നല്‍കിയത് പളനി ഉള്‍പ്പെടെയുള്ളവരായിരുന്നു.
സി. കെ. ഭാസ്കരന്റെ മരണത്തോടെ ഈ വിഭാഗത്തെ ഔദ്യോഗിക പക്ഷം തഴഞ്ഞു തുടങ്ങി. കഴിഞ്ഞദിവസം നടന്ന ഏരിയ കമ്മറ്റി യോഗം ടി.കെ. പളനിയടക്കം എട്ടുപേര്‍ ബഹിഷ്കരിച്ചിരുന്നു. ഇതിനു ശേഷമാണ് നേതൃത്വത്തിനെതിരെ പരസ്യ യുദ്ധപ്രഖ്യാപനത്തിന് പളനി തയാറായിട്ടുള്ളത്. പ്രദേശത്തെ പാര്‍ട്ടി അണികളിലും അനുഭാവികളിലും നല്ല സ്വാധീനമാണ് പളനിക്കുള്ളത്. കൂടാതെ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം വീണ്ടും സജീവ ചര്‍ച്ചാവിഷയമാകുന്നതും സിപിഎമ്മിന് തിരിച്ചടിയാകും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കൃഷ്ണപിള്ള സ്മാരകം പാര്‍ട്ടിക്ക് തലവേദനയാകുമെന്ന് ഉറപ്പായിരിക്കുകയാണ്. കൃഷ്ണപിള്ള സ്മാരക കേസ് പുനരന്വേഷിക്കണമെന്ന ഹര്‍ജിയും ഹൈക്കോടതി പരിഗണനയിലുണ്ട്. പളനിയുടെ മാതൃക പിന്തുടര്ന്ന് മറ്റു നേതാക്കളും നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണത്തിന് തയാറാകുമെന്നാണ് സൂചന. വിഎസ് പക്ഷത്തെ ഒതുക്കിയപ്പോള്‍ ഔദ്യോഗിക പക്ഷത്തെ ചേരിതിരിവാണ് സിപിഎം നേരിടുന്ന പുതിയ വെല്ലുവിളി. അവസരം ഒത്തുവന്നാല്‍ ഐസക് പക്ഷവുമായി കൈകോര്‍ത്ത് ആഞ്ഞടിക്കാന്‍ തന്നെയാണ് വിഎസ് വിഭാഗത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: