ഇടുക്കി: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നും 2002ല്‍ ജയില്‍ചാടി ഒളിവില്‍ കഴിഞ്ഞയാളെ കാഞ്ഞാര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. അരുവിക്കര കുരുതിക്കളം കുന്നുംപുറത്ത് ഗോപി (65)യെയാണ് പിടികൂടിയത്. ഇയാള്‍ കാഞ്ഞാര്‍ പോലീസ് സ്റ്റേഷന്‍പരിധിയില്‍ ഒളിവില്‍ താമസിച്ച് വരികയായിരുന്നു.സംഭവത്തെക്കുറിച്ച് കാഞ്ഞാര്‍ എസ്ഐ സുധാകരന് പറയുന്നതിങ്ങനെ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോപി.
ഇയാളെ ജീവപര്യന്തം കഠിനതടവിന് കോടതി ശിക്ഷിച്ചതിനെത്തുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലാക്കി. 2002ല്‍ ഗോപി ജയില്‍ചാടി. പൂജപ്പുര പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ കാഞ്ഞാര്‍ സിഐയ്ക്ക് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് ഗോപിയെ മൂലമറ്റം എകെജി ഭവനുസമീപത്തെ വീട്ടില്‍നിന്നും പിടികൂടിയത്. ചോദ്യംചെയ്യലില്‍ 2005ല്‍ കൊലക്കേസില്‍ ഹൈക്കോടതി വെറുതെ വിട്ടതായി ഇയാള്‍ പോലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്. പൂജപ്പുര സ്റ്റേഷനില്‍ ജയില്‍ചാടിയതിനുള്ള കേസ് നിലനില്‍ക്കുകയാണ്. ഇന്ന് പൂജപ്പുര പോലീസ് കാഞ്ഞാറിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: