കൊച്ചി: നാളികേരത്തിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളില്‍ ഏറ്റവും മൂല്യം ലഭിക്കുന്ന നീര ഷുഗറിനെ ചൊല്ലി വ്യാജ പ്രചരണങ്ങള്‍ പരക്കുന്നതായി പരാതി. നീര ഷുഗര്‍ പ്രോജക്ട് ആരംഭിക്കുന്നതിന് തെങ്ങു കൃഷി ചെയ്യുന്ന സ്ഥലം ഉള്‍പ്പെടെ പണമൊഴികെയുള്ള സ്ഥാവര ജംഗമവസ്തുക്കള്‍ നിക്ഷേപം നടത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് പുതിയ ലോബികള്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്ന് നാളികേര വികസന ബോര്‍ഡ് ചൂണ്ടിക്കാട്ടി.
പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ കേരള പീപ്പിള്‍സ് ഫോറം എന്ന സംഘടന ഇറക്കിയിരിക്കുന്ന പ്രസ്താവനക്കെതിരെ നാളികേര വികസന ബോര്‍ഡ് രംഗത്തുവന്നു. ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത ത്രിതല കൂട്ടായ്മയായ നാളികേര ഫെഡറേഷനുകള്‍ക്ക് മാത്രമാണ് നീര ടാപ്പ് ചെയ്യാന്‍ സംസ്ഥാന ഗവണ്മെന്റ് ലൈസന്‍സ് നല്‍കുന്നത്. ഇതുപ്രകാരം ഫെഡറേഷനുകളുടെ അപ്പെക്സ് ബോഡിയായ കമ്പനികള്‍ക്കാണ് നീര പ്രോജക്ടിനായി പരമാവധി 50 ലക്ഷം രൂപ വരെ പദ്ധതിയുടെ അടിസ്ഥാനത്തില്‍ നാളികേര വികസന ബോര്‍ഡ് അനുമതി നല്‍കുന്നത്.
വ്യാജ പരസ്യത്തില്‍ വിശ്വസിച്ച് നീര ഷുഗര്‍ പ്രോജക്ടിന്റെ പേരില്‍ സ്വന്തം കിടപ്പാടം നഷ്ടപ്പെടുത്തരുതെന്ന് കേര കര്ഷകര്ഷകരോട് നാളികേര വികസന ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. ഓരോ സംസ്ഥാനത്തും എക്സൈസ്, കൃഷി ഡിപ്പാര്‍ട്ടുമെന്റുകള്‍ നിയമപരമായി സംരക്ഷിച്ചു പോരുന്ന നാളികേര കൃഷിയുടെ പേരില്‍ ഇക്കൂട്ടര്‍ സാധാരണ ജനങ്ങളെ ആകര്‍ഷണ വലയത്തില്‍ കുരുക്കി കോടികളുടെ വെട്ടിപ്പിന് തയ്യാറെടുക്കുകയാണെന്നും ഇത് മാഞ്ചിയവും, ആടും, തേക്കും വളര്‍ത്തി ലക്ഷങ്ങളുടെ തുക നല്‍കാമെന്ന വാഗ്ദാനം പോലെ മാത്രമാണെന്നും നാളികേര ഉത്പാദക കമ്പനികളുടെ കണ്‍സോര്‍ഷ്യം ചെയര്മാന് ഷാജഹാന് കാഞ്ഞിരവിളയില്‍ പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: