ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യഅയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു. വെച്ചസ്റ്ററില് നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സമാരംഭം ന്യൂയോര്‍ക്കില്‍ നടന്നു. ശബരിമല അയ്യപ്പസേവാസമാജം ജനറല്‍ സെക്രട്ടറിയും ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയുമായ കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തിലായിരുന്നു ശുഭാരംഭ ചടങ്ങ്. വേള്‍ഡ് അയ്യപ്പാ സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ക്ഷേത്ര നിര്‍മ്മാണം.
അമേരിക്കയില്‍ അയ്യപ്പക്ഷേത്രം ഉയരുന്നത് കേരളത്തിലെ അയ്യപ്പഭക്തന്മാര്ക്കും ഹിന്ദുക്കള്‍ക്കും അഭിമാനകാര്യമാണെന്ന് കുമ്മനം പറഞ്ഞു. അയ്യപ്പദര്‍ശനം ലോകവ്യാപകമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്, എല്ലാവരെയും ഒന്നിപ്പിക്കുന്ന മാനവദര്ശനമാണത്. ശബരിമല ക്ഷേത്രത്തെ തകര്‍ക്കാന്‍ സംഘടിത ശ്രമം പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും നടക്കുന്നു. അതില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല, കഴിയുകയുമില്ല, കാരണം അയ്യപ്പന് സത്യമാണ്. സത്യത്തെ നശിപ്പിക്കാനാകില്ല. ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പന്മാരുടെ എണ്ണം പ്രതിവര്‍ഷം കൂടുന്നതല്ലാതെ കുറയുന്നില്ല. പലവിധ ചൂഷണങ്ങളും പ്രയാസങ്ങളും നേരിടുന്നുണ്ടെങ്കിലും അയ്യപ്പന്മാര് വീണ്ടും മലചവിട്ടുന്നു. അയ്യപ്പന് എന്ന അനുഭൂതിയെ ദര്‍ശിക്കാനാണിത്. വിവരണാതീതമാണ് ആ ദര്‍ശനം. കുമ്മനം പറഞ്ഞു.
ഗുരുസ്വാമി പാര്‍ത്ഥസാരഥിപിള്ള ക്ഷേത്രനിര്‍മ്മാണ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിന്റെ തനി വലിപ്പത്തിലും രൂപത്തിലുമുള്ള വിഗ്രഹമായിരിക്കും പ്രതിഷ്ഠിക്കുക. ഹനുമാന്റെയും ഗണപതിയുടെയും ഉപപ്രതിഷ്ഠയും ഉണ്ടാകും. വിഗ്രഹ നിര്‍മ്മാണം അടുത്തമാസം പൂര്‍ത്തിയാകുമെന്നും പാര്‍ത്ഥസാരഥിപിള്ള പറഞ്ഞു.
ട്രസ്റ്റ് ചെയര്മാന് വാസുദേവ് പുളിക്കല്‍ ആധ്യക്ഷ്യം വഹിച്ചു.
ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍, സപ്താഹാചാര്യന്‍ മണ്ണടി ഹരി, ജനം ടി. വി. മാനേജിംഗ് ഡയറക്ടര്‍ വിശ്വരൂപന്, ഡോ. എ. കെ. ബി. പിള്ള, മാധവന് കെ. നായര്‍, ഡോ. നിഷ പിള്ള, ഗിഫേഷ് തമ്പി, ഡോ. പത്മജ പ്രേം, ഗണേഷ്നായര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്, ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.
കുമ്മനം രാജശേഖരന്, ശബരീനാഥ് എന്നിവരെ പൊന്നാടയും ഫലകവും നല്കി ആദരിച്ചു.
പ്രിയ ശ്രീകാന്ത്, രാംദാസ് കൊച്ചുപറമ്പില്‍,അജിത് നായര്‍, ശബരീനാഥ് എന്നിവരുടെ അയ്യപ്പ ഗാനാലാപനം ചടങ്ങിനെ ഭക്തിസാന്ദ്രമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: