ആലപ്പുഴ: താരിഫ് റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച് കെഎസ്ഇബി ഉപഭോക്താക്കളെ പിഴിയുന്നു. അഡീഷണല്‍ കാഷ് ഡിപ്പോസിറ്റെന്ന (എസിഡി) പേരില്‍ 300 കോടിയിലധികം രൂപ പിരിച്ചെടുക്കാന്‍ ബോര്‍ഡിന്റെ നീക്കം. ജനങ്ങള്‍ക്ക് ഇരുട്ടടിയായി മാറി കെഎസ്ഇബി നടപടി. എസിഡിയുടെ മറവില്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി കെഎസ്ഇബിയുടെ കൊള്ള. ഒരു മാസത്തെ ശരാശരി ബില്‍ത്തുകയുടെ മൂന്നിരട്ടിയാണ് ഉപഭോക്താവ് ഡിപ്പോസിറ്റായി നല്‍കേണ്ടത്.
ബോര്‍ഡിന് അധികമായി ലഭിക്കേണ്ട നിക്ഷേപത്തുക എല്ലാ വര്‍ഷവും ജൂണ്‍ 30ന് മുമ്പ് പിരിക്കണമെന്നാണ് താരിഫ് റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശം. ഒരുമാസം മുന്‍കൂട്ടി നോട്ടീസ് നല്കി വേണം പിരിവ്. ഏപ്രില്‍, മെയ് മാസങ്ങളിലാകണം നോട്ടീസ് നല്‍കേണ്ടതെന്നും കമ്മീഷന് നിര്‍ദേശിക്കുന്നു. എസിഡി അടയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഉപഭോക്താവിന് തവണ വ്യവസ്ഥയില്‍ പണമടയ്ക്കാന്‍ സൗകര്യം ഒരുക്കണം. എസിഡി അടയ്ക്കാന്‍ വൈകിയാല്‍ പിഴ ഈടാക്കാനോ അതിന്റെ പേരില്‍ വൈദ്യുതിബന്ധം വിഛേദിക്കാനോ പാടില്ല. ബില്‍ ഈടാക്കുന്ന മാസം ഗാര്‍ഹിക ഉപഭോക്താക്കളില്‍നിന്ന് എസിഡി പിരിക്കാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും കമ്മീഷന് നല്‍കിയിട്ടുണ്ട്. ഇതൊന്നും പാലിക്കാതെയാണ് ബോര്‍ഡിന്റെ പിരിവ്.
എസിഡിയായി അടയ്ക്കേണ്ട തുക കൂടി വൈദ്യുതി ചാര്‍ജിനൊപ്പം ചേര്‍ത്താണ് ബില്‍ നല്‍കുന്നത്. പണം അടയ്ക്കാന്‍ വൈകിയാല്‍ മുഴുവന്‍ തുകയ്ക്കും പിഴ ഈടാക്കും. പണം അടയ്ക്കാനുള്ള 10 ദിവസം മാത്രമാണ് സാവകാശം നല്‍കുന്നത്. അപൂര്‍വം ചില സെക്ഷന്‍ ഓഫീസില്‍നിന്നു നോട്ടീസ് നല്‍കുന്നുണ്ടെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. കമ്മീഷന്റെ നിര്‍ദേശം നിലനില്‍ക്കെ മുന്‍വര്‍ഷങ്ങളില്‍ എസിഡി അടയ്ക്കാത്തതിന്റെ പേരില്‍ വൈദ്യുതിബന്ധം വിഛേദിച്ചിരുന്നതായി ഉപഭോക്താക്കള്‍ പറയുന്നു. ചാര്‍ജ് ഗണ്യമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ എസിഡിയും വര്‍ദ്ധിക്കും.
90 ശതമാനം ഉപഭോക്താക്കളെയും ബോര്‍ഡിന്റെ സമീപനം ദോഷമായി ബാധിക്കും. വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുമെന്ന് ഭയന്ന് പലരും കടം വാങ്ങിപോലും എസിഡി അടയ്ക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളോ, ഉപഭോക്തൃസംഘടനകളോ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: