തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 56 ല്‍ നിന്നും 58 ആക്കി ഉയര്ത്തണമെന്നന്ന് ശമ്പളകമ്മീഷന്. സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തില്‍ 2000 രൂപ മുതല്‍ 12,000 രൂപ വരെ വര്‍ധനവിന് ശുപാര്‍ശ ചെയ്യുന്ന പത്താം ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.
പെന്ഷന് പ്രായം 56 ല്‍ നിന്ന് 58 ആക്കണമെന്നും ശമ്പള പരിഷ്കരണത്തിന്റെ കാലാവധി അഞ്ചുവര്‍ഷത്തില്‍ നിന്ന് പത്തുവര്‍ഷമായി വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. പരിഷ്കരിച്ച ശമ്പളത്തിനും പെന്‍ഷനും 2014 ജൂലായ് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കണമെന്ന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍ ധനമന്ത്രി കെ.എം. മാണിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി. ശമ്പളത്തിന് പുറമെ, പെന്ഷന് വര്‍ധനവും കമ്മീഷന് ശുപാര്‍ശ ചെയ്തു.കുറഞ്ഞ പെന്ഷന് 8500 രൂപയും കൂടിയത് 60,000 രൂപയുമാക്കണമെന്നാണ് നിര്‍ദേശം. നിലവില്‍ ഇത് 4500 രൂപയും 29,920 രൂപയുമാണ്. ശമ്പള, പെന്ഷന് വര്‍ധനവിന് 2014 ജൂലൈ ഒന്ന് മുതല്‍ പ്രാബല്യമുണ്ടാകും. ശമ്പള, പെന്ഷന് പരിഷ്കരണം മൂലം സര്‍ക്കാരിന് 5277 കോടി രൂപയുടെ അധികബാധ്യതയാണ് കണക്കാക്കിയിട്ടുള്ളത്. റിപ്പോര്‍ട്ട് പരിശോധിച്ച് ഏറ്റവും വേഗത്തില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
റിപ്പോര്‍ട്ടിന്റെ ആദ്യഭാഗമാണ് കമ്മീഷന് സമര്‍പ്പിച്ചത്. ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച രണ്ടാമത്തെ റിപ്പോര്‍ട്ട് നവംബറില്‍ സമര്‍പ്പിക്കുമെന്ന് കമ്മീഷന് ചെയര്മാന് ജസ്റ്റിസ് രാമചന്ദ്രന് നായര്‍ പറഞ്ഞു. ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം നല്കി കേന്ദ്രമാതൃകയില്‍ അവധിയാത്രാസൗജന്യം (എല്‍ടിസി) നല്‍കാവുന്നതാണെന്നും കമ്മീഷന് നിര്‍ദേശിച്ചു. ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ സമവായത്തില്‍ എത്തണമെന്ന് ജസ്റ്റിസ് രാമചന്ദ്രന് നായര്‍ പറഞ്ഞു. ജീവനക്കാര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ലീവ് എടുക്കണമെന്നാണ് കമ്മീഷന്റെ അഭിപ്രായമെന്നും ജോലിയുടെ കാര്യക്ഷമത ഉയര്‍ത്താന്‍ ഇത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്മീഷന് ശുപാര്‍ശ പ്രകാരം കുറഞ്ഞ അടിസ്ഥാനശമ്പളം 17,000 രൂപയും കൂടിയത് 1,20,000 രൂപയുമാണ്. നിലവില്‍ അടിസ്ഥാനശമ്പളവും ക്ഷാമബത്തയും അടക്കം ലഭിച്ചുവരുന്ന കുറഞ്ഞവേതനം 15,300 രൂപയും കൂടിയത് 1,07,712 ഉം ആണ്. ശമ്പള സ്കെയിലുകളുടെ എണ്ണം 27 ആയും സ്റ്റേജുകളുടെ എണ്ണം 82 ആയും കഴിഞ്ഞ ശമ്പള പരിഷ്കരണത്തിലേത് പോലെ നിലനിര്‍ത്തി. 2014 ജൂലൈ ഒന്നു മുതലുള്ള മുഴുവന്‍ ക്ഷാമബത്തയും (80 ശതമാനം) ശമ്പളത്തില്‍ ലയിപ്പിക്കും. കുറഞ്ഞ വാര്‍ഷിക ഇന്‍ക്രിമെന്റ് നിരക്ക് 500 രൂപയും കൂടിയത് 2400 രൂപയും ആയിരിക്കും. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളത്തില്‍ 2.94 ശതമാനവും എറ്റവും കൂടിയ അടിസ്ഥാന ശമ്പളത്തിന്റെ 2.04 ശതമാനവും ആയിരിക്കും ഇന്‍ക്രിമെന്റ് നിരക്ക്.
കേന്ദ്രനിരക്കില്‍ എല്‍ടിസി (ലീവ് ട്രാവല്‍ കണ്സഷന്) അനുവദിക്കണമെന്ന ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യം ആര്‍ജ്ജിത അവധിക്ക് പണം പറ്റുന്നതിനു പകരമായി മാത്രമേ സാധിക്കുകയുള്ളുവെന്ന് കമ്മീഷന് ശുപാര്‍ശ ചെയ്തു. നിലവില്‍ പന്ത്രണ്ട് മാസം ജോലി ചെയ്യുന്ന ജീവനക്കാര്‍ ആര്‍ജ്ജിത അവധി അടക്കം പതിമൂന്നുമാസത്തെ ശമ്പളം പറ്റുന്നുണ്ട്. ഇതിനു പുറമേ കേന്ദ്രനിരക്കില്‍ എല്‍ടിസി കൂടി അനുവദിക്കുന്നത് സര്‍ക്കാരിന് താങ്ങാനാവില്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അനുവദിക്കുന്ന സ്പെഷ്യല്‍ പേ നിര്‍ത്തലാക്കാനും കമ്മീഷന് ശുപാര്‍ശ ചെയ്തു. കമ്മീഷന്റെ മെമ്പര്‍ സെക്രട്ടറിയുടെ വിയോജനകുറിപ്പോടെയാണ് ഈ ശുപാര്‍ശ ഉള്‍പ്പെടുത്തിയത്.
ശുപാര്‍ശകള്‍ ഇങ്ങനെ
- പെന്ഷന് പരിധി 8,500-60,000 രൂപ
- ശമ്പള പരിധി 17,000- 1,20,000 രൂപ
- 2014 ജൂലൈ മുതല്‍ പ്രാബല്യം
- പെന്ഷന് പ്രായം രണ്ടുവര്‍ഷം കൂട്ടണം
- സ്ഥാനക്കയറ്റത്തിന് കഴിവും വിലയിരുത്തണം
- കേന്ദ്ര മാതൃകയില്‍ എല്‍ടിസി ആവാം
- വര്‍ഷത്തില്‍ അവധി നിര്‍ബന്ധമാക്കണം
- വീട്ടുവാടകയില്‍ വര്‍ദ്ധന
- ശമ്പള സ്കെയില്മാറ്റമില്ല
- ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സ്പെഷല്‍ പേ നിര്‍ത്തണം
പ്രതികരണങ്ങള്‍
- യുവജന സംഘടനകള്‍ എതിക്കുന്നു
- അശാസ്ത്രീയമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍
- ജീവനക്കാരുടെ സംഘടകള്‍ക്കും അതൃപ്തി
പ്രതിസന്ധികള്‍
- പൊതുവിപണിയില്‍ വിലക്കയറ്റമുണ്ടാക്കും
- 5277 കോടിരൂപ അധികം കണ്ടെത്തണം
- കഴിവു വിലയിരുത്തല്‍ എതിര്‍പ്പുണ്ടാക്കും
- പത്തുവര്‍ഷ കാലാവധി നടപ്പാക്കാനാവില്ല
- തെരഞ്ഞെടുപ്പുകാരണം സര്‍ക്കാരിനു പിന്മാറാനാവില്ല
- യുവജന എതിര്‍പ്പു മറികടക്കല്‍ എളുപ്പമല്ല
- പുതിയ സാമ്പത്തിക സ്രോതസ്സുകളില്ല
- നഗരങ്ങളില്‍ വീട്ടുവാടക കൂടും
- സാധാരണക്കാര്‍ക്കു കടുത്ത പ്രതിസന്ധി വരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: