കോന്നി: സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മരണത്തില്‍ നടുക്കം മാറാതെ നാട്ടുകാര്‍. കഴിഞ്ഞ 9 മുതലാണ് കൂട്ടുകാരികളായ മൂവരേയും കാണാതായത്. സ്കൂളിലേക്ക് പുറപ്പെട്ട ഇവര്‍ വൈകിട്ട് വീട്ടില്‍ തിരികെ എത്താത്തതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സംഭവത്തിലെ ദുരൂഹത പോലീസിനേയും കുഴയ്ക്കുകയാണ്. കാണാതായ അന്നുമുതല്‍ അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരങ്ങളും കണ്ടെത്താന്‍ പോലീസിനും കഴിഞ്ഞില്ല.
പെണ്‍കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരുന്നതും അന്വേഷണത്തെ ദോഷകരമായി ബാധിച്ചു. ചെങ്ങന്നൂരില്‍ നിന്നും ട്രയിനില്‍ ഇവര്‍ യാത്ര ചെയ്തിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. മരിക്കുവാന്‍ മൂവരും തയ്യാറെടുത്തിരുന്നതായാണ് ചില കൂട്ടുകാര്‍ പോലീസിന് നല്‍കിയിട്ടുള്ള സൂചനകള്‍. ഉറ്റ സുഹൃത്തുക്കളായ മൂവരും ഐരവണ്‍ പിഎസ് വിപിഎം സ്കൂളില്‍ നിന്നും എസ്എസ്എല്‍സി പാസ്സായ ശേഷം കോന്നി ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ പ്രവേശനം നേടുകയായിരുന്നു. പഠനത്തില്‍ മികവുപുലര്‍ത്തിയിരുന്ന ഇവരുടെ ചെയ്തികളില്‍ അമ്പരപ്പിലാണ് മാതാപിതാക്കളും സ്കൂള്‍ അധികൃതരും.
കോന്നിയില്‍ നിന്നും പോലീസും ജനപ്രതിനിധികളും സ്കൂള്‍ അധികൃതരും അടങ്ങിയ സംഘം ഇന്നലെ പാലക്കാട് എത്തിയിട്ടുണ്ട്. പരിക്കേറ്റ നിലയില്‍ കഴിയുന്ന ആര്യാസുരേഷിന്റെ നില മെച്ചപ്പെട്ടാല്‍ വിവരങ്ങള്‍ വെളിവാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ആര്യയുടെ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ കണ്ടെത്തിയാല്‍ അന്വേഷണത്തിന് ഏറെ സഹായകമാകും. ഫേസ്ബുക്കില്‍ ഈ കുട്ടികളുമായി ചാറ്റ് ചെയ്തിരുന്ന തൃശൂര്‍ പേരാമ്പ്ര സ്വദേശി കോന്നി പോലീസ് നിരീക്ഷണത്തിലാണ്.
ഐരവണ്‍ തിരുമല രാമചന്ദ്രന്നായരുടേയും ലളിതകുമാരിയുടേയും മകളാണ് ആതിര ആര്.നായര്‍, സഹോദരി അശ്വതി. തെങ്ങുംകാവ് പുത്തന്‍പറമ്പില്‍ രവികുമാര്‍-സുജാത ദമ്പതികളുടെ മകളാണ് രാജി.എസ്. സഹോദരന് രാഹുല്‍. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആര്യാസുരേഷ് കല്ലേലി അക്കരക്കാലാപടിയില് വാടകയ്ക്ക് താമസിച്ചുവരികെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: