തിരുവനന്തപുരം: കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണ രംഗത്ത് സുപ്രധാന കുതിച്ചുകയറ്റമാകുമെന്ന് കരുതപ്പെടുന്ന തിരിച്ചിറക്കാവുന്ന ബഹിരാകാശ വാഹനം (റീ യൂസബ്ള് ലോഞ്ച് വെഹിക്ക്ള്‍ ആര്‍എല്‍വി ) ഒക്ടോബര്‍ അവസാനവാരം പരീക്ഷണ വിക്ഷേപണം നടത്തുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എ.എസ് കിരണ്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുമ്പയിലെ വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തില്‍ ഇത് സംബന്ധിച്ച് നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ് കുറയ്ക്കുകഎന്ന ലക്ഷ്യം മുന്നില്‍കണ്ടാണ് ആര്‍എല്‍വി വികസിപ്പിക്കുന്നത്. ആറു ഘട്ടങ്ങളിലായി നീണ്ടുനില്‍ക്കുന്ന പരീക്ഷണ വിക്ഷേപണങ്ങള്‍ക്ക് ശേഷം മാത്രമേ ഫലം വ്യക്താമാക്കാനാകൂ. 90 കിലോമീറ്റര്‍ ഉയരത്തിലേക്ക് വിക്ഷേപിക്കുന്ന വാഹനം സുരക്ഷിതമായി കടലിലിറക്കുക എന്നതാണ് ആദ്യഘട്ട പരീക്ഷണം. വാഹനത്തെ കൃത്യമായി നിയന്ത്രിച്ച് ഒരു റണ്‍വേയ്ക്ക് സമാനമായ സാഹചര്യം സൃഷ്ടിച്ച് തിരികെയത്തെിക്കുക മാത്രമാകും ലക്ഷ്യമെന്നതിനാല്‍ കടലില്‍ നിന്ന് വാഹനത്തെ തിരിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇനിയും നിരവധി പരിശോധനകള്അവശേഷിക്കുന്നതിനാലാണ് അന്തിമ വിക്ഷേപണത്തീയതി നിശ്ചയിക്കാനാകാത്തത്. വിമാനത്തിന് സമാനമായ രൂപകല്പനയില് കാറ്റിനെയും അന്തരീക്ഷമര്ദ്ദത്തെയുമൊക്കെ പ്രതിരോധിക്കാനുള്ള കുറ്റമറ്റ സംവിധാനങ്ങള്‍ ആര്‍എല്‍വിയില്‍ സജ്ജീകരിക്കും. മൂന്നു കോടിയാണ് ആദ്യ ഘട്ടത്തിലെ പരീക്ഷണ വിക്ഷേപണത്തിന്റെ ചെലവ്. ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്.
അതിവേഗത്തിലുള്ള വിക്ഷേപണങ്ങള്‍ സാധ്യമാക്കുന്ന സ്ക്രാംജെറ്റുകള്‍ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണവും അന്തിമഘട്ടത്തിലാണ്. ഒക്ടോബറില്‍ തന്നെ ഇതും പൂര്‍ത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്. പ്രത്യേക പദ്ധതികളായിനോക്കുന്ന ഈ രണ്ട് സാങ്കേതിക വിദ്യകളും ഒരുമിച്ച് ഉപയോഗിക്കുവാനും ആലോചിക്കുന്നുണ്ട്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയും ഉപകരണങ്ങളും ഉപയോഗിച്ച് മറ്റ് രാജ്യങ്ങള്‍ക്ക് മുമ്പേ ഈ വിജയം കൈവരിക്കുവാനാണ് ഐഎസ്ആര്‍ഒ ശ്രമിക്കുന്നതെന്നും ചെയര്മാന് പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ വിക്ഷേപിച്ച ജിഎസ്എല്‍വി മാര്‍ക്1 ന്റെ തുടര്‍ച്ചയായുള്ള ജിഎസ്എല്‍വി മാര്‍ക്2 ഓഗസ്റ്റില്‍ വിക്ഷേപിക്കും.
വാര്‍ത്താവിനിമയ ഉപഗ്രമായ ജിസാറ്റ്6 നിര്‍മ്മാണം പൂര്‍ത്തിയായി വിക്ഷേപണത്തിനൊരുങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യത്തെ വാനനിരീക്ഷണ ഉപഗ്രഹമായ ‘ആസ്ട്രോസാറ്റ്’ ഈ വര്‍ഷം തന്നെ വിക്ഷേപിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ പരിശോധനകളും നടന്നുവരികയാണ്. ജിസാറ്റ്15 നവംബറിലും ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐആര്‍എന്‍എസ്എസ്) ശ്രേണിയിലെ മൂന്ന് ദിശാസൂചന ഉപഗ്രഹങ്ങള്‍ മാര്‍ച്ചിന് മുമ്പും വിക്ഷേപിക്കും.
പ്രതിവര്‍ഷം കുറഞ്ഞത് 10 വിക്ഷേപണങ്ങളെങ്കിലും നടത്താന്‍ സാധിക്കുന്ന തരത്തില്‍ ഐഎസ്ആര്‍ഒയുടെ സാങ്കേതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും പദ്ധതിയുണ്ട്. ഇന്ത്യന്‍ വിക്ഷേപണ വാഹനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവ ഉപയോഗിക്കാന്‍ പല രാജ്യങ്ങളും താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും വലിയൊരു വരുമാന മാര്‍ഗമായി ഇത് ഉപയോഗപ്പെടുത്താന്‍ നിലവിലെ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. സാര്‍ക്ക് രാജ്യങ്ങളുടെ സംയുക്ത ഉപഗ്രഹങ്ങളുടെ വിക്ഷേപണം 2016 ഡിസംബറിലും ചന്ദ്രയാന്‍ പദ്ധതിയുടെ രണ്ടാം ഘട്ടം 2018ലും നടത്തുമെന്നും എ.എസ് കിരണ്‍കുമാര്‍ പറഞ്ഞു. വിഎസ്എസ്സി ഡയറക്ടര്‍ ഡോ. കെ. ശിവനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: