കോഴിക്കോട്: പാഠപുസ്തക വിതരണം അട്ടിമറിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്കുനേരെ പോലീസിന്റെ ജലപീരങ്കിയും ബലപ്രയോഗവും. യതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി ഉപയോഗിച്ചത്.
കല്ലായ് റോഡിലെ എബിവിപി ഓഫീസ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് ഡിഡിഇ ഓഫീസിന് സമീപംവെച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്. അശ്വിന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നാണ് എബിവിപി പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചത്. നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ റോഡില്‍ തന്നെ കുത്തിയിരുന്നു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് പ്രവര്‍ത്തകരെ നീക്കിയത്. സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്. അശ്വിന്, സംസ്ഥാന സമിതി അംഗം ഡി.എസ്. അഭിരാം എന്നിവരടക്കമുള്ള നാല്പതോളം പ്രവര്‍ത്തകരെയാണ് പോലീസ് സ്ഥലത്തു നിന്നും ബലം പ്രയോഗിച്ച് നീക്കിയത്. പലരെയും റോഡിലൂടെ വലിച്ചിഴച്ചാണ് കൊണ്ടുപോയത്.
എബിവിപി പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ച പോലീസ് മാധ്യമപ്രവര്‍ത്തകരെയും അവരുടെ ക്യാമറകളെയും വെള്ളത്തില്‍ മുക്കി. പ്രകോപനങ്ങളൊന്നുമില്ലാതെയാണ് ജലപീരങ്കിയിലെ ചെളിവെള്ളം സമരക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ ചീറ്റിയത്.
ചാനല്‍ ക്യാമറാമാന്മാരുടെയും പത്രഫോട്ടോ ഗ്രാഫര്മാരുടെയുമെല്ലാം ക്യാമറകള്‍ വെള്ളത്തില്‍ കുതിര്‍ന്നു. ഇതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ജലപീരങ്കി വണ്ടിയിലെ പോലീസ് ഉദ്യോഗസ്ഥന് അസഭ്യം പറഞ്ഞു.
സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി ജലപീരങ്കി വണ്ടിക്ക് മുന്നില്‍ നിലയുറപ്പിച്ചതിനെത്തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി.എ. വത്സന് സ്ഥലത്ത് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. സിഐ ഇ. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്ഥലത്തുണ്ടായിരുന്നത്.
ഉദ്ഘാടന ചടങ്ങില്‍ ജില്ലാ ജോയിന്റ് കണ്‍വീനര്‍ കെ. ജിഷ്ണു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ഡി.എസ്. അഭിരാം സ്വാഗതവും ജില്ലാ സമിതി അംഗം വി.വി. ശ്രീഹരി നന്ദിയും പറഞ്ഞു. ജില്ലാസമിതി അംഗങ്ങളായ അമല്‍രാജ്, അഖില്‍ സുഭാഷ്, അഭിഷേക്, മിഥുന്‍ലാല്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: