ചെന്നൈ: പ്രമുഖ സംഗീതജ്ഞന് എം.എസ് വിശ്വനാഥന് (86) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലര മണിയോടെയായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെന്നൈയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലായിരുന്നു.
സംസ്കാരം നാളെ അഡയാറില്‍ നടത്തും. ഭാര്യ ജാനകീ വിശ്വനാഥന് 2012ല്‍ മരിച്ചു. നാല് ആണ്മക്കളും മൂന്ന് പെണ്മക്കളുമുണ്ട്. ലളിതസംഗീതത്തിന്റെ ചക്രവര്‍ത്തി എന്ന് അറിയപ്പെട്ടിരുന്ന എം.എസ്.വി നൂറിലേറെ മലയാള ചലച്ചിത്രങ്ങളടക്കം 2000 ലേറെ ചിത്രങ്ങള്‍ക്ക് സംഗീതം നല്കി.
1952ല്‍ പണം എന്ന ചിത്രത്തിനു സംഗീത സംവിധാനം നിര്‍വഹിച്ചു കൊണ്ടാണ് സിനിമാലോകത്ത് അരങ്ങേറുന്നത്. കണ്ണൂനീര്‍ത്തുളളിയെ സ്ത്രീയോടുപമിച്ച, നിലഗിരിയുടെ സഖികളെ, സ്വര്‍ണഗോപുരനര്‍ത്തകീ ശില്പം, വീണപൂവേ തുടങ്ങിയ ഹിറ്റ മലയാള സിനിമാ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയത് എം എസ് വിശ്വനാഥനാണ്. തമിഴ്നാടിന്റെ ഔദ്യോഗികഗാനമായ തമിഴ് തായ് വാഴ്ത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് എം എസ് വിശ്വനാഥനാണ്.
പാലക്കാട് എലപ്പുള്ളിയില്‍ മനയങ്കത്തു വീട്ടില്‍ 1928ലാണ് എം.എസ് വിശ്വനാഥന്റെ ജനനം. പത്താം വയസ്സിലാണ് ചെന്നൈയില്‍ എത്തുന്നത്. ദാരിദ്ര്യമകറ്റാന്‍ തിയറ്ററില്‍ ഭക്ഷണം വിറ്റുനടന്ന ബാല്യമായിരുന്നു എംഎസ്വിയുടേത്. ചെറുപ്പത്തിലേ സംഗീതത്തില്‍ താല്പര്യം കാട്ടിയ എംഎസ്വി നീലകണ്ഠ ഭാഗവതരുടെ ശിഷ്യനായാണ് സംഗീതലോകത്ത് എത്തുന്നത്. പതിമൂന്നാം വയസില്‍ തിരുവനന്തപുരത്ത് ആദ്യ കച്ചേരി നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: