കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച സഫിയ(14)വധക്കേസില്‍ ഒന്ന്, മൂന്ന്, നാല് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. രണ്ട് പ്രതികളെ വെറുതെവിട്ടു.
2006 ഡിസംബര്‍ 22ന് ഗോവയിലെ നഷ്വ അപ്പാര്‍ട്ട്മെന്റില്‍ വെച്ച് സഫിയയെ വെട്ടിനുറുക്കി കൊല്ലുകയായിരുന്നു. തിളച്ച കഞ്ഞിവെള്ളം ദേഹത്ത് മറിഞ്ഞതിന് ചികിത്സകിട്ടാതെ മരിച്ചുവെന്ന് കരുതിയ സഫിയയെ ഹംസ പുറത്തറിയാതിരിക്കാനായി വെട്ടിനുറുക്കി ചാക്കില്‍കെട്ടി കാറില്‍ കയറ്റി മല്ലോം മഹാദേവ ക്ഷേത്രത്തിനടുത്തുള്ള അണക്കെട്ട് നിര്‍മ്മാണ സ്ഥലത്ത് പൊക്ലയ്ന്‍ ഉപയോഗിച്ച് കുഴിച്ച് മൂടിയെന്ന കേസില്‍ ഒന്നാം പ്രതി ഗോവയിലെ കരാറുകാരന് പൊവ്വല്‍ മാസ്തിക്കുണ്ടിലെ കെ.സി ഹംസ(50), മൂന്നാംപ്രതി ഹംസയുടെ ഭാര്യ മൈമൂന(37), നാലാംപ്രതി ഹംസയുടെ ബന്ധു ആരിക്കാടി കുന്നിലിലെ അബ്ദുല്ല (58) എന്നിവരെയാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് പ്രിന്‍സിപ്പല്‍ ജഡ്ജ് എന്‍.ജെ.ശക്തിധരന് കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.
രണ്ടാം പ്രതിയും സഫിയയെ ജോലിക്കെത്തിച്ച ഇടനിലക്കാരനുമായ ദൊഡ്ഡപ്പള്ളി മൊയ്തു ഹാജി, കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച അഞ്ചാം പ്രതിയും ആദൂര്‍ എഎസ്ഐയായിരുന്ന ഉദുമ ബാരയിലെ ടി.എ. ഗോപാലകൃഷ്ണന് എന്നിവരെയാണ് കോടതി വെറുതെവിട്ടു. കൊലപാതകം, തടങ്കലില്‍ വെക്കല്‍, തെളിവുനശിപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളില്‍ ഹംസ പ്രതിയാണെന്ന് കോടതി കണ്ടെത്തി. തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, അന്യായമായി തടങ്കലില്‍ വെക്കല്‍ എന്നിവയാണ് മൈമൂനക്കെതിരെ തെളിഞ്ഞത്.
തെളിവ് നശിപ്പിക്കലിലാണ് അബ്ദുല്ല കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. സഫിയയെ ജോലിക്കെത്തിച്ച രണ്ടാംപ്രതി കര്‍ണാടക ദൊഡ്ഡപ്പള്ളിയിലെ മൊയ്തു ഹാജി, അഞ്ചാം പ്രതി എ.എസ്.ഐ ഗോപാലകൃഷ്ണന് എന്നിവര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി വിധി പ്രസ്താവിച്ചു.
ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന കെ.പി ഫിലിപ്പിന്റേയും, ഡി.വൈ.എസ്.പി കെ.വി സന്തോഷ് കുമാറിന്റേയും സമര്‍ത്ഥമായ അന്വേഷണത്തിലാണ് സഫിയ കൊലപാതക കേസ് തെളിഞ്ഞത്. സംസ്ഥാനം തന്നെ ഉറ്റുനോക്കിയ ഈ കേസ് തെളിയിക്കപ്പെട്ടത് 2008 ജൂലൈ ഒന്നിനായിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷം മറ്റൊരു ജൂലൈ മാസത്തില്‍തന്നെയാണ് കേസിലെ പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സി. ഷുക്കൂര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: