കോന്നി: കോന്നിയില്‍നിന്ന് കാണാതായ മൂന്ന് പ്ലസ്ടു വിദ്യാര്‍ഥിനികളില്‍ രണ്ടുപേരെ പാലക്കാട്ട് റെയില്‍പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യ തന്നെയെന്ന് പൊലീസിന്റെ നിഗമനം. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടും കുടുംബത്തിലെ പ്രശ്നവും ജീവനൊടുക്കാന്‍ കാരണമായിട്ടുണ്ടാവാം. കുട്ടികള്‍ക്ക് മാനസിക വിഷമം ഉണ്ടായിരുന്നു എന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഐ.ജി മനോജ്കുമാര്‍ വ്യക്തമാക്കി.
വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടികള്‍ മരിക്കുന്നതിന് മുമ്പ് രണ്ട് തവണ ബംഗലുരുവില്‍ പോയതായി ഐ.ജി മനോജ്കുമാര്‍ അറിയിച്ചു. ആദ്യം ചെങ്ങന്നൂരില്‍ നിന്ന് ദല്‍ഹിക്ക് പോവാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍, മാവേലിക്കരയിലെത്തിയപ്പോള്‍ തങ്ങള്‍ ട്രെയിന്‍ മാറിയാണ് കയറിയതെന്ന് മനസിലാക്കി അവിടെ ഇറങ്ങി. തുടര്‍ന്ന് ബസില്‍ എറണാകുളത്തെത്തി അവിടെ നിന്നാണ് ബംഗലൂരുവിലേക്ക് പോയതെന്നും ഐ.ജി വിശദീകരിച്ചു.
കുട്ടികള്‍ക്കൊപ്പം മറ്റാരും യാത്രയില്‍ ഒപ്പമുണ്ടായിരുന്നില്ല. ബസിലും ട്രെയിനിലും എടുത്ത ടിക്കറ്റുകള്‍ മൂന്നു പേരുടേയും കൈവശം ഉണ്ട്. ആഭരണം പണയം വച്ച് കിട്ടിയ 8000 രൂപ ഉപയോഗിച്ചായിരുന്നു യാത്ര. ഇവരില്‍ ഒരാളുടെ പക്കലുണ്ടായിരുന്ന ടാബ്ലറ്റ് വിറ്റിരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
ബംഗലൂരുവിലെത്തി ബോട്ടാണിക്കല്‍ ഗാര്ഡന് കണ്ടശേഷം മടങ്ങി. ഗാര്ഡന് സന്ദര്‍ശിച്ചതിന്റെ ടിക്കറ്റും ബാഗില്‍ കണ്ടെത്തി. പിന്നീട് ബംഗലൂരുവില്‍ നിന്ന് കൊച്ചിയില്‍ മടങ്ങിയെത്തി. അതിനുശേഷം ബസില്‍ അങ്കമാലിയിലെത്തി അവിടെ ഒരു കടയില്‍ നിന്ന് തലവേദനയ്ക്കുള്ള മരുന്ന് വാങ്ങിക്കഴിച്ചു. പിന്നീടാണ് വീണ്ടും ബംഗലൂരുവിലേക്ക് പോയത്. വീണ്ടും ബോട്ടാണിക്കല്‍ ഗാര്ഡന് സന്ദര്‍ശിച്ചുവെന്നും മനോജ് എബ്രഹാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: