ന്യൂദല്‍ഹി: ഭാരതം ജഗദ്ഗുരു സ്ഥാനത്തെത്താന്‍ 25 വര്‍ഷംകൂടി വേണ്ടിവരുമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ പൗരാണിക പ്രശസ്തി വീണ്ടെടുക്കുന്നതിന് കാല്‍നൂറ്റാണ്ടെങ്കിലും വേണ്ടിവരുമെന്നും അഴിമതിയും വിലക്കയറ്റവും നിയന്ത്രിക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചതായും അമിത് ഷാ പറഞ്ഞു. ഭോപ്പാലില്‍ നടന്ന ബിജെപി ഭാരവാഹിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
അതിനിടെ ബിജെപി തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്ത അച്ഛേദിന്‍(നല്ലദിനങ്ങള്‍) വരണമെങ്കില്‍ 25വര്‍ഷം വേണ്ടിവരുമെന്ന് അമിത് ഷാ പ്രസംഗിച്ചെന്ന് മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത ചമച്ചതിനെതിരെ ബിജെപി ദേശീയ നേതൃത്വം രംഗത്തെത്തി. ഭോപ്പാലില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലാതിരുന്ന ചടങ്ങിലെ പ്രസംഗമാണ് വ്യാജമായി നല്‍കിയത്. ഇതേ തുടര്‍ന്ന് അമിത് ഷാ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ദൃശ്യങ്ങള്‍ സഹിതം ബിജെപി പുറത്തുവിട്ടു.
അച്ഛേദിന്‍ എന്ന വാക്കേ അമിത് ഷാ പ്രസംഗത്തില്‍ ഉപയോഗിച്ചിട്ടില്ലെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കി. നമ്മുടെ രാജ്യത്തെ വിശ്വഗുരുസ്ഥാനത്ത് തിരികെ എത്തിക്കാന്‍ 25വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന അമിത് ഷായുടെ പ്രസംഗമാണ് മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ നല്‍കിയത്.
ആശ്ചര്യകരമായ രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്നതിനായി എന്തു കള്ളവും പ്രചരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നേതൃത്വം പ്രതികരിച്ചു. ഒരുവിഭാഗം മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണെന്നും ചില പത്രങ്ങളുടെ വിചാരം എന്തും എഴുതിപ്പിടിപ്പിക്കാമെന്നാണെന്നും കേന്ദ്രഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍ പ്രതികരിച്ചു. വ്യാജ വാര്‍ത്ത വന്ന പശ്ചാത്തലത്തില്‍ അമിത്ഷായുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ബിജെപി പുറത്തുവിടുകയാണെന്നും ഗോയല്‍ പറഞ്ഞു.
അച്ഛേദിന്‍ വരണമെങ്കില്‍ 25വര്‍ഷം വേണ്ടിവരുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലെന്ന് വീഡിയോയില്‍ നിന്നും വ്യക്തമായില്ലേയെന്നും ഉത്തരവാദിത്വപ്പെട്ട മാധ്യമപ്രവര്‍ത്തനം നടത്തണമെന്നും അല്ലാത്തവയെ അപലപിക്കുന്നതായും പീയൂഷ് ഗോയല്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, മനീഷ് തീവാരി തുടങ്ങിയവര്‍ അമിത്ഷായ്ക്കും ബിജെപിക്കുമെതിരെ രംഗത്തെത്തിയിരുന്നു. ബിജെപിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി നടന്ന വലിയ ഗൂഢാലോചനയിലൊന്നാണ് സംഭവമെന്ന് മാധ്യമവിഭാഗം ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: