ഇടുക്കി: മുല്ലപ്പെരിയാറില്‍ ഉന്നതാധികാര സമിതി, ഉപസമിതി എന്നിവയുടെ പ്രവര്ത്തനങ്ങള്ക്കെടുത്ത ഒാഫീസ് കെട്ടിടത്തിന്റെ വാടക ഒരു വര്‍ഷമായിട്ടും തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയിട്ടില്ല.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കുമളി ഒന്നാംമൈലിലെ എക്സ്ചേഞ്ച് പടിയില്‍ കെട്ടിടം വാടകയ്ക്കെടുത്തത്. ഓഫീസിന്റെ വാടകയും ഓഫീസ് പ്രവര്‍ത്തിക്കുന്നതിനുള്ള ഇതര ചെലവുകളും തമിഴ്നാട് സര്‍ക്കാര്‍ നല്‍കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം ലംഘിച്ച് തമിഴ്നാട് ഒരു വര്‍ഷം പ്രവര്‍ത്തിച്ചിട്ടും കോടതിയില്‍ പ്രശ്നം ഉന്നയിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല.
പ്രതിമാസം 15000 രൂപ വാടകയ്ക്കാണ് കേരള ഇറിഗേഷന്‍ വിഭാഗം മന്ദിരം വാടകയ്ക്കെടുത്തത്. ഫര്‍ണീച്ചര്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ വാങ്ങിച്ച ഇനത്തില്‍ രണ്ട് ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം രൂപയാണ് ഇറിഗേഷന്‍ വിഭാഗത്തിന് ചെലവായത്. ഈ തുക നല്‍കുന്നതിന് തമിഴ്നാടിന് ഒരു താല്‍പ്പര്യവുമില്ല. എങ്ങനെയും ഓഫീസിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കാനാണ് തമിഴ്നാട് ശ്രമിക്കുന്നതെന്നാണ് കേരളത്തില്‍ നിന്നുള്ള മുല്ലപ്പെരിയാര്‍ ഉപസമിതി പ്രവര്‍ത്തകര്‍ പറയുന്നത്.
ഉന്നതാധികാര സമിതിയുടെയും ഉപസമിതിയുടെയും യോഗങ്ങളും ദൈനംദിന പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്താന്‍ ക്ലറിക്കല്‍ ജീവനക്കാരെ നിയമിക്കാനും കോടതിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍നിന്നും രണ്ട് ജീവനക്കാരെ വീതം നിയമിക്കാനായിരുന്നു നിര്‍ദ്ദശം. എന്നാല്‍ ഇതും നടപ്പായിട്ടില്ല. ഓഫീസിലെ ക്ലറിക്കല്‍ ജോലികള്‍ എഞ്ചിനീയര്‍മാര്‍ തന്നെ ചെയ്യേണ്ട സ്ഥിതിയാണ് നിലവില്‍. ഈ മാസം അവസാനത്തോടെ ഉന്നതാധികാര സമിതി വീണ്ടും യോഗം ചേരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: