കേരളത്തില്‍ ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും ആനകളെ എഴുന്നള്ളിക്കാറുണ്ട്. ഇന്ന് കേരളത്തില്‍ മൂവായിരത്തിലധികം നാട്ടാനകളുണ്ട്. ഗുരുവായൂര്‍ ആനക്കോട്ടയും കോടനാട് ആനക്കളരിയും ഇപ്പോള്‍ ആനകളുടെ പീഡനക്കളരികളായി മാറിയിരിക്കുന്നു. ആനയെ മെരുക്കുന്നതും കൊണ്ടുനടക്കുന്നതും കത്തിയും കൊളുത്തിവലിക്കാവുന്ന തോട്ടിയുമെല്ലാം ആയിട്ടാണല്ലൊ. തോട്ടികൊണ്ട് നിഷ്കരുണം തോണ്ടിവലിച്ച് ചെവിമുറിഞ്ഞ ആനകള്‍, ആനവാല് മോതിരത്തിന് ക്യൂ നില്ക്കുന്ന മലയാളികളുടെ ദുരാഗ്രഹത്തിന് വഴങ്ങി ആനവാല് പറിച്ച് നല്കി, വാലില്‍ ഒരൊറ്റ രോമംപോലുമില്ലാത്ത ആനകള്‍ ആനക്കളരികളിലെ സ്ഥിരം കാഴ്ചകളാണ്.
ആനകള്‍ സൗമ്യസ്വഭാവമുള്ള സാധുജീവികളാണ്. അത് കാട്ടിലെ പൂഴിമണ്ണിലും മരങ്ങളുടെ ശീതളഛായയിലും ജീവിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണ്.
നട്ടുച്ചയ്ക്ക് ടാറിട്ട റോഡില്‍ക്കൂടി നടത്തുകയും ഉത്സവങ്ങള്‍ക്ക് അമ്പലങ്ങളില്‍നിന്നും അമ്പലങ്ങളിലേക്ക് ട്രക്കുകളില്‍ കയറ്റിക്കൊണ്ടുപോകുകയും ചെയ്യുന്നത് ഈ ജീവികള്‍ക്ക് താങ്ങാവുന്നതല്ല. എന്നാല്‍ ഇതൊക്കെ ആര് ശ്രദ്ധിക്കാന്‍? അറവുമാടുകളെ കുത്തിത്തിരുകി കേരളത്തിലേക്ക് വരുന്ന വണ്ടികളിലെ അവയുടെ ദയനീയ നോട്ടങ്ങള്‍ ആരുടെയും ഹൃദയം അലിയിക്കും, മലയാളിയുടേതൊഴിച്ച്.
ഒരാനയെ 30,000 മുതല്‍ ഒരുലക്ഷത്തിന് വരെയാണ് എഴുന്നള്ളിക്കാന്‍ ഈടാക്കുന്നത്. മാടമ്പിമാര്‍ക്ക് ആനയുടെ ഉടമ എന്നുപറയുന്നത് സ്റ്റാറ്റസ് സിമ്പല്‍ ആണ്. ആര്.ബാലകൃഷ്ണപിള്ള ഇടമലയാര്‍ അഴിമതിക്കേസില്‍ കുറ്റവാളിയായപ്പോള്‍ തനിയ്ക്ക് അഴിമതി നടത്തേണ്ട കാര്യമില്ലെന്നും തന്റെ അച്ഛന് കീഴൂട്ട് രാമന്‍പിള്ളയ്ക്ക് ഏഴാനകള്‍ ഉണ്ടായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകരോട് പറയുമായിരുന്നു.
ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ ഉത്സവകാലവും ആനപീഡനകാലവുമാണ്. പീഡനം സഹിയ്ക്കാതെയാണ് ആനകള്‍ ഇടഞ്ഞ് ആനക്കാരനെ കൊല്ലുന്നതും സാധനങ്ങള്‍ നശിപ്പിക്കുന്നതും. കേരളത്തില്‍ മൂവായിരത്തിലധികം നാട്ടാനകളുണ്ട്. അവരെ കാലില്‍ ചങ്ങലയിട്ട് മണിക്കൂറുകളോളം പഞ്ചവാദ്യത്തിനൊപ്പംനിര്ത്തുന്നത് വിദേശസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂടിയാണ്. ആന ചെവിയാട്ടുന്നത് വാദ്യം ആസ്വദിച്ചല്ല, ചൂട് സഹിക്കാതെയാണ്. ഉത്സവകാലം ആന ഉടമകള്‍ക്കും ആനക്കാരനും കോണ്‍ട്രാക്ടര്‍മാര്‍ക്കും കൊയ്ത്തുകാലമാണ്.
ആനയെ പാപ്പാന്മാര് കഠിനമായി പീഡിപ്പിക്കുന്നത് അവര്‍ മദ്യപിച്ച് വന്നശേഷമാണ്. ആനയെക്കൊണ്ട് വരുമാനം നേടുന്നവര്‍ അവയുടെ കാലില്‍ ചങ്ങലയിട്ട മുറിവ് പഴുത്തൊലിയ്ക്കുമ്പോള് അതിന് ചികിത്സപോലും നിഷേധിക്കുന്നു.ഏതുമൃഗമാണ് ഇത്തരമൊരു സാഹചര്യത്തില്‍ അക്രമാസക്തമാകാത്തത്? ആനകള്‍ക്ക് മദപ്പാട് വരുന്ന സമയത്ത് അവയ്ക്കാവശ്യം വിശ്രമമാണ്.അപ്പോഴും അതിനെ അമ്പലങ്ങളില്‍നിന്നും അമ്പലങ്ങളിലേക്ക് കൊണ്ടുപോകുന്നു.
ഗുരുവായൂര്‍ ആനക്കോട്ടയിലും കോടനാട് ആനക്കളരിയിലും ആനകളുടെ അവസ്ഥ വ്യത്യസ്തമോ സുഖകരമോ അല്ല. പക്ഷേ ഇവ രണ്ടും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണ്. കോടനാട് ആനക്കളരിയില്‍ ആനകളെ, കുട്ടിയാന ഉള്‍പ്പെടെ, കുഴിയില്‍ വീഴ്ത്തി പിടിച്ച് കൊണ്ടുവന്നാണ് ചട്ടം പഠിപ്പിക്കുന്നത്. ‘ഇടത്താനേ, വലത്താനേ’ എന്ന് പഠിപ്പിക്കുന്നത് കത്തികൊണ്ട് കുത്തിയും തോട്ടിപ്രയോഗത്തില്ക്കൂടിയുമാണ്.
ആന എഴുന്നള്ളിപ്പും ആന പീഡനവും ആനപ്രേമി സംഘക്കാര്‍ നിശിതമായി എതിര്‍ത്തിരുന്നു. അവരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ദിവസങ്ങളോളം ടാറിട്ട റോഡില്‍ക്കൂടി അമ്പലങ്ങളില്‍നിന്നും അമ്പലങ്ങളിലേക്ക് നടത്തിക്കൊണ്ടുപോകുന്നതിനുപകരം ആനകളെ വണ്ടിയില്‍ കയറ്റിക്കൊണ്ടുപോകാന്‍ തുടങ്ങിയത്.
കേരളത്തിന്റെ സ്വന്തം മൃഗമാണ് ആന. മഹാരാജാവിന്റെ മുദ്രയിലും ആനയും ശംഖുമുദ്രയും ഉണ്ട്. ഇതെല്ലാം ആനകളോടുള്ള സ്നേഹമല്ല പ്രതിഫലിപ്പിക്കുന്നത്, മറിച്ച് ആന കീഴടങ്ങി എന്നതിന്റെ അടയാളമാണ്.
ആനകള്‍ക്ക് വംശനാശം സംഭവിക്കുന്നുവെന്ന് ഐയുസിഎന്‍ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. ആനകളുടെ സംഖ്യ അഞ്ചുശതമാനംവച്ച് കുറയുകയാണ്. വനത്തില്‍ ഏകദേശം 25600 മുതല്‍ 32,750 കാട്ടാനകള്‍ ഉണ്ടാകാമെന്നാണ് കണക്ക്. പക്ഷെ ഇവ പരിസ്ഥിതിനാശംമൂലവും വനനശീകരണംമൂലവും ഇന്ന് നാശോന്മുഖമാണ്. അതുകൊണ്ടാണ് അവ നാട്ടിലിറങ്ങി വിളകള്തിന്ന് നശിപ്പിക്കുന്നത്.
കേരളത്തില്‍ എഴുന്നൂറിലധികം നാട്ടാനകളുണ്ട്. ഇവയെ ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും മാത്രമല്ല തടിപിടിപ്പിക്കാനും കൊണ്ടുപോകുന്നു. ഇതും പീഡനമാണ്. കേരളത്തില്‍ 700 ആന ഉടമകളുണ്ടെന്നാണ് കണക്ക്. ആയിരക്കണക്കിന് ക്ഷേത്രോത്സവങ്ങള്‍ക്കായി ഇവയെ കൊണ്ടുപോകുന്നു. ഇവക്ക് വെടിക്കെട്ടും ഉച്ചനേരത്തെ ചൂടും ദീര്‍ഘദൂര സഞ്ചാരവും സഹിക്കാവുന്നതിലധികമാണ്. ആവശ്യത്തിന് ആഹാരമോ വെള്ളമോ നല്‍കാതെയാണ് മദ്യപന്മാരായ പാപ്പാന്മാര് ഇവരെ ദ്രോഹിക്കുന്നതില്‍ ആനന്ദംമൂത്ത് കൊണ്ടുപോകുന്നത്. ഇതാണ് ആനകള്‍ ഉത്സവത്തിനിടെ ഇടയുന്നത്. 1998-2010 ഇടവേളയില്‍ നാട്ടാനകള്‍ 212 ആളുകളെ കൊന്നിട്ടുണ്ട്; അധികവും ആനക്കാരെ. ഇതെല്ലാം ഇതിനെ പീഡിപ്പിക്കുന്നതിന്റെ ഫലമാണ്.
ഇപ്പോള്‍ ഒരിക്കല്‍ക്കൂടി കാട്ടാനവേട്ട തകൃതിയാകുകയാണ്. കോതമംഗലത്ത് നടന്ന ആനവേട്ട ചെന്നെത്തിയത് ആനകളെകൊന്ന് കൊമ്പെടുക്കാനാണ്. ആനക്കൊമ്പ് കച്ചവടം കോടികള്‍ മറിയുന്ന വ്യാപാരമാണ്.തിരുവനന്തപുരത്തുനിന്ന് 13 പ്രതികളും കുട്ടമ്പുഴയില്‍നിന്ന് മൂന്ന് പ്രതികളുമാണ് പിടിയിലായത്. ആറ് പ്രതികള്‍ ചേര്‍ന്ന് നാല്‍പ്പതിലധികം ആനകളെ കൊന്ന് കൊമ്പെടുത്തുവത്രെ.
ആനക്കൊമ്പ് തിരുവനന്തപുരത്ത് കൊണ്ടുവന്ന് കരകൗശല വസ്തുക്കള്‍ ഉണ്ടാക്കി വില്‍പ്പന നടത്തുന്ന സംഘമാണ് ആനവേട്ടക്കാര്‍. രാഷ്ട്രീയനേതൃത്വത്തിന്റെയും ഉദ്യോഗസ്ഥരുടെയും സംരക്ഷണത്തിലാണ് ഇവര്‍ ഈ അക്രമം തുടരുന്നത്. ഇപ്പോള്‍ 16 പ്രതികളെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.സ്ത്രീകളാണ് ആനക്കൊമ്പ് ശില്പകച്ചവടത്തിലെ മുഖ്യപ്രതികള്‍.തിരുവനന്തപുരം സ്വദേശിനിയായ തങ്കച്ചിയാണ് കൊല്‍ക്കത്തയില്‍ ആനക്കൊമ്പ് കരകൗശല വസ്തുക്കള്‍ വില്‍ക്കുന്നത്. പിടികൂടിയവര്‍ അധികവും ആനക്കൊമ്പുകൊണ്ട് കരകൗശലവസ്തുക്കള്‍ ഉണ്ടാക്കി വില്‍ക്കുന്നവരാണ്.ആനക്കൊമ്പിന് വേണ്ടിയാണ് കാട്ടില്‍ കയറി കാട്ടാനകളെ വേട്ടയാടിക്കൊല്ലുന്നത്.
ആനക്കൊമ്പ് ശില്പ്പങ്ങള് മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങള്‍വഴി ശ്രീലങ്കയിലെത്തിച്ച് കയറ്റുമതി ചെയ്യുകയാണ്. തിരുവനന്തപുരത്തെ പതിനഞ്ചോളം വീടുകള്‍ കേന്ദ്രീകരിച്ചാണ് ആനക്കൊമ്പ് കരകൗശല വസ്തുക്കള്‍ ഉല്പാദിപ്പിക്കുന്നത്.ആനക്കൊമ്പ് മാഫിയ ആദ്യം നാട്ടാന കൊമ്പുകൊണ്ടും ഇപ്പോള്‍ കാട്ടാന കൊമ്പുകൊണ്ടും കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്നത് ആനയെ കൊന്നിട്ടാകുമ്പോള് ആന എന്ന മൃഗം ഇനിയുള്ള കാലം രാജാവിന്റെ മുദ്രയില്‍ ഒതുങ്ങുമോ?
ഒരു കിലോ ആനക്കൊമ്പ് 40,000 രൂപക്കാണ് വില്‍ക്കുന്നത്. റെയ്ഡില്‍ പിടികൂടിയത് ആനക്കൊമ്പ് ശില്‍പ്പങ്ങളാണ്. ആനകള്‍ ഇപ്പോള്‍ കേരളത്തില്‍ മാത്രമല്ല കുറയുന്നതും അപകടാവസ്ഥയിലാവുന്നതും. തമിഴ്നാട്, കര്‍ണാടകം, ആസാം എന്നിവിടങ്ങളിലും കാടുകളില്‍ നായാട്ട് നടത്തി ആനകളെ കൊന്ന് കൊമ്പ് എടുക്കുന്നുണ്ടത്രേ.തിരുവനന്തപുരത്ത് ചാക്ക രവി എന്നയാളാണ് ആനക്കൊമ്പ് കച്ചവടത്തില്‍ മുഖ്യന്.
ആന കേരളത്തിന്റെ സ്വന്തം മൃഗമായിട്ടും കേരളത്തിലെ ഉത്സവങ്ങളുടെ അവിഭാജ്യഘടകമായിട്ടും പ്രഭുത്വത്തിന്റെ അടയാളമായിട്ടും ആനവേട്ടക്കെതിരെ ഇതുവരെ ഒരു പ്രതിഷേധവും ഉയര്‍ന്നുവന്നില്ല. ആനപ്രേമിസംഘം പോലും നാട്ടാന പീഡനത്തിനെതിരെ മാത്രമാണ് പ്രതിഷേധിക്കുന്നത്. ഇത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. കര്‍ഷകര്‍ കാളയെയും പശുവിനെയും സ്നേഹിക്കുന്നതുപോലെ കേരളം ആനകളെ സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. ഗുരുവായൂര്‍ കേശവന് എന്ന ആനയുടെ പ്രതിമപോലും ഗുരുവായൂരില്‍ സ്ഥാപിച്ചത് ആനകളുടെ ജനമനസ്സിലെ സ്ഥാനം വെളിപ്പെടുത്തുന്നു. ആനയെ എവിടെ കണ്ടാലും ആബാലവൃദ്ധം ജനങ്ങളും അവയെ കൗതുകത്തോടെ നിരീക്ഷിക്കുന്നു.വിദേശികള്‍ക്ക് ആനകള്‍ ഹരമാണെന്ന് തൃശൂര്‍പൂരത്തിലെ അവരുടെ സാന്നിധ്യം വ്യക്തമാക്കുന്നു.
പണ്ട് എറണാകുളത്ത് ഗജമേള നടത്തിയിരുന്നതും വിദേശികളും സ്വദേശികളുമടങ്ങുന്ന വന്‍ ജനാവലിയെ ആകര്‍ഷിച്ചിരുന്നു. ആനപീഡനമാരോപിച്ചാണ് അത് നിര്‍ത്തല്‍ ചെയ്തത്. ഇത്രത്തോളം ആനയുടെ കാര്യത്തില്‍ ശ്രദ്ധയും താല്പര്യവുമുള്ള ജനങ്ങള്‍ എന്തുകൊണ്ട് ആനവേട്ടക്കെതിരെ ശബ്ദമുയര്‍ത്തിയില്ല?
മനുഷ്യരുടെ അവയവങ്ങള്‍ക്ക് മാര്‍ക്കറ്റ് വന്നാല്‍ സ്വന്തം അച്ഛനെയും അമ്മയെയും കൊല്ലാന്‍ മടിയ്ക്കാത്ത മലയാളികള്‍ക്ക് ഒരു ജന്തുവിന്റെ ജീവിതം സ്വാഭാവികമായും നിസ്സാരമായിരിക്കും. സ്വന്തം പെണ്മക്കളെ വേശ്യാവൃത്തിക്ക് അയക്കുന്നവരാണല്ലോ മലയാളികള്‍!
ഇങ്ങനെയൊക്കെയാണെങ്കിലും ആനപ്രേമത്തിന്റെ മറവില്‍ സാംസ്കാരിക ഗൂഢാലോചന നടത്തുന്ന ഒരു വിഭാഗവുമുണ്ടെന്ന സത്യം മറച്ചുപിടിച്ചിട്ടു കാര്യമില്ല. വര്‍ഷംതോറും തൃശൂര്‍ പൂരം അടുക്കാറാകുമ്പോള്‍ പൊട്ടിമുളയ്ക്കുന്ന ഇക്കൂട്ടരുടെ ആനപ്രേമം ഇതിന് തെളിവാണ്. പൂരത്തിന്റെ ആകര്‍ഷകത്വം ഇല്ലാതാക്കി തൃശൂരിന്റെ സാംസ്കാരിക പശ്ചാത്തലം അട്ടിമറിക്കുകയാണ് ഈ ആന പ്രേമത്തിന്റെ ലക്ഷ്യമെന്ന് കരുതേണ്ടിയിരിക്കുന്നു. ക്ഷേത്രോത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിപ്പിക്കാമെന്ന സുപ്രീംകോടതി ഉത്തരവ് ഇത്തരക്കാര്‍ക്കുള്ള മറുപടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: