ന്യൂദല്‍ഹി: ജസ്റ്റിസ് ലോധ കമ്മീഷന് വിധിയെഴുതിയതോടെ പുതിയ വഴികള്‍ തേടേണ്ട അവസ്ഥയിലായി ബിസിസിഐ. രണ്ട് മുന്‍ ചാംപ്യന്മാര്ക്ക് വിലക്ക് വീണതോടെ അടുത്ത വര്‍ഷം ടീമുകളുടെ എണ്ണം ആറായി കുറയുമെന്ന പ്രതിസന്ധി ഒരുവശത്ത്, ഇരു ടീമുകളിലുമായുള്ള അമ്പതോളം കളിക്കാരുടെ ഭാവി മറുവശത്ത്.
ഏകദിന നായകന് എം.എസ്. ധോണിയും, താത്കാലിക നായകന് അജിങ്ക്യ രഹാനെയുമടക്കം പല പ്രമുഖരും കളിക്കാരുടെ പട്ടികയില്‍. അവരുടെ താരമൂല്യം ഇല്ലാതായാലുള്ള നഷ്ടം ഭീമമാകും. അതിനേക്കാള്‍ സങ്കീര്‍ണമാണ് ടീമുകളുടെ എണ്ണം കുറയുമ്പോഴുള്ള സ്ഥിതി. മത്സരങ്ങള്‍ കുറയും, കാണികളുടെ താത്പര്യവും നഷ്ടമാകും. അതിലൂടെയുള്ള വരുമാന നഷ്ടം വേറെ. ഇതിനൊക്കെ മാന്യമായ പരിഹാരം കണ്ടില്ലെങ്കില്‍ വീണ്ടും കോടതി കയറേണ്ടിയുംവരും. ചുരുക്കത്തില്‍ ചെകുത്താനും കടലിനും ഇടയിലാണ് ബിസിസിഐ.
മൂന്നു സാധ്യതകളാണ് പ്രധാനമായും ബിസിസിഐ തേടുന്നത്. ഒഴിവു വരുന്ന രണ്ട് സ്ഥാനങ്ങളിലേക്ക് പുതിയ ഫ്രാഞ്ചൈസികളെ ക്ഷണിക്കുക; മുഴുവന്‍ കളിക്കാരെയോ, വിലക്കിയ രണ്ട് ടീമുകളിലെ കളിക്കാരെ മാത്രമോ ലേലത്തില്‍ വയ്ക്കുക; കളങ്കിതരായ ഉടമകളെ ഒഴിവാക്കി ടീമിനെ നിലനിര്‍ത്തുക. ഇതില്‍ മൂന്നാമത്തേതിന് നേര്‍ത്ത സാധ്യത മാത്രം.
ആദ്യത്തേതിനാകട്ടെ കടമ്പകളേറെ. അടുത്ത ഐപിഎല്ലിനു മുന്‍പ് ഇതു സാധ്യമാക്കണമെങ്കില്‍ ഏറെ പ്രയത്നിക്കണം. പുതിയ രണ്ട് ടീമുകള്‍ക്കായി ലേലം നടത്തുമ്പോള്‍ പുതിയ ചട്ടങ്ങള്‍ രൂപീകരിക്കണം. ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പൂനെയെയും കൊച്ചിയെയും കൊണ്ടുവന്നതു പോലെയാകരുതെന്ന വെല്ലുവിളിയുണ്ട്. പുതിയ ഫ്രാഞ്ചൈസിയെ ക്ഷണിക്കുമ്പോള്‍ ജയ്പൂരിനും ചെന്നൈയ്ക്കും മാത്രമാകണോ, മറ്റു നഗരങ്ങളെ പരിഗണിക്കണമോയെന്നതിലും തീരുമാനം വേണം.
ഇപ്പോള്ത്തെന്ന ബിസിസിഐ 550 കോടി നല്‍കണമെന്ന ആര്‍ബിട്രേറ്ററുടെ വിധിയില്‍ പണം വേണ്ട ടീം മതിയെന്ന നിലപാടാണ് ടസ്കേഴ്സ് മാനേജ്മെന്റ് സ്വീകരിച്ചത്. പുതിയ നഗരങ്ങളെ പരിഗണിച്ചാല്‍ കൊച്ചിയെ ഒഴിവാക്കാനുമാകില്ല. രണ്ട് വര്‍ഷം കഴിയുമ്പോള്‍ വിലക്ക് അവസാനിച്ച് ടീമുകള്‍ മടങ്ങിവരുന്നതും മുന്നില്‍ക്കാണണം.
താര ലേലവും പ്രതിസന്ധിയാകും. ആറു ടീമുകള്‍ക്കായി രണ്ട് ടീമിലെ താരങ്ങള്‍ക്കു മാത്രമായി ലേലം നടത്തിയാല്‍ നിരവധി പേര്‍ക്ക് അവസരം നഷ്ടപ്പെടും. ഇപ്പോള്‍ തന്നെ പരമാവധി താരങ്ങള്‍ എല്ലാ ടീമിലുമുണ്ട്. അടുത്ത ലേലം 2017ല്‍ മാത്രമെന്നിരിക്കെ ടീമിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കേണ്ടി വരും.
പ്രമുഖരെ മാത്രമാകും ടീമുകള്‍ താത്പര്യപ്പെടുക. രണ്ട് ടീമുകളെ പുതുതായി ഉള്‍പ്പെടുത്തുമ്പോള്‍ ഈ താരങ്ങളില്‍നിന്നു മാത്രമുള്ള തെരഞ്ഞെടുപ്പിന് അവര്‍ തയാറായിക്കൊള്ളണമെന്നില്ല. അങ്ങനെയെങ്കില്‍ പുതിയ ലേലം നടത്തേണ്ടിവരും. ഇതിന് മറ്റു ടീമുകളും സമ്മതിക്കണം.
വിലക്കിയ ടീമുകളെ വില്ക്കാന് ഉടമകള്‍ക്ക് അനുമതി നല്കുന്ന കാര്യവും ആലോചനയില്‍. അഴിമതിക്കറ പുരണ്ട ടീമുകളെ വാങ്ങാന്‍ ആരെങ്കിലും വരുമോയെന്നതില്‍ ഉറപ്പുപോര. വന്നാല്‍ തന്നെ ടീമിന്റെ മൂല്യം ഇടിയും. അത് നിലവിലെ ഉടമകള്‍ അംഗീകരിക്കണമെന്നില്ല.
വിധി വന്നതോടെ ബിസിസിഐയിലെയും ഐപിഎല്ലിലെയും പ്രമുഖര്‍ അനൗപചാരിക ചര്‍ച്ച നടത്തി. വിഷയം പരിശോധിക്കാന്‍ ഐപിഎല്‍ ജനറല്‍ കൗണ്‍സില്‍ ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. വിധി മുഴുവന്‍ പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനമെന്നും ബിസിസിഐ.
ധോണി ഇല്ലാത്തതിനെക്കുറിച്ച്
ചിന്തിക്കാന്‍ കഴിയില്ലെന്ന് ഗവാസ്കര്‍
ന്യൂദല്‍ഹി: മഹേന്ദ്ര സിങ് ധോണിയില്ലാത്ത ഐപിഎല്ലിനെപ്പറ്റി ചിന്തിക്കാനേ കഴിയുന്നില്ലെന്ന് ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സിനെ ടൂര്‍ണമെന്റില്‍ നിന്ന് വിലക്കിയ പശ്ചാത്തലത്തിലായിരുന്നു ഗവാസ്കറിന്റെ പ്രതികരണം. ധോണിയില്ലാത്ത ഐപിഎല്ലിനെക്കുറിച്ച് ചിന്തിക്കുക പ്രയാസം. എംഎസ്ഡിക്ക് 34 വയസായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിടപറയാന്‍ ഒരുങ്ങുകയാവും. എന്നിരുന്നാലും ഐപിഎല്ലില്‍ ധോണിയില്ലാത്തതു ആലോചിക്കാനേ സാധിക്കുന്നില്ല, ഗവാസ്കര്‍ പറഞ്ഞു.
സൂപ്പര്‍ കിങ്സിന്റെയും രാജസ്ഥാന് റോയല്‍സിന്റെയും താരങ്ങളുടെ അവസ്ഥ ഭയാനകം തന്നെ. പ്രത്യേകിച്ച് ഒരു തെറ്റും ചെയ്യാതെ ഒന്നു രണ്ടുപേരുടെ കുറ്റത്തിന് ഫലം അനുഭവിക്കേണ്ടിവരുമ്പോള്‍.ഐപിഎല്ലിന് ഇനിയും എട്ടുമാസങ്ങള്‍ അവശേഷിക്കുന്നുണ്ട്. അതിനാല്‍ രണ്ടു ടീമുകളെ കണ്ടെത്താന്‍ ബിസിസിഐക്ക് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: