ചെന്നൈ: പ്രമുഖ ചലച്ചിത്ര സംഗീതസംവിധായകന് എം എസ് വിശ്വനാഥന് എന്ന എംഎസ്വി അന്തരിച്ചു. 87 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്ന എംഎസ്വിയുടെ ആരോഗ്യം കഴിഞ്ഞരാത്രിയോടെ തീരെ വഷളാകുകയും ഇന്നലെ പുലര്‍ച്ചെ നാലരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. മരണസമയത്ത് നാല് ആണ്മക്കളും മൂന്നു പെണ്മക്കളും സമീപത്തുണ്ടായിരുന്നു. ഭാര്യ ജാനകി 2012ല്‍ മരണമടഞ്ഞു.
മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആയിരത്തിയെഴുനൂറിലേറെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. സിനിമാ രംഗത്തു നിന്ന് രാഷ്ട്രീയത്തിലെത്തി മുഖ്യമന്ത്രിമാരായ എന്‍ടി രാമറാവു, എംജിആര്‍, ജയലളിതക്കും എം. കരുണാനിധിക്കും ഒപ്പം പ്രവര്‍ത്തിച്ച എംഎസ്വിയെ തമിഴകത്ത് ലളിത ഗാനങ്ങളുടെ ചക്രവര്‍ത്തി എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മലയാളത്തിന്റെ ഭാവഗായകന് പി. ജയചന്ദ്രന്, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി എന്നിവരുമൊത്തുള്ള ഗാനങ്ങളാണ് കൂടുതലും ഹിറ്റായത്. മലയാളത്തില്‍ എണ്‍പതോളം ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു.
ഒന്‍പതു പാട്ടുകള്‍ അദ്ദേഹം ആലപിച്ചിട്ടുമുണ്ട്. കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച, ഹൃദയവാഹിനി ഒഴുകുന്നു നീ തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹം തന്നെ ആലപിച്ചവയാണ്. എന്നടി രാക്കമ്മ, പുല്ലാങ്കുഴല്‍ കൊടുത്ത മൂങ്കികളെ, ഉഷസന്ധ്യകള്‍ തേടി വരുന്നു, ഉടുക്കു കൊട്ടി പാടി വരുന്നു, പൊന്നമ്പല നട തുറക്കൂ സ്വര്‍ണ്ണദീപാവലി തെളിക്കൂ തുടങ്ങിയ പ്രശസ്തമായ ഗാനങ്ങള്‍ക്കും അദ്ദേഹമാണ് സംഗീതം നല്‍കിയത്. ജയചന്ദ്രന് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത നീലഗിരിയുടെ സഖികളെ എന്ന പാട്ടിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചത് വിശ്വനാഥനായിരുന്നു.
അഴലിന്റെ ആഴങ്ങളില്‍ നിന്നുയര്‍ന്നുവന്ന മഹാപ്രതിഭയായിരുന്നു പതിമൂന്നാം വയസില്‍ സംഗീതക്കച്ചേരി നടത്തിയഎംഎസ് വിശ്വനാഥന്. സംസ്കാരം ഇന്ന് ചെന്നൈ സാന്തോമില്. പദ്മശ്രീ യേശുദാസ്, എസ്ജാനകി കമല്ഹാസന് തുടങ്ങി നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു. എം. എസ്. വിശ്വനാഥന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
കണ്ണൂരില്‍ ആദ്യ കച്ചേരി, 11-ാം വയസില്‍
കണ്ണൂര്‍: മണ്മറഞ്ഞ ദക്ഷിണേന്ത്യന്‍ സംഗീതലോകത്തെ ചക്രവര്‍ത്തി എം.എസ്. വിശ്വനാഥന് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചതും ആദ്യതാളം പിറന്നതും കണ്ണൂര്‍ പള്ളിക്കുന്നിലെ തൈവളപ്പിലെ ഭവനത്തില്‍ നിന്ന്. പിതാവ് അന്തരിച്ചതോടെ പാലക്കാട് നിന്ന് കണ്ണൂരിലെത്തിയ എംഎസിലെ സംഗീത പ്രതിഭയെ തിരിച്ചറിഞ്ഞത് പളളിക്കുന്നിലെ പ്രമുഖ സംഗീതജ്ഞനും സംസ്കൃത പണ്ഡിതനുമായിരുന്ന കമ്പ്യന്‍ വളപ്പില്‍ മാക്കുനി നീലകണ്ഠന് ഭാഗവതരായിരുന്നു. സംഗീതത്തിലെ ആദ്യ ഗുരുവും അദ്ദേഹമായിരുന്നു. സായം സന്ധ്യാ നേരത്തെ സംഗീതാഭ്യസനം സഹപാഠിയായ പളളിക്കുന്നിലെ മാക്കുനി മാളുവമ്മ ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍ക്കുന്നു. പള്ളിക്കുന്ന് ശ്രീ മുകാംബിക ക്ഷേത്രത്തിനടുത്തുള്ള ദേവസ്വം വക കെട്ടിടത്തിന്റെ മാളികപ്പുറത്തു നിന്നായിരുന്നു എംഎസിന്റെ സംഗീത പഠനം.
വൈകുന്നേരങ്ങളില്‍ നീലകണ്ഠ ഭാഗവതരുടെ കൈയും പിടിച്ച് എംഎസും മാളുവമ്മയും മാളികപ്പുറത്തേക്ക് നടന്ന് പോകുകയാണ് പതിവ്. പള്ളിക്കുന്ന് അമ്പലത്തിനടുത്തുള്ള രാജമന്ദിരമെന്ന വീട്ടില്‍ വെച്ച് നടന്ന കോലത്തിരി രാമവര്‍മ്മ വലിയ രാജയുടെ മകനായ കളരി ആചാര്യന് ചിറക്കല്‍ ശ്രീധരന് നായരുടെയും എ.ജി. രാജമ്മാളിന്റെയും വിവാഹ വേദിയില്‍ വെച്ച് പാടിയ ഗാനമാണ് കുട്ടിയായ എംഎസിലെ സംഗീത പ്രതിഭയെ പള്ളിക്കുന്നുകാര്‍ തിരിച്ചറിഞ്ഞത്. സംഗീതത്തോടുള്ള അടങ്ങാത്തമോഹം തിരിച്ചറിഞ്ഞ ഗുരു തികച്ചും സൗജന്യമായായിരുന്നു എംഎസിനെ സംഗീതം അഭ്യസിപ്പിച്ചത്.
ജയില്‍ വാര്‍ഡനായിരുന്ന മുത്തച്ഛന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് സ്ഥലംമാറ്റം കിട്ടിയതോടെയാണ് വിശ്വനാഥനും അമ്മയും പള്ളിക്കുന്നിലെത്തിയത്. പള്ളിക്കുന്നില്‍ അന്നുണ്ടായിരുന്ന പുല്ലാരന് സ്കൂളിലായിരുന്നു അഞ്ച് വരെയുള്ള എംഎസിന്റെ പ്രാഥമിക വിദ്യാഭ്യാസം. സ്കൂളില്‍ പോകാനോ ക്ലാസിലിരിക്കാനോ മെനക്കെടാതെ ജയില്‍ ക്വാര്‍ട്ടേഴ്സിനടുത്ത് തന്നെയുള്ള നീലകണ്ഠ ഭാഗവതരുടെ തൈവളപ്പിലെ വീടിന് പുറത്ത് പതിവായി നില്പ്പു തുടങ്ങി.
സംഗീത അധ്യാപകനായ നീലകണ്ഠ ഭാഗവതര്‍ കുട്ടികളെ പഠിപ്പിക്കുന്നത് കേള്‍ക്കാനായിട്ടായിരുന്നു ആ നില്പ്. സ്കൂള്‍ പഠനം മറന്ന് സംഗീത സ്കൂളില്‍ സഹായിയായി കൂടി. അവിടെവെച്ച് രാഗങ്ങള്‍ ഓരോന്നും ആരുമറിയാതെ കേട്ടുപഠിച്ചു. അഞ്ചാം ക്ലാസില്‍ പഠിപ്പു നിര്‍ത്തി സംഗീതപഠനം തുടങ്ങി. ഒരു വിജയദശമി നാളില്‍ വിശ്വനാഥന് ഹര്‍മോണിയം വായിച്ച് പാടുന്നത് കേട്ട് നീലകണ്ഠ ഭാഗവതര്‍ അത്ഭുതപ്പെട്ടു. ഇത് കേള്‍ക്കാനിടയായ നീലകണ്ഠ ഭാഗവതര്‍ എം.എസ്.വിശ്വനാഥന് മാത്രമായി ഇന്നത്തെ കണ്ണൂര്‍ ടൗണ്‍ ഹാളിരിക്കുന്ന സ്ഥലത്ത് അന്നുണ്ടായിരുന്ന നാഷണല്‍ തിയ്യേറ്ററില്‍ മൂന്നു മണിക്കൂര്‍ നീണ്ട കച്ചേരി തന്നെ സംഘടിപ്പിച്ചു. 1940 ല്‍ പതിനൊന്നാമത്തെ വയസ്സിലായിരുന്നു ഇത്.
സിനിമാ പാട്ട് സൗജന്യമായി കേള്‍ക്കാം എന്ന ഒറ്റ ആഗ്രഹം സാധിക്കുമെന്നതിന്റെ പേരില്‍ മാത്രം ചിറക്കലിലെ പ്രകാശ് തിയേറ്ററിന് മുന്നില്‍ ശമ്പളമില്ലാതെ വടയും മുറുക്കും വിറ്റ ഒരുകാലവും എംഎസിനുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ദേഹവിയോഗം ദക്ഷിണേന്ത്യന്‍ സംഗീത ലോകത്തിനും മലയാളത്തിനുമൊപ്പം കണ്ണൂരിലെ പള്ളിക്കുന്നിന്റെ കൂടി നഷ്ടമാണ്. ഏറ്റവും ഒടുവില്‍ 10 വര്‍ഷം മുമ്പ് കണ്ണൂരിലെത്തിയ എംഎസ് പളളിക്കുന്ന് മൂകാംബികാ ക്ഷേത്ര ദര്‍ശനം നടത്തി തന്റെ സംഗീത ബാലപാഠശാലയുള്പ്പെടുന്ന പ്രദേശം സന്ദര്‍ശിച്ചാണ് മടങ്ങിയത്.
കെ.കെ. പത്മനാഭന്
ജനനം പാലക്കാട്ട്
പാലക്കാട്ടെ എലപ്പുളളിയില്‍ മനയങ്കത്ത് സുബ്രഹ്മണ്യത്തിന്റെയും നാരായണിക്കുട്ടിയുടേയും മകനായി 1928 ജൂണ്‍ 24 ന് ജനിച്ചു. നാലു വയസുള്ളപ്പോള്‍ പിതാവ് മരിച്ചു. കടുത്ത ദാരിദ്ര്യത്തിലായ ആ അമ്മ മകനെ പോറ്റാന്‍ വഴിയില്ലാതെ വിഷമിച്ചു. മുത്തച്ഛനായിരുന്നു പിന്നെ അവരെ സംരക്ഷിച്ചത്. എലപ്പുള്ളി എഎല്‍പി സ്കൂളിലായിരുന്നു പഠനം.
അഞ്ചു വയസുകാരന് വിശ്വനാഥന് പിന്നെ എല്ലാമെല്ലാം മുത്തച്ഛനായിരുന്നു.കൊടിയ ദാരിദ്ര്യത്തിലും സംഗീതത്തൈ അവന് വിട്ടില്ല, സംഗീതം അവനെയും. അഞ്ചു വയസുമുതല്‍(1933) സംഗീതം പഠിച്ചു. 39ല്‍ ആദ്യമായി സംഗീതക്കച്ചേരി അവതരിപ്പിച്ചു. അന്ന് വയസ് വെറും പതിനൊന്ന്.. അഭിനേതാവാകാനായിരുന്നു മോഹം. നാടകങ്ങളില്‍ ചെറുവേഷമണിഞ്ഞു. പക്ഷെ അതിനപ്പുറം എങ്ങുമെത്തിയില്ല. ഇതിനകം തമിഴ്നാട്ടിലേക്ക് മുത്തച്ഛനും അമ്മയും മകനുംതാമസം മാറ്റിയിരുന്നു.
ബാല കോവലന്
ജൂപ്പിറ്റര്‍ ഫിലിംസിന്റെ കണ്ണകിയെന്ന ചിത്രത്തില്‍ കോവലന്റെ ബാല്യം അഭിനയിച്ചത് ബാലനായ വിശ്വനാഥനായിരുന്നു.പിന്നെ ബാലമുരുകന്റെ റോളും അഭിനയിച്ചു.
പലഹാര വില്‍പ്പന
കണ്ണൂരില്‍ താമസിക്കുന്ന താമസിക്കുന്ന കാലത്ത്തീയേറ്ററുകളില് പലഹാരം വിറ്റായിരുന്നു അവര്‍ അഷ്ടിക്കുള്ള വക കണ്ടെത്തിയത്. മുറുക്കും വടയും വിശ്വനാഥനാണ് തീയേറ്ററുകളില്‍ എത്തിച്ച് വില്‍പ്പന നടത്തിയത്. അന്ന് നീലകണ്ഠ ഭാഗവതരുടെ വസതിക്കു പുറത്ത് വിശ്വനാഥന് കാത്തുനില്ക്കുമായിരുന്നു, മറ്റൊന്നിനുമല്ല, പാട്ടുകേള്‍ക്കാനും അദ്ദേഹം ശിഷ്യര്‍ക്ക് ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നത് കേട്ട് അഭ്യസിക്കാനും. തുടര്‍ന്ന് ഒരു വിജയദശമി ദിനത്തില്‍ അദ്ദേഹം നീലകണ്ഠ ഭാഗവതരുടെ ശിഷ്യനായി.
ജയചന്ദ്രനും വിശ്വനാഥനും ശ്രീകുമാരന്‍ തമ്പിയും
വിശ്വനാഥന് സംഗീത സംവിധാനം ചെയ്ത പാട്ടുകളില്‍ എണ്‍പതെണ്ണത്തോളം പാടിയത് ജയചന്ദ്രനാണ്. മിക്കവയും ഇരുവരുടേയും ഹിറ്റുകള്‍. പി. ഭാസ്കരന്, ശ്രീകുമാരന്‍ തമ്പി, വയലാര്‍, ഭരണിക്കാവ് ശിവകുമാര്‍,മങ്കൊമ്പ് ഗോപാലകൃഷ്ണന്, യൂസഫലി കേച്ചേരി, ബിച്ചുതിരുമല, പാപ്പനംകോട് ലക്ഷ്മണന് തുടങ്ങി മിക്കവരുടേയും പാട്ടുകള്‍ക്ക് എംഎസ്വി സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ടെങ്കിലും കൂടുതലും ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളാണ്. അദ്ദേഹത്തിന്റെ നൂറോളം പാട്ടുകള്‍ക്കാണ് എംഎസ്വി സംഗീത സംവിധാനം ചെയ്തിട്ടുള്ളത്.
ലില്ലി, പണിതീരാത്ത വീട്, ലങ്കാദഹനം, മന്ത്രകോടി,ജീസസ്, ദിവ്യദര്‍ശനം, ചന്ദ്രകാന്തം, ജീവിക്കാന്‍ മറന്നുപോയ സ്ത്രീ, ബാബുമോന്, ഉല്ലാസയാത്ര, ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ. അവള് ഒരു തുടര്‍ക്കഥ, പഞ്ചമി,അജയനും വിജയനും, യക്ഷഗാനം, രാജയോഗം,ആയിരം ജന്മങ്ങള്, കുറ്റവും ശിക്ഷയും, ഹൃദയമേ സാക്ഷി,ഓര്‍മ്മകള്‍ മരിക്കുമോ, അക്ഷയപാത്രം, രതിമന്മഥന്,അമ്മേ അനുപമേ, പരിവര്‍ത്തനം, സംഗമം, മധുരിക്കുന്ന രാത്രി, രണ്ടു പെണ്‍കുട്ടികള്‍, വെല്ലുവിളി, സ്നേഹത്തിന്റെ മുഖങ്ങള്‍, ഇതാ ഒരു മനുഷ്യന്, രണ്ടിലൊന്ന്, വിശ്വരൂപം, ഇന്ദ്രധനുസ്, സിംഹാസനം, പതിവ്രത, വേനലില്‍ ഒരു മഴ, വാടകവീട് തുടങ്ങി എണ്‍പതോളം മലയാളചിത്രങ്ങളില്‍ സംഗീത സംവിധാനം ചെയ്തു.
വഴികാട്ടിയായി രാമമൂര്‍ത്തി
പ്രമുഖ വയലിനിസ്റ്റ് ടിആര്‍ പാപ്പ അദ്ദേഹത്തെ കാണുന്നതോടെയാണ് തലവര മാറിയത്. വിശ്വനാഥനോട് താല്‍പ്പര്യം തോന്നിയ അദ്ദേഹം വിശ്വനാഥനെ എസ്വി വെങ്കട്ടരാമന്റെ സംഗീതട്രൂപ്പില്‍ ജോലിക്കാക്കി. സംഗീത സംവിധാനത്തിലുള്ള തന്റെ കഴിവ് അദ്ദേഹം തിരിച്ചറിഞ്ഞത് ഇക്കാലത്താണ് . പിന്നീട് സിആര്‍ സുബ്രഹ്മണ്യന്റെ സംഗീത ട്രൂപ്പിലെ ഹാര്‍മോണിയം വായനക്കാരനായി. ഇവിടെ വച്ചാണ് പ്രശസ്ത വയലിനിസ്റ്റ് ടിആര്‍ രാമമൂര്‍ത്തിയെയും ടിജി ലിംഗപ്പയെയും പരിചയപ്പെട്ടത്.
രാമമൂര്‍ത്തിയുമായുള്ള ബന്ധം വിശ്വനാഥന് വഴികള്‍ വെട്ടിത്തുറന്നു നല്കി. 52 ല്‍ സിആര്‍ സുബ്രഹ്മണ്യന് അന്തരിച്ചതോടെ അദ്ദേഹം ചെയ്തുവന്നിരുന്ന ചലച്ചിത്രത്തിന്റെ പശ്ചാത്തല സംഗീതം വിശ്വനാഥനും രാമമൂര്‍ത്തിയും ചേര്‍ന്ന് ഏറ്റെടുത്തു.ദേവദാസ്, മരുമകള്‍,ചാന്ദിറാണി തുടങ്ങിയവയുടെ സംഗീത സംവിധാനവും ഇവര്‍ക്ക് ലഭിച്ചു.52ല്‍ പണം എന്ന ചിത്രത്തിന്റെ സംഗീത സംവിധാനവും ഇവര്‍ക്ക് ലഭിച്ചു.52 മുതല്‍ 65 വരെയായി ഇരുവരും ചേര്‍ന്ന് നൂറിലേറെ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു.
63 ജൂണ്‍ 16ന് ഇരുവര്‍ക്കും മെല്ലിസായി മാന്നാര്‍( ലളിതഗാന ചക്രവര്‍ത്തി) എന്ന പട്ടം നല്കി ആദരിച്ചു. ശിവാജി ഗണേശനായിരുന്നു അവര്‍ക്ക് ഈ പട്ടം സമര്‍പ്പിച്ചത്.
65ല്‍ ഇരുവരും വേര്‍പിരിഞ്ഞു. രണ്ടുപേരും സ്വന്തമായി സംഗീത സംവിധാനം തുടങ്ങി. (പിന്നീട് 29 വര്‍ഷങ്ങള്‍ക്കു ശേഷം സത്യരാജിന്റെ എങ്ങിരുന്തോ വന്താന്‍ എന്ന ചിത്രത്തിന് ഇരുവരും ചേര്‍ന്നാണ് സംഗീതം നല്‍കിയത്.)
2012ല്‍ ഇരുവര്‍ക്കും ജയലളിത മുഖ്യമന്ത്രിയായിരുന്ന സമയത്ത് തിരൈ ഇശൈ ചക്രവര്‍ത്തിയെന്ന പട്ടം നല്കി.
മൂളലുകളും ചൂളം വിളികളും അതുപോലുള്ള ശബ്ദങ്ങള്‍ പോലും സംഗീതത്തില്‍ ഉള്‍പ്പെടുത്തി സംഗീത പ്രേമികളെ അത്ഭുതപ്പെടുത്തിയ വ്യക്തിയാണ് വിശ്വനാഥന്. പാശ്ചാത്യ സംഗീതവും ഡിസ്ക്കോ സംഗീതവും പോലും ഭാരതീയ സംഗീതവുമായി സമന്വയിപ്പിച്ച് അത്ഭുതങ്ങള്‍ വിരിയിച്ച പ്രഭാവമാണ് വിശ്വനാഥന്.
എസ്പി ബാലസുബ്രഹ്മണ്യം. വാണീജയറാം, പി. സുശീല, എല്‍ആര്‍ ഈശ്വരി, ടിഎം സൗന്ദര്രാജന്, എസ് ജാനകി എന്നിവര്‍ക്കുവേണ്ടി പാട്ടുകള്‍ ചിട്ടപ്പെടുത്തി.
തമിഴകവും കൈരളിയും കീഴടക്കി
കാലാതിവര്‍ത്തിയായ സംഗീതത്തിന്റെ ഉപാസകനായിരുന്നു ഇന്നലെ അന്തരിച്ച പ്രമുഖ സംഗീത സംവിധായകന് എംഎസ് വിശ്വനാഥന്.തമിഴകത്തിന്റെ മനസായിരുന്നു എംഎസ്വിയെന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം. ഇത്രയേറെ വൈവിധ്യം പുലര്‍ത്തിയ മറ്റൊരു സംഗീത സംവിധായകന് തമിഴില്‍ ഉണ്ടായിട്ടില്ല.
ജെനോവയായിരുന്നു ആദ്യ ചിത്രം. എംജിആര്‍ നായകനും.സംഗീത സംവിധാനം വിശ്വനാഥനെ ഏല്‍പ്പിച്ചതില്‍ ആദ്യം എംജിആറിന് ഒട്ടും തൃപ്തിയുണ്ടായിരുന്നില്ല. ഇക്കാര്യം അദ്ദേഹം തുറന്നടിക്കുകയും ചെയ്തു. എന്നാല്‍ എന്തോ നിര്‍മ്മാതാക്കള്‍ ഇക്കാര്യത്തില്‍ എംജിആറിന്റെ എതിര്‍പ്പ് വകവെച്ചില്ല. എംഎസ്വിയുടെ ഭാഗ്യമെന്നേ പറയേണ്ടു, ഇഷ്ടമല്ലെങ്കില്‍ എംജിആറിന് പടം ഉപേക്ഷിക്കാമെന്നുവരെ അവര്‍ പറഞ്ഞു. ഏതായാലും ഇത് അദ്ദേഹത്തിന് വലിയ തുണയായി. പടം കഴിഞ്ഞതോടെ എംഎസ്വിയുടെ പ്രാഗത്ഭ്യം കണ്ട് എംജിആര്‍ അദ്ദേഹത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുകയാണ് പിന്നെയുണ്ടായത്.
ഭാവഗായകന് ജയചന്ദ്രനെ
തമിഴിനു നല്കി
മലയാളത്തിന്റെ ഭാവഗായകന് പി.ജയചന്ദ്രനെ തമിഴകത്ത് പരിചയപ്പെടുത്തിയതും എംഎസ്വിയാണ്.മനിപ്പായല് എന്ന ചിത്രത്തിലെ തങ്കച്ചിമിഴു പോല്‍ എന്ന ഗാനവുമായി അങ്ങനെ ജയചന്ദ്രന് തമിഴകവും കീഴടക്കി.73ലാണ് അദ്ദേഹം യേശുദാസുമായി ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയത്.
നാളെ നമതേ,ഉര്മായിക്കുറള് തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ ശബ്ദം അതിമനോഹരമായി സന്നിവേശിപ്പിച്ച വിശ്വനാഥന് യേശുദാസിന്റെ ശബ്ദം കമല്ഹാസന്, വിജയകുമാര്‍,ശിവകുമാര്‍ തുടങ്ങിയ പുതുതാരങ്ങള്ക്കായി മാറ്റിവച്ചു.
എസ്എസ് വാസന്, ബിഎസ് രംഗ എന്നീ ഡയറക്ടര്മാര്യെക്കാപ്പം പ്രവര്‍ത്തിച്ച അദ്ദേഹം അറുപതുകളില്‍ ഭീംസിംഗ്,മാധവന്,ടിആര്‍ രാമണ്ണ,കെശങ്കര്,കെ. ബാലചന്ദ്രര്‍,കെഎസ് ഗോപാലകൃഷ്ണന് എന്നിവര്‍ക്കൊപ്പവും ചിത്രങ്ങള്‍ ചെയ്തു.എസ്പി മുത്തുരാമന്,മേജര്‍ സുന്ദര്രാജന്,ഭാഗ്യരാജ്,യോഗാനന്ദ്,സിവിരാജേന്ദ്രന്,ഐവി ശശി എന്നിവരുടെ സിനിമകള്‍ക്കും സംഗീതസംവിധാനം നിര്‍വ്വഹിച്ചു.വിശു,മൗലി,കെ.രഘുനാഥ് എന്നിവര്‍ക്കുവേണ്ടിയും ഈണമിട്ടു.
മലയാളത്തില്‍ 350 പാട്ടുകള്‍
മലയാളത്തില്‍ എംഎസ്വി പാടിയ വമ്പന്‍ ഹിറ്റാണ് കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ.. അഭിനന്ദനം നിനക്കഭിനന്ദനം…1973ല്‍ പുറത്തിറങ്ങിയ പണിതീരാത്ത വീടില് വയലാറിന്റെ വരികളായിരുന്നു ഇത്. ഹൃദയവാഹിനീ ഒഴുകുന്നു നീ, മധുരസ്മേര തരംഗിണി( ചന്ദ്രകാന്തം) തുടങ്ങി ഒന്‍പതു മലയാളം പാട്ടുകള്‍ അദ്ദേഹം പാടി.
മലയാളത്തില്‍ മുന്നൂറ്റമ്പതിലേറെ പാട്ടുകള്‍ അദ്ദേഹം സംഗീത സംവിധാനം ചെയ്തു. കന്യാമറിയമേ തായേ(ലില്ലി 1958 )യേശുനായക( ലില്ലി)ഈശ്വരനൊരിക്കല്‍( യേശുദാസ് ലങ്കാദഹനം)തിരുവാഭരണം ചാര്‍ത്തിവിടര്‍ന്നു തിരുവാതിര ( ജയചന്ദ്രന് ലങ്കാദഹനം 1971)പഞ്ചവടിയിലെ മായാസീതയോ( ജയചന്ദ്രന്) നക്ഷത്ര രാജ്യത്തെ നടതുറന്നു, സ്വര്‍ഗ നന്ദനി സ്വപ്ന വിഹാരിണി, ഇഷ്ടദേവതേ( യേശുദാസ് ലങ്കാദഹനം) അറബിക്കടലിളകി വരുന്നേ( ജയചന്ദ്രന് മന്ത്രകോടി) അണിയം അണിയം പൊയ്കയില്‍ പണ്ടോരരയന്നമുണ്ടായിരുന്നു,
വാ മമ്മി വാ മമ്മി വാ,കാറ്റുമൊഴുക്കും കിഴക്കോട്ട് കാവേരി വള്ളം പടിഞ്ഞാട്ട്.സുപ്രഭാതം( പണിതീരാത്ത വീട്)സ്വര്‍ണ്ണഗോപുര നര്‍ത്തകീ ശില്‍പ്പം( ദിവ്യദര്‍ശനം)കര്‍പ്പൂര ദീപത്തിന് കാന്തിയില്‍ കണ്ടു ഞാന്‍ നിന്നെയാ സന്ധ്യയില്‍, ആകാശരൂപിണി അന്നപൂര്‍ണേശ്വരി,രാജീവ നയനേ നീയുറങ്ങു, ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍,പുഷ്പാഭരണം വസന്തദേവന്റെ തിരുവാഭരണം.വീണ പൂവേ, കുമാരനാശാന്റെ വീണപൂവേ, അഷ്ടപദിയിലെ ഗായികേ..നാടന്‍പാട്ടിന്റെ,പദ്മതീര്ഥക്കരയില്,, ദൈവം തന്ന വീട്,നിശീഥിനി.നീലഗിരിയുടെ സഖികളേ, നിശീഥിനി നിശീഥിനി,
പ്രതികരിക്കാൻ ഇവിടെ എഴുതുക: