കോഴിക്കോട്: എഞ്ചിനീയറിങ് പരീക്ഷാ ക്രമക്കേടില്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍, പ്രോ-വൈസ് ചാന്‍സലര്‍ എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന് നടപടിക്ക് ഗവര്‍ണറുടെ അനുമതി. വൈസ് ചാന്‍സലര്‍ ഡോ.എം. അബ്ദുള്‍ സലാം, പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. രവീന്ദ്രനാഥ്, വൈസ് ചാന്‍സലറുടെ പേഴ്സണല്‍ അസിസ്റ്റന്റ് എന്‍.എസ്. രാമകൃഷ്ണന്, രാമകൃഷ്ണന്റെ മകള്‍ സംഗീത എന്നിവര്‍ക്കെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണ് ഗവര്‍ണ്ണര്‍ പി. സദാശിവം പ്രോസിക്യൂഷന് നടപടികള്‍ക്ക് അനുമതി നല്‍കിയത്. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍ നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അനുമതി.
രവീന്ദ്രനാഥിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് എന്‍.എസ.് രാമകൃഷ്ണന്റെ മകളും പാമ്പാടി നെഹ്റു കോളേജ് ബിടെക് വിദ്യാര്‍ത്ഥിനിയുമായ സംഗീത ഉള്‍പ്പെടെ 24 പേര്‍ക്ക് ബിടെക് ആറാം സെമസ്റ്ററില്‍ ചട്ടവിരുദ്ധമായി പുന:പരീക്ഷ നടത്തിയതിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. വിദ്യാര്‍ത്ഥികളെന്ന രീതിയില്‍ വ്യാജ ഒപ്പിട്ട് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്റെ ശുപാര്‍ശ മറികടന്ന് പുന:പരീക്ഷ നടത്താന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു.
പ്രൊ വൈസ് ചാന്‍സലറുടെ പേഴ്സണല്‍ അസിസ്റ്റന്റിന്റെ മകളെ വിജയിപ്പിച്ചെടുക്കുന്നതിന് പിവിസിയുടെ ഓഫീസ് കേന്ദ്രമാക്കി ഗൂഢാലോചന നടത്തിയാണ് പുന:പരീക്ഷ നടത്തിയതെന്നാണ് ആരോപണം. തുടര്‍ന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രാഥമിക അന്വേഷണം നടത്തി ആവശ്യമെങ്കില്‍ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു.
വിജിലന്‍സ് കോടതി ഉത്തരവ് തള്ളണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ നല്കിയ ഹര്‍ജി 2015 ഫെബ്രുവരി ഒന്‍പതിന് ഹൈക്കോടതി തള്ളി. വിജിലന്‍സ് കോടതിക്ക് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ച് കേസെടുക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വൈസ് ചാന്‍സലര്‍ ഡോ.എം. അബ്ദുസലാം ഒന്നാം പ്രതിയും, പിവിസി കെ. രവീന്ദ്രനാഥ്, പിവിസിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് എന്‍.എസ്. രാമകൃഷ്ണന്, മകള്‍ സംഗീത എന്നിവരെ രണ്ടും, മൂന്നും, നാലും പ്രതികളായി വിജിലന്‍സ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തു. വൈസ് ചാന്‍സലര്‍ ആഗസ്റ്റ് 12 ന് വിരമിക്കാനിരിക്കെയാണ് ഗവര്‍ണറുടെ സുപ്രധാന ഉത്തരവ്. ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മലപ്പുറം വിജിലന്‍സില്‍ നിന്നു കേസ് കോഴിക്കോട് വിജിലന്‍സിലേക്ക് മാറ്റിയെന്നും സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: