തിരുവനന്തപുരം: കാസര്‍കോട് കല്ല്യോട്ട് കണ്ണോത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ എട്ടു വയസ്സുള്ള മുഹമ്മദ് ഫഹദി നെ കൊലപ്പെടുത്തിയതിനു പിന്നില്‍ രാഷ്ട്രീയ പകപോക്കലില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുട്ടിയുടെ പിതാവുമായി കൊലനടത്തിയ ആള്‍ക്ക് വൈരാഗ്യമുണ്ട്. അയല്‍വാസികളാണ്. കൊല നടത്തിയ വിജയകുമാര്‍ 2014 ജൂണ്‍ 27ന് തിരുവനന്തപുരം റെയില്‍വെ കണ്ട്രോള് റൂമില്‍ ഫോണ്‍ ചെയ്ത് റെയില്‍വെസ്റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞതിന് റെയില്‍വെ പോലീസ് കേസ്സെടുത്തിട്ടുണ്ട്. എന്നാല്‍ മനോനിലതെറ്റിയ ആള് എന്നനിലയിലുള്ള ആനുകൂല്യങ്ങളൊന്നും പ്രതിക്ക് ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു.
അടിയന്തര പ്രമേയാവതരണത്തിന് തേടിയ ഇ.പി. ജയരാജന് മറുപടിപറയുകയായിരുന്നു ചെന്നിത്തല. പ്രതി ആര്‍എസ്എസുകാരനാണെന്ന് വരുത്തിതീര്‍ക്കുന്ന തരത്തിലായിരുന്നു ജയരാജന്റെ പ്രമേയാവതരണം. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലെ ആശങ്കയും ജയരാജന് സഭയില്‍ പങ്കുവച്ചു. ക്ഷേത്രങ്ങളും മറ്റ് സാംസ്ക്കാരിക സംഘടനാസ്ഥാപനങ്ങളും ആര്‍എസ്എസുകാര്‍ തങ്ങളുടെ വരുതിയില്‍ ആക്കുകയാണ്. എസ്എന്‍ഡിപിയെ തങ്ങളുടെ പക്ഷം ചേര്‍ക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. ഇത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് സഹായകരമാകുന്നുവെന്നും ജയരാജന് പറഞ്ഞു.
തുടര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കുഞ്ഞുരാമന് ഉദുമ നേട്ടീസ് നല്കിയിരുന്നതിനാല് സംസാരിക്കാന്‍ സ്പീക്കര്‍ ക്ഷണിച്ചു. കുട്ടിയുടെ കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് കുഞ്ഞുരാമന് ആവശ്യപ്പെട്ടപ്പോള്‍ തടസ്സവുമായി എന്‍.എ. നെല്ലിക്കുന്ന് എഴുന്നേറ്റു. സബ്മിഷന് നോട്ടീസ് നല്കിയതിനാല് അഭിപ്രായത്തിന് അവസരം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ അനുവദിച്ചില്ല. ഭരണപക്ഷത്തുനിന്നും പ്രതിഷേധം ഉയര്‍ന്നതോടെ മുഖ്യമന്ത്രി രംഗത്ത് എത്തി.
എന്‍.എ. നെല്ലിക്കുന്ന് നോട്ടീസ് നല്‍കിയതിലെ വിഷയവും അടിയന്തിര പ്രമേയത്തിലെ വിഷയവും ഒന്നു തന്നെയായതിനാല്‍ നെല്ലിക്കുന്നിന് പറയാന്‍ അവസരം കൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ആവശ്യം സ്പീക്കര്‍ അനുവദിച്ചതോടെ സഭ പ്രക്ഷുബ്ധമായി. മുഖ്യമന്തിക്കുവേണ്ടി സഭയുടെ ചട്ടങ്ങള്‍ ലംഘിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം മുദ്യാവാക്യങ്ങളുമായി സ്പീക്കറുടെ ഡയസ്സിനടുത്തെത്തി. സ്പീക്കറുടെ ചേമ്പറിലേക്ക് കയറാനുള്ള വി. ശിവന്‍കുട്ടിയുടെ നീക്കത്തെ സ്പീക്കര്‍ തടഞ്ഞു.
പട്ടിക ജാതിക്കാരനായതിനാലാകം കഴിഞ്ഞ ദിവസം അജിത് ഇത്തരത്തില്‍ ഒരു ആവശ്യം ഉന്നയിച്ചപ്പോള്‍ സ്പീക്കര്‍ അനുമതി കൊടുക്കാത്തതെന്ന് സി. ദിവാകരന് പറഞ്ഞു. ഇത് ഭരണ പ്രതിപക്ഷ ബഞ്ചുകളില്‍ കൂടുതല്‍ വാദ പ്രതിവാദങ്ങള്‍ക്ക് ഇടയാക്കി. സഭ പൂര്‍ണ്ണമായും തടസ്സപ്പെട്ടു. സിപിഐ യുടെ നിയമസഭാകക്ഷി നേതാവും മുന്‍മന്ത്രിയുമായ ദിവാകരനില്‍ നിന്നും ഇത്തരത്തില്‍ ഒരു പരാമര്‍ശം വരാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ റൂളിംഗ് നല്കി. വാദ പ്രതിവാദങ്ങള്‍ക്കിടയില്‍ എന്‍.എ. നെല്ലിക്കുന്ന് കുട്ടിയുടെ കുടുംബത്തന്റെ അവസ്ഥയും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. ജയരാജന് വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും നെല്ലിക്കുന്ന് പറഞ്ഞു.
കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്കുന്ന കാര്യം മന്ത്രിസഭായോഗം തീരുമാനിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. മന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്നായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.
നോവലിലെ കഥാപാത്രം പോലെ, മുഖ്യമന്ത്രി പാഷാണം വര്‍ക്കിയാണെന്നും ഹിന്ദുക്കളെ കാണുമ്പോള്‍ പോക്കറ്റില്‍ വച്ചിരിക്കുന്ന അയ്യപ്പസ്വാമിയുടെ ഫോട്ടോ കാണിക്കുകയും ക്രിസ്ത്യാനികളെ കാണുമ്പോള്‍ ഗീവര്‍ഗ്ഗീസ് പുണ്യാളന്റെ ചിത്രം കാണിക്കുകയാണെന്നും ഇറങ്ങിപോകുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: