റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയ നാലു പോലീസുകാരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബിജാപൂര്‍ ജില്ലയിലെ ബസ്തറില്‍ സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് സംസ്ഥാന പൊലീസിനെ സഹായിക്കാനായി നിയോഗിച്ചിരുന്ന അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍ പദവിയിലുള്ള ജയദേവ് യാദവ്, മംഗള്‍ സോധി, രാജു തേല, രാമ മാജി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം കുത്രുവില്‍ നിന്നാണു പോലീസുകാരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയിരുന്നത്. ആയുധധാരികളായ മാവോയിസ്റ്റുകള്‍ പൊലീസുകാര്‍ സഞ്ചിരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തിയ ശേഷം തട്ടിക്കൊണ്ടു പോകുകയായിരുന്നു.
സാധാരണക്കാരുടെ വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ മാവോയിസ്റ്റുകള്‍ ബസിനുള്ളില്‍ പൊലീസുകാരെ കണ്ടെന്നും അങ്ങനെയാണ് അവരെ തട്ടിക്കൊണ്ട് പോയതെന്നും പൊലീസ് പറഞ്ഞു. സീനിയേഴ്സിനെ അറിയിക്കാതെയാണ് പൊലീസുകാര്‍ ബസില്‍ യാത്ര നടത്തിയതെന്ന് സംഭവത്തിന് ശേഷം ബിജാപ്പൂര്‍ പൊലീസ് സൂപ്രണ്ട് കെ.എല്‍. ധ്രുവ പ്രതികരിച്ചു.
മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലൂടെ മതിയായ സുരക്ഷയില്ലാതെ സഞ്ചരിക്കാന്‍ തങ്ങള്‍ അനുവദിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: