തിരുവനന്തപുരം: ജെഎസ്എസ് നേതാവും മുതിര്‍ന്ന നേതാവുമായ കെ.ആര് ഗൗരിയമ്മയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെ നിയമസഭ താക്കീത് ചെയ്തു. കെ. മുരളീധരന് എം.എല്‍.എ അധ്യക്ഷനായ നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
ഇതാദ്യമായാണ് ഒരു എംഎല്‍എയെ നിയമസഭ താക്കീത് ചെയ്യുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സ്പീക്കറും ജോര്‍ജിന് മുന്നറിയിപ്പ് നല്കി. കമ്മിറ്റിയുടെ പ്രമേയം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. പ്രമേയം ശബ്ദവോട്ടോടെ അംഗങ്ങള്‍ പാസാക്കുകയായിരുന്നു. മറുപടി പറഞ്ഞ പി.സി. ജോര്‍ജ് നിയമസഭയുടെ നടപടി ആദരവോടെ അംഗീകരിക്കുന്നു എന്ന് പറഞ്ഞു. സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങള്‍ പുറത്തു വിട്ടതെന്നും ജോര്‍ജ് പറഞ്ഞു.
‘ഗൗരിയമ്മ യുഡിഎഫിന്റെ കഷ്ടകാലമാണ്. അവര്‍ക്ക് വയസ് തൊണ്ണൂറായി. സ്ത്രീയാണെന്ന ബഹുമാനം കൊടുത്തേക്കാം. പക്ഷേ, അവരുടെ കൈയിലിരിപ്പ് മോശമാണ്. വീട്ടിലിരിക്കേണ്ട സമയത്ത് ആംബുലന്‍സുമായി വോട്ടുപിടിക്കാന്‍ ഇറങ്ങുകയാണ്’ – ഇതായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം. ഇതേത്തുടര്‍ന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് അന്നത്തെ നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു.
2013 ലാണ് കെ.ആര്. ഗൗരിയമ്മ, ആര്. ബാലകൃഷ്ണപിള്ള, ടി.വി. തോമസ് എന്നിവര്‍ക്കെതിരേ പി.സി. ജോര്‍ജ് മോശം പരാമര്‍ശം നടത്തിയത്. അന്നു സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയനാണ് ഇത് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിക്കു രൂപംനല്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: