കൊച്ചി: പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കൊച്ചിയിലും കോഴിക്കോട്ടും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസിന്റെ അതിക്രമം. കൊച്ചിയില്‍ കണയന്നൂര്‍ താലൂക്ക് ഓഫിസിലേയ്ക്കും കോഴിക്കോട് ഡിഇഒ ഓഫിസിലേയ്ക്കുമാണ് മാര്‍ച്ച് നടത്തിയത്.
കൊച്ചിയില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. കനത്ത പൊലീസ് കാവലാണ് മാര്‍ച്ചിന് മുന്നോടിയായി ഏര്‍പ്പെടുത്തിയത്. കോഴിക്കോട് പോലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കിക്ക് പുറമേ ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം.
പോലീസ് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവമോര്‍ച്ച ബേപ്പൂര്‍ മണ്ഡലം ട്രഷറര്‍ ദീപക് ഉള്‍പ്പെടെയുള്ള അഞ്ചോളം പ്രവര്‍ത്തകരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനു തൊട്ടുപിന്നാലെയാണ് പോലീസ് ജലപീരങ്കിയും തുടരെ തുടരെയായി ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, സംസ്ഥാന സമിതി അംഗം എന്‍.പി. രാധാകൃഷ്ണന്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു, വൈസ് പ്രസിഡന്റ് സുഗീഷ് കൂട്ടാലിട, ജില്ലാ പ്രസിഡന്റ് ആര്. മഞ്ജുനാഥ് എന്നിവര്‍ പോലീസുമായി സംസാരിച്ചതിനുശേഷമാണ് പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിക്കാന്‍പോലും പോലീസ് തയ്യാറായത്.
പ്രതിഷേധവുമായി റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ്ചെയ്ത് നീക്കുകയായിരുന്നു. യുദ്ധസന്നാഹമായ അന്തരീക്ഷമാണ് മാര്‍ച്ചിനെ നേരിടാന്‍ പോലീസ് ഒരുക്കിയത്. നാലോളം ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലായിരുന്നു പോലീസ് സേനയെ നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: