തേഞ്ഞിപ്പലം(മലപ്പുറം): വൈസ് ചാന്‍സലര്‍ എം. അബ്ദുള്‍ സലാം ആഗസ്തില്‍ സ്ഥാനമൊഴിയാനിരിക്കെ കാലിക്കറ്റ് സര്‍വകലാശാലയില്‍ അനധികൃത നിയമനങ്ങള്‍ക്ക് തകൃതി.
അധ്യാപക-അനധ്യാപക തസ്തികകളിലുള്‍പ്പെടെ സ്വന്തക്കാരെ നിയമിക്കാനുള്ള നീക്കവും സജീവമാണ്. ഡെപ്യൂട്ടേഷനില്‍ എത്തിയ ഉദ്യോഗസ്ഥനെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡയറക്ടര്‍ സ്ഥാനത്ത് അവരോധിക്കുന്നതുവരെയെത്തി സര്‍വകലാശാലയുടെ സ്വജനപക്ഷപാത നിലപാട്.
തുടര്‍ന്ന് സെക്യൂരിറ്റി ഗാര്‍ഡ് നിയമന യോഗ്യത പത്താം ക്ലാസാക്കി കുറച്ച് ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ സ്വന്തക്കാരായ ആളുകളെ നിയമിക്കുന്നതിനും നീക്കമുണ്ടായി. വിമുക്തഭടന്മാരെ നിയമിക്കാറുള്ള ഈ തസ്തികയില്‍ 120 പേരെ അഭിമുഖം നടത്തി 50 പേരുടെ ലിസ്റ്റ് പ്രസ്ദ്ധീകരിച്ചപ്പോള്‍ 32 പേരും ഒരേ സമുദായത്തില്‍ നിന്നുള്ളവരായിരുന്നു. ഇതില്‍ നിയമനവും നടന്നുകഴിഞ്ഞു. ഇവരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
250 ഒഴിവുകളുള്ള സര്‍വകലാശാല അസിസ്റ്റന്റ് നിയമനത്തിനായുള്ള അഭിമുഖം പൂര്‍ത്തിയായി.
എന്നാല്‍ സ്വന്തം ആള്‍ക്കാരെ തിരുകിക്കയറ്റുന്നതിനായി പരീക്ഷക്ക് തെറ്റായ ഉത്തരം എഴുതിയവര്‍ക്കും മാര്‍ക്ക് നല്കാന് സര്‍വകലാശാല ഉത്തരവിട്ടിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 193 പേരെക്കൂടി അഭിമുഖത്തിന് വിളിച്ചിരിക്കുകയാണ് ഇപ്പോള്‍. അസിസ്റ്റന്റ് നിയമനത്തില്‍ മുസ്ലിംലീഗ് നേതാവ് കോഴവാങ്ങിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. അതിനിടെയാണ് സെക്യൂരിറ്റി നിയമനത്തിന് പുതിയ നീക്കമുണ്ടായത്.
ലാസ്റ്റ് ഗ്രേഡ് തസ്തികയായ പ്യൂണ്‍ നിയമനത്തിനുള്ള അഭിമുഖവും ഇപ്പോള്‍ നടക്കുന്നുണ്ട്. പരീക്ഷയിലെ ക്രമക്കേട് മൂലം 2008ല്‍ നടത്തിയത് തള്ളിപ്പോയിരുന്നു. തുടര്‍ന്ന് എല്‍ബിഎസിനെ കോടതിയാണ് പരീക്ഷ നടത്താന്‍ ചുമതലപ്പെടുത്തിയത്. ഇതനുസരിച്ച് 2013ല്‍ നടത്തിയ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവരാണ് അഭിമുഖത്തില്‍ പങ്കെടുക്കുന്നത്.
നിയമനം ലഭിക്കണമെങ്കില്‍ അഭിമുഖത്തിലെ മാര്‍ക്കാണ് നിര്‍ണ്ണായകം. അതുകൊണ്ട് തന്നെ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ജോലി ലഭിക്കുക പ്രയാസമാണ്. ഇവിടെയും സ്വന്തക്കാര്‍ക്ക് നിയമനം ലഭിക്കുമെന്ന് ചുരുക്കം.
അബ്ദുള്‍ സലാം വിസിയായി എത്തിയതിന് ശേഷം അഗ്രികള്‍ച്ചര്‍ ലേബര്‍മാരായി ദിവസവേതനത്തിന് നിയമിച്ചവരെയും സ്ഥിരപ്പെടുത്താന്‍ ആലോചന നടക്കുന്നുണ്ട്. വിസിയുടെ കാലാവധി അവസാനിക്കുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമാകുകയും ചെയുമ്പോഴേക്കും പരമാവധി ആളുകളെ സര്‍വകലാശാലയില്‍ കയറ്റാനാണ് മുസ്ലിംലീഗിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: