തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 30,000 തസ്തികകള്‍ നിര്‍ത്തലാക്കുന്നതു സംബന്ധിച്ച പഠനറിപ്പോര്‍ട്ട് ഉടന്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വയ്ക്കുമെന്ന് മന്ത്രി കെ.എം.മാണി നിയമസഭയില്‍ അറിയിച്ചു. ഇതിനായുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ആളോഹരി പൊതുകടം 39,673.93 രൂപയായി കുതിച്ചുയര്‍ന്നതായി മന്ത്രി അറിയിച്ചു. മാര്‍ച്ച് 31 വരെയുള്ള കണക്കാണിത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ആളോഹരി കടം 23,554 രൂപയായിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാരിന് 11 തവണ റിസര്‍വ് ബാങ്കില്‍ ഉണ്ടായിരുന്ന ക്യാഷ് റിസര്‍വ് പരിധി നിലനിര്‍ത്താന്‍ കഴിയാതെ വന്നിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി മൂലമാണിത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ അഞ്ച് മുതല്‍ 11 വരെ സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലായിരുന്നു.
ഓവര്‍ ഡ്രാഫ്റ്റ് പലിശ നല്കിയ ഇനത്തില്‍ 45.04 ലക്ഷം രൂപ ചെലവായി. ക്ഷേമപെന്‍ഷനുകള്‍,കരാറുകാര്‍ക്കുള്ള കുടിശിക എന്നീ ഇനങ്ങളിലായി ആകെ 2749.89 കോടി സര്‍ക്കാര്‍ കുടിശികയുണ്ട്.വാര്‍ദ്ധക്യകാല പെന്ഷന് 450.05 കോടി, വിധവ പെന്ഷന് 197.77 കോടി, വികലാംഗ പെന്ഷന് 68.99 കോടി, കര്‍ഷകത്തൊഴിലാളി പെന്ഷന് 151.18 കോടി, തൊഴില്‍രഹിത വേതനം പെന്ഷന് 29.75 കോടി, ക്ഷേമബോര്‍ഡുകള്‍ വഴിയുള്ള പെന്ഷന് 44.69 കോടി എന്നിവ കുടിശികയുണ്ട്. കരാറുകാര്‍ക്കുള്ള കുടിശികയില്‍ പൊതുമരാമത്ത് വിഭാഗത്തിലാണ് കൂടുതലുള്ളത്. നിരത്ത്, പാലം വിഭാഗത്തില്‍ 1228.51 കോടിയും കെട്ടിട വിഭാഗത്തില്‍ 394.57 കോടിയും ജലവിഭവത്തില്‍ 132.58 കോടിയുമാണുള്ളത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് മതിയായ രേഖകളില്ലാതെ സംസ്ഥാനത്തേയ്ക്ക് പണം കടത്തിയ 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ എട്ടെണ്ണം തൃശൂരും ഒരെണ്ണം മലപ്പുറത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: