തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജനകീയ സമരത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് കനത്ത വിലനല്‍കേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് പറഞ്ഞു. ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് തകര്‍ക്കാമെന്നാണ് വ്യാമോഹം. അഴിമതി സര്‍ക്കാരിനെതിരായി കൂടുതല്‍ ശക്തമായ സമരങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
പാഠപുസ്തക അഴിമതി അന്വേഷിക്കുക, ഓണപ്പരീക്ഷ മാറ്റാനുള്ള തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുവമോര്‍ച്ച നടത്തിയ സമരങ്ങള്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് അക്രമം അഴിച്ചുവിട്ടത്. തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോട്ടും ഗ്രനേഡും ലാത്തിയുമുപയോഗിച്ച് ക്രൂരമായാണ് പോലീസ് നേരിട്ടത്. പോലീസ് നിയമം വിട്ടുപെരുമാറുന്നത് ക്രമസമാധാന തകര്‍ച്ചയ്ക്ക് കാരണമാകും. അക്രമികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പോലീസ് ജനങ്ങളുടെ സംരക്ഷകരാകേണ്ടതിനുപകരം ഗുണ്ടകളായി പെരുമാറുന്നത് ഭൂഷണമല്ലെന്ന് മുരളീധരന് പറഞ്ഞു.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വോട്ടുവര്ദ്ധനയില് വിറളിപൂണ്ട സര്‍ക്കാര്‍ ബിജെപിയുടെ പ്രവര്‍ത്തനത്തെ തകര്‍ക്കാനായി പോലീസിനെ ഉപയോഗിക്കുകയാണ്. അധസ്ഥിതരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും പിന്തുണയോടെ ഭൂരിപക്ഷ സമുദായം നടത്തുന്ന മുന്നേറ്റത്തെ അടിച്ചമര്‍ത്താനുള്ള ഏതുനീക്കത്തെയും എന്തുവിലനല്‍കിയും ചെറുക്കും. യുവമോര്‍ച്ച നടത്തുന്ന ജനകീയ പ്രതിഷേധത്തെ പിന്തുണക്കാനും ജനവികാരം സര്‍ക്കാരിനെ അറിയിക്കാനും എല്ലാ ജനങ്ങളും മുന്നോട്ടു വരണമെന്നും മുരളീധരന് അഭ്യര്‍ത്ഥിച്ചു.
പോലീസ് നടപടിയില്‍ പരിക്കേറ്റ യുവമോര്‍ച്ച പ്രവര്‍ത്തകരെ വി. മുരളീധരന് സന്ദര്‍ശിച്ചു. കഴിഞ്ഞദിവസം യുവമോര്‍ച്ച സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ചിലാണ് പോലീസ് അകാരണമായി ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തത്. ടിയര്‍ ഗ്യാസ് ഷെല്ലേറ്റ് മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവമോര്‍ച്ച പ്രവര്ത്തകന് ശ്രീജിത്തിനെയാണ് മുരളീധരന് സന്ദര്‍ശിച്ചത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ പി.പി. വാവ, സംസ്ഥാനസെക്രട്ടറി സി. ശിവന്‍കുട്ടി, യുവമോര്‍ച്ച ജില്ല പ്രസിഡന്റ് മുളയറ രതീഷ്, സംസ്ഥാന സമിതിയംഗം എസ്. നിശാന്ത്, ജില്ല ഭാരവാഹികളായ സി.എസ്. ചന്ദ്രകിരണ്‍, അഡ്വ രഞ്ജിത്ത് ചന്ദ്രന്, കരമന പ്രവീണ്‍, ബി.ജി. വിഷ്ണു, എം.വി. ഉണ്ണിക്കണ്ണന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: