ന്യൂദല്‍ഹി: അവശ്യ മരുന്നുകളുടെ വില ഉയരുന്നത് ആശങ്കാജനകമെന്നു സുപ്രീംകോടതി. മരുന്നു വിലയും ചികിത്സ ചെലവും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമാണെന്നും നയത്തിന്റെ പേരില്‍ മരുന്നുകളുടെ വില ഉയരാന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കണമെന്നു ചൂണ്ടിക്കാട്ടി ഡ്രഗ്സ് ആക്ഷന്‍ നെറ്റ് വര്‍ക്ക് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മരുന്നുകളുടെ വിലയിലെ വ്യത്യാസം വളരെ വലുതാണ്. സമ്പൂര്‍ണ്ണ രക്തപരിശോധന നടത്തണമെങ്കില്‍ ഇപ്പോള്‍ ആറായിരം രൂപയിലധികം വേണം. സര്‍ക്കാര്‍ ആശുപത്രികളില്ലായിരുന്നെങ്കില് 10 ശതമാനം ആളുകള്‍ ചികിത്സ ലഭിക്കാതെ മരണപ്പെട്ടേനെയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
വില നിയന്ത്രിക്കുന്നതിനായി പുതിയ നയം കൊണ്ടുവരുമെന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മൂന്നു മാസത്തിനുള്ളില്‍ നയം കൊണ്ടുവരും. അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനുള്ള ഉത്തരവില്‍ ഉള്‍പ്പെടുത്തി 348 ഇനങ്ങളുടെ വില കുറയ്ക്കാനാണു തീരുമാനം.
ഉത്പാദിപ്പിക്കുമ്പോഴും വിതരണം ചെയ്യുമ്പോഴും മരുന്നു വിലയില്‍ വലിയ അന്തരമുണ്ട്. ഇതു കുറയ്ക്കാനാണു സര്‍ക്കാരിന്റ തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ വിശദീകരിച്ചു. ജസ്റ്റിസ് ജി.എസ്. സിങ്വി ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: